< സങ്കീർത്തനങ്ങൾ 72 >

1 ശലമോന്റെ ഒരു സങ്കീർത്തനം. ദൈവമേ, രാജാവിന് അവിടുത്തെ ന്യായവും രാജകുമാരന് അവിടുത്തെ നീതിയും നല്കണമേ. 2 അവൻ അങ്ങയുടെ ജനത്തെ നീതിയോടും അങ്ങയുടെ എളിയജനത്തെ ന്യായത്തോടും കൂടി പരിപാലിക്കട്ടെ. 3 നീതിയാൽ പർവ്വതങ്ങളിലും കുന്നുകളിലും ജനത്തിന് സമാധാനം വിളയട്ടെ. 4 ജനത്തിലെ എളിയവർക്ക് അവൻ ന്യായം പാലിച്ചുകൊടുക്കട്ടെ; ദരിദ്രജനത്തെ അവൻ രക്ഷിക്കുകയും പീഡിപ്പിക്കുന്നവനെ തകർത്തുകളയുകയും ചെയ്യട്ടെ; 5 സൂര്യചന്ദ്രന്മാരുള്ള കാലത്തോളം അവന്‍ തലമുറതലമുറയായി ജീവിക്കും. 6 അരിഞ്ഞ പുല്പുറത്ത് പെയ്യുന്ന മഴപോലെയും ഭൂമിയെ നനയ്ക്കുന്ന വന്മഴപോലെയും അവൻ ഇറങ്ങിവരട്ടെ. 7 അവന്റെ കാലത്ത് നീതി തഴയ്ക്കട്ടെ; ചന്ദ്രനുള്ളേടത്തോളം സമാധാനസമൃദ്ധി ഉണ്ടാകട്ടെ. 8 അവൻ സമുദ്രംമുതൽ സമുദ്രംവരെയും നദിമുതൽ ഭൂമിയുടെ അറ്റങ്ങൾവരെയും ഭരിക്കട്ടെ. 9 മരുഭൂമിയിൽ വസിക്കുന്നവർ അവന്റെ മുമ്പിൽ വണങ്ങട്ടെ; അവന്റെ ശത്രുക്കൾ നിലത്തെ പൊടിമണ്ണ് നക്കട്ടെ. 10 ൧൦ തർശീശിലെയും ദ്വീപുകളിലെയും രാജാക്കന്മാർ കാഴ്ച കൊണ്ടുവരട്ടെ; ശെബയിലെയും സെബയിലെയും രാജാക്കന്മാർ കപ്പം കൊടുക്കട്ടെ. 11 ൧൧ സകലരാജാക്കന്മാരും അവനെ നമസ്കരിക്കട്ടെ; സകലജനതകളും അവനെ സേവിക്കട്ടെ. 12 ൧൨ അവൻ നിലവിളിക്കുന്ന ദരിദ്രനെയും സഹായമില്ലാത്ത എളിയവനെയും രക്ഷിക്കുമല്ലോ. 13 ൧൩ എളിയവനെയും ദരിദ്രനെയും അവൻ ആദരിക്കും; ദരിദ്രന്മാരുടെ ജീവനെ അവൻ രക്ഷിക്കും. 14 ൧൪ അവരുടെ പ്രാണനെ അവൻ പീഡയിൽ നിന്നും സാഹസത്തിൽനിന്നും വീണ്ടെടുക്കും; അവരുടെ പ്രാണന്‍ അവന് വിലയേറിയതായിരിക്കും. 15 ൧൫ അവൻ ജീവിച്ചിരിക്കും; ശെബയിൽ നിന്നുള്ള പൊന്ന് അവന് കാഴ്ചയായി കൊണ്ട് വരും; അവനുവേണ്ടി എപ്പോഴും പ്രാർത്ഥന കഴിക്കും; ഇടവിടാതെ അവനെ അനുഗ്രഹിക്കും. 16 ൧൬ ദേശത്ത് പർവ്വതങ്ങളുടെ മുകളിൽ ധാന്യസമൃദ്ധിയുണ്ടാകും; അതിന്റെ വിളവ് ലെബാനോനെപ്പോലെ ഉലയും; നഗരവാസികൾ ഭൂമിയിലെ സസ്യംപോലെ തഴയ്ക്കും. 17 ൧൭ അവന്റെ നാമം എന്നേക്കും നിലനില്ക്കും; അവന്റെ നാമം സൂര്യൻ ഉള്ളിടത്തോളം നിലനില്ക്കും; മനുഷ്യർ അവന്റെ പേര് ചൊല്ലി അന്യോന്യം അനുഗ്രഹിക്കും; സകലജാതികളും അവനെ ‘ഭാഗ്യവാൻ’ എന്നു പറയും. 18 ൧൮ താൻ മാത്രം അത്ഭുതങ്ങൾ ചെയ്യുന്നവനായി യിസ്രായേലിന്റെ ദൈവമായി യഹോവയായ ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ. 19 ൧൯ അവിടുത്തെ മഹത്വമുള്ള നാമം എന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ; ഭൂമി മുഴുവനും അവിടുത്തെ മഹത്വംകൊണ്ട് നിറയുമാറാകട്ടെ. ആമേൻ, ആമേൻ. 20 ൨൦ യിശ്ശായിയുടെ പുത്രനായ ദാവീദിന്റെ പ്രാർത്ഥനകൾ അവസാനിച്ചിരിക്കുന്നു.

< സങ്കീർത്തനങ്ങൾ 72 >