< ഉത്തമഗീതം 4 >

1 എന്റെ പ്രിയേ, നീ സുന്ദരി; നീ സുന്ദരി തന്നെ; നിന്റെ മൂടുപടത്തിൻ മദ്ധ്യേ നിന്റെ കണ്ണ് പ്രാവിൻ കണ്ണുപോലെ ഇരിക്കുന്നു; നിന്റെ തലമുടി ഗിലെയാദ് മലഞ്ചരിവിൽ കിടക്കുന്ന കോലാട്ടിൻകൂട്ടം പോലെയാകുന്നു. 2 നിന്റെ പല്ല്, രോമം കത്രിച്ചിട്ട് കുളിച്ചു കയറി വരുന്ന ആടുകളെപ്പോലെ ഇരിക്കുന്നു; അവയിൽ ഒന്നും മച്ചിയായിരിക്കാതെ എല്ലാം ഇരട്ട പ്രസവിക്കുന്നു. 3 നിന്റെ അധരം കടുംചുവപ്പുനൂൽപോലെയും നിന്റെ വായ് മനോഹരവും ആകുന്നു; നിന്റെ ചെന്നികൾ നിന്റെ മൂടുപടത്തിനുള്ളിൽ മാതളപ്പഴത്തിൻ ഖണ്ഡംപോലെ ഇരിക്കുന്നു. 4 നിന്റെ കഴുത്ത് ആയുധശാലയായി പണിതിരിക്കുന്ന ദാവീദിൻ ഗോപുരത്തോടു സമം; അതിൽ ആയിരം പരിച തൂക്കിയിരിക്കുന്നു; അവ ഒക്കെയും വീരന്മാരുടെ പരിച തന്നെ. 5 നിന്റെ സ്തനം രണ്ടും താമരയ്ക്കിടയിൽ മേയുന്ന ഇരട്ടപിറന്ന രണ്ട് മാൻകുട്ടികൾക്ക് സമം. 6 വെയലാറി നിഴൽ കാണാതെയാകുവോളം ഞാൻ മൂറിൻമലയിലും കുന്തുരുക്കക്കുന്നിലും ചെന്നിരിക്കാം. 7 എന്റെ പ്രിയേ, നീ സർവ്വാംഗസുന്ദരി; നിന്നിൽ യാതൊരു ഊനവും ഇല്ല. 8 കാന്തേ ലെബാനോനെ വിട്ട് എന്നോടുകൂടി, ലെബാനോനെ വിട്ട് എന്നോടുകൂടി വരുക; അമാനാമുകളും ശെനീർ ഹെർമ്മോൻ കൊടുമുടികളും സിംഹങ്ങളുടെ ഗുഹകളും പുള്ളിപ്പുലികളുടെ പർവ്വതങ്ങളും വിട്ടു പോരുക. 9 എന്റെ സഹോദരീ, എന്റെ കാന്തേ, നീ എന്റെ ഹൃദയം അപഹരിച്ചിരിക്കുന്നു; ഒരു നോട്ടംകൊണ്ടും കഴുത്തിലെ മാല കൊണ്ടും നീ എന്റെ ഹൃദയം അപഹരിച്ചിരിക്കുന്നു. 10 ൧൦ എന്റെ സഹോദരീ, എന്റെ കാന്തേ, നിന്റെ പ്രേമം എത്ര മനോഹരം! വീഞ്ഞിനെക്കാൾ നിന്റെ പ്രേമവും സകലവിധ സുഗന്ധവർഗ്ഗത്തെക്കാൾ നിന്റെ തൈലത്തിന്റെ പരിമളവും എത്ര രസകരം! 11 ൧൧ അല്ലയോ കാന്തേ, നിന്റെ അധരം തേൻകട്ട പൊഴിക്കുന്നു; നിന്റെ നാവിൻ കീഴിൽ തേനും പാലും ഉണ്ട്; നിന്റെ വസ്ത്രത്തിന്റെ സൗരഭ്യം ലെബാനോന്റെ സൗരഭ്യം പോലെ ഇരിക്കുന്നു. 12 ൧൨ എന്റെ സഹോദരി, എന്റെ കാന്ത കെട്ടി അടച്ചിരിക്കുന്ന ഒരു തോട്ടം, അടച്ചിരിക്കുന്ന ഒരു നീരുറവ്, മുദ്രയിട്ടിരിക്കുന്ന ഒരു കിണറ്. 13 ൧൩ നിന്റെ ചെടികൾ വിശിഷ്ടഫലങ്ങളോടു കൂടിയ മാതളത്തോട്ടം; മയിലാഞ്ചിയോടുകൂടി ജടാമാംസിയും, 14 ൧൪ ജടാമാംസിയും കുങ്കുമവും, വയമ്പും ലവംഗവും, സകലവിധ കുന്തുരുക്കവൃക്ഷങ്ങളും, മൂറും അകിലും മേൽത്തരമായ എല്ലാ സുഗന്ധവർഗ്ഗവും തന്നെ. 15 ൧൫ നീ തോട്ടങ്ങൾക്ക് ഒരു നീരുറവും, വറ്റിപ്പോകാത്ത കിണറും ലെബാനോനിൽനിന്ന് ഒഴുകുന്ന ഒഴുക്കുകളും തന്നെ. 16 ൧൬ വടക്കൻകാറ്റേ ഉണരുക; തെക്കൻ കാറ്റേ വരുക; എന്റെ തോട്ടത്തിൽനിന്ന് സുഗന്ധം വീശേണ്ടതിന് അതിന്മേൽ ഊതുക; എന്റെ പ്രിയൻ തന്റെ തോട്ടത്തിൽ വന്ന് അതിലെ വിശിഷ്ടഫലം ആസ്വദിക്കട്ടെ.

< ഉത്തമഗീതം 4 >