< സങ്കീർത്തനങ്ങൾ 86 >

1 ദാവീദിന്റെ ഒരു പ്രാർത്ഥന. യഹോവേ, ചെവി ചായിക്കണമേ; എനിക്കുത്തരമരുളണമേ; ഞാൻ എളിയവനും ദരിദ്രനും ആകുന്നു. 2 എന്റെ പ്രാണനെ കാക്കണമേ; ഞാൻ അങ്ങയുടെ ഭക്തനാകുന്നുവല്ലോ; എന്റെ ദൈവമേ, അങ്ങയിൽ ആശ്രയിക്കുന്ന അടിയനെ രക്ഷിക്കണമേ. 3 കർത്താവേ, എന്നോട് കൃപയുണ്ടാകണമേ; ഇടവിടാതെ ഞാൻ അങ്ങയോട് നിലവിളിക്കുന്നു. 4 അടിയന്റെ ഉള്ളത്തെ സന്തോഷിപ്പിക്കണമേ; യഹോവേ, അങ്ങയിലേക്ക് ഞാൻ എന്റെ ഉള്ളം ഉയർത്തുന്നു. 5 കർത്താവേ, അവിടുന്ന് നല്ലവനും ക്ഷമിക്കുന്നവനും അങ്ങയോട് അപേക്ഷിക്കുന്ന എല്ലാവരോടും മഹാദയാലുവും ആകുന്നു. 6 യഹോവേ, എന്റെ പ്രാർത്ഥന ചെവിക്കൊള്ളണമേ; എന്റെ യാചനകൾ ശ്രദ്ധിക്കണമേ. 7 അവിടുന്ന് എനിക്ക് ഉത്തരമരുളുകയാൽ എന്റെ കഷ്ടദിവസത്തിൽ ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു. 8 കർത്താവേ, ദേവന്മാരിൽ അങ്ങേക്ക് തുല്യനായി ആരുമില്ല. അങ്ങയുടെ പ്രവൃത്തികൾക്കു തുല്യമായി ഒരു പ്രവൃത്തിയുമില്ല. 9 കർത്താവേ, അവിടുന്ന് ഉണ്ടാക്കിയ സകലജനതതികളും തിരുമുമ്പിൽ വന്ന് നമസ്കരിക്കും; അവർ അങ്ങയുടെ നാമത്തെ മഹത്വപ്പെടുത്തും. 10 ൧൦ അവിടുന്ന് വലിയവനും അത്ഭുതങ്ങൾ പ്രവർത്തിക്കുന്നവനുമല്ലയോ?; അവിടുന്ന് മാത്രം ദൈവമാകുന്നു. 11 ൧൧ യഹോവേ, അങ്ങയുടെ വഴി എന്നെ പഠിപ്പിക്കണമെ; എന്നാൽ ഞാൻ അങ്ങയുടെ സത്യത്തിൽ നടക്കും; അങ്ങയുടെ നാമത്തെ ഭയപ്പെടുവാൻ എന്റെ ഹൃദയത്തെ ഏകാഗ്രമാക്കണമേ. 12 ൧൨ എന്റെ ദൈവമായ കർത്താവേ, ഞാൻ പൂർണ്ണഹൃദയത്തോടെ അങ്ങയെ സ്തുതിക്കും; അങ്ങയുടെ നാമത്തെ എന്നേക്കും മഹത്വപ്പെടുത്തും. 13 ൧൩ എന്നോടുള്ള അങ്ങയുടെ ദയ വലിയതാണല്ലോ; അവിടുന്ന് എന്റെ പ്രാണനെ പാതാളത്തിന്റെ ആഴത്തിൽ നിന്ന് രക്ഷിച്ചിരിക്കുന്നു. (Sheol h7585) 14 ൧൪ ദൈവമേ, അഹങ്കാരികൾ എന്നോട് എതിർത്തിരിക്കുന്നു. നീചന്മാരുടെ കൂട്ടം എനിക്ക് പ്രാണഹാനി വരുത്തുവാൻ നോക്കുന്നു. അവർ അങ്ങയെ ശ്രദ്ധിക്കുന്നതുമില്ല. 15 ൧൫ കർത്താവേ, അങ്ങ് കരുണയും കൃപയും നിറഞ്ഞ ദൈവമാകുന്നു; ദീർഘക്ഷമയും മഹാദയയും വിശ്വസ്തതയുമുള്ളവൻ തന്നെ. 16 ൧൬ എന്നിലേക്കു തിരിഞ്ഞ് എന്നോട് കൃപയുണ്ടാകണമേ; അങ്ങയുടെ ദാസന് അങ്ങയുടെ ശക്തി തന്ന്, അങ്ങയുടെ ദാസിയുടെ പുത്രനെ രക്ഷിക്കണമേ. 17 ൧൭ എന്നെ വെറുക്കുന്നവർ കണ്ട് ലജ്ജിക്കേണ്ടതിന് നന്മയ്ക്കായി ഒരു അടയാളം എനിക്ക് തരണമേ; യഹോവേ, അവിടുന്ന് എന്നെ സഹായിച്ച് ആശ്വസിപ്പിച്ചിരിക്കുന്നുവല്ലോ.

< സങ്കീർത്തനങ്ങൾ 86 >