< സങ്കീർത്തനങ്ങൾ 71 >

1 യഹോവേ, ഞാൻ അങ്ങയിൽ ആശ്രയിക്കുന്നു; ഞാൻ ഒരുനാളും ലജ്ജിച്ചുപോകരുതേ. 2 അങ്ങയുടെ നീതിനിമിത്തം എന്നെ ഉദ്ധരിച്ച് വിടുവിക്കണമേ; അങ്ങയുടെ ചെവി എന്നിലേക്ക് ചായിച്ച് എന്നെ രക്ഷിക്കണമേ. 3 ഞാൻ എപ്പോഴും വന്ന് പാർക്കേണ്ടതിന് അവിടുന്ന് എനിക്ക് ഉറപ്പുള്ള പാറയായിരിക്കണമേ; എന്നെ രക്ഷിക്കുവാൻ അവിടുന്ന് കല്പിച്ചിരിക്കുന്നു; അങ്ങ് എന്റെ പാറയും എന്റെ കോട്ടയും ആകുന്നുവല്ലോ. 4 എന്റെ ദൈവമേ, ദുഷ്ടന്റെ കയ്യിൽനിന്നും നീതികേടും ക്രൂരതയും ഉള്ളവന്റെ കയ്യിൽനിന്നും എന്നെ വിടുവിക്കണമേ. 5 യഹോവയായ കർത്താവേ, അവിടുന്ന് എന്റെ പ്രത്യാശയാകുന്നു; ബാല്യംമുതൽ അവിടുന്ന് എന്റെ ആശ്രയം തന്നേ. 6 ഗർഭംമുതൽ അവിടുന്ന് എന്നെ താങ്ങിയിരിക്കുന്നു; എന്റെ അമ്മയുടെ ഉദരത്തിൽനിന്ന് എന്നെ എടുത്തവൻ അങ്ങ് തന്നെ; എന്റെ സ്തുതി എപ്പോഴും അങ്ങയെക്കുറിച്ചാകുന്നു; 7 ഞാൻ പലർക്കും ഒരത്ഭുതം ആയിരിക്കുന്നു; അങ്ങ് എന്റെ ബലമുള്ള സങ്കേതമാകുന്നു. 8 എന്റെ വായ് അങ്ങയുടെ സ്തുതികൊണ്ടും ഇടവിടാതെ അങ്ങയുടെ പ്രശംസകൊണ്ടും നിറഞ്ഞിരിക്കുന്നു. 9 വാർദ്ധക്യകാലത്ത് അവിടുന്ന് എന്നെ തള്ളിക്കളയരുതേ; ബലം ക്ഷയിക്കുമ്പോൾ എന്നെ ഉപേക്ഷിക്കുകയുമരുതേ. 10 ൧൦ എന്റെ ശത്രുക്കൾ എന്നെക്കുറിച്ച് സംസാരിക്കുന്നു; എന്റെ പ്രാണഹാനിക്കായി കാത്തിരിക്കുന്നവർ ഗൂഢാലോചന നടത്തുന്നു. 11 ൧൧ “ദൈവം അവനെ ഉപേക്ഷിച്ചിരിക്കുന്നു; പിന്തുടർന്ന് പിടിക്കുവിൻ; വിടുവിക്കുവാൻ ആരുമില്ല” എന്ന് അവർ പറയുന്നു. 12 ൧൨ ദൈവമേ, എന്നോട് അകന്നിരിക്കരുതേ; എന്റെ ദൈവമേ, എന്നെ സഹായിക്കുവാൻ വേഗം വരണമേ. 13 ൧൩ എന്റെ പ്രാണന് വിരോധികളായവർ ലജ്ജിച്ച് നശിച്ചുപോകട്ടെ; എനിക്ക് അനർത്ഥം അന്വേഷിക്കുന്നവർ നിന്ദകൊണ്ടും ലജ്ജകൊണ്ടും മൂടിപ്പോകട്ടെ. 14 ൧൪ ഞാൻ എപ്പോഴും പ്രത്യാശിക്കും; ഞാൻ മേല്ക്കുമേൽ അങ്ങയെ സ്തുതിക്കും. 15 ൧൫ എന്റെ വായ് ഇടവിടാതെ അവിടുത്തെ നീതിയെയും രക്ഷയെയും വർണ്ണിക്കും; അവയുടെ സംഖ്യ എനിക്ക് അറിഞ്ഞുകൂടാ. 16 ൧൬ ഞാൻ യഹോവയായ കർത്താവിന്റെ വീര്യപ്രവൃത്തികളോടുകൂടി വരും; അങ്ങയുടെ നീതിയെ മാത്രം ഞാൻ കീർത്തിക്കും. 17 ൧൭ ദൈവമേ, എന്റെ ബാല്യംമുതൽ അങ്ങ് എന്നെ ഉപദേശിച്ചിരിക്കുന്നു; ഇന്നുവരെ ഞാൻ അങ്ങയുടെ അത്ഭുതപ്രവൃത്തികളെ അറിയിച്ചുമിരിക്കുന്നു. 18 ൧൮ ദൈവമേ, അടുത്ത തലമുറയോട് ഞാൻ അങ്ങയുടെ ഭുജബലത്തെയും വരുവാനുള്ള എല്ലാവരോടും അങ്ങയുടെ വീര്യപ്രവൃത്തിയെയും അറിയിക്കുവോളം വാർദ്ധക്യവും നരയും ഉള്ള കാലത്തും എന്നെ ഉപേക്ഷിക്കരുതേ. 19 ൧൯ ദൈവമേ, അവിടുത്തെ നീതിയും അത്യുന്നതമായിരിക്കുന്നു; മഹാകാര്യങ്ങൾ പ്രവർത്തിച്ചിട്ടുള്ള ദൈവമേ, അങ്ങയോട് തുല്യൻ ആരാണുള്ളത്? 20 ൨൦ അനവധി കഷ്ടങ്ങളും അനർത്ഥങ്ങളും ഞങ്ങളെ കാണുമാറാക്കിയവനേ, അവിടുന്ന് ഞങ്ങളെ വീണ്ടും ജീവിപ്പിക്കും; ഭൂമിയുടെ ആഴങ്ങളിൽനിന്ന് ഞങ്ങളെ തിരികെ കയറ്റും. 21 ൨൧ അങ്ങ് എന്റെ മഹത്വം വർദ്ധിപ്പിച്ച് എന്നെ വീണ്ടും ആശ്വസിപ്പിക്കണമേ. 22 ൨൨ എന്റെ ദൈവമേ, ഞാൻ വീണകൊണ്ട് അങ്ങയെയും അവിടുത്തെ വിശ്വസ്തതയെയും സ്തുതിക്കും; യിസ്രായേലിന്റെ പരിശുദ്ധനേ, ഞാൻ കിന്നരം കൊണ്ട് അങ്ങേക്ക് സ്തുതിപാടും. 23 ൨൩ ഞാൻ അങ്ങേക്ക് സ്തുതി പാടുമ്പോൾ എന്റെ അധരങ്ങളും അങ്ങ് വീണ്ടെടുത്ത എന്റെ പ്രാണനും ഘോഷിച്ചാനന്ദിക്കും. 24 ൨൪ എന്റെ നാവും ഇടവിടാതെ അങ്ങയുടെ നീതിയെക്കുറിച്ച് സംസാരിക്കും; എനിക്ക് ആപത്ത് അന്വേഷിക്കുന്നവർ ലജ്ജിച്ച് ഭ്രമിച്ചുപോയിരിക്കുന്നു.

< സങ്കീർത്തനങ്ങൾ 71 >