< സങ്കീർത്തനങ്ങൾ 69 >

1 സംഗീതപ്രമാണിക്ക്; സാരസരാഗത്തിൽ; ദാവീദിന്റെ ഒരു സങ്കീർത്തനം. ദൈവമേ, എന്നെ രക്ഷിക്കണമേ; വെള്ളം എന്റെ കഴുത്തോളം എത്തിയിരിക്കുന്നു. 2 ഞാൻ നിലയില്ലാത്ത ആഴമുള്ള ചേറ്റിൽ താഴുന്നു; ആഴമുള്ള വെള്ളത്തിൽ ഞാൻ മുങ്ങിപ്പോകുന്നു; പ്രവാഹങ്ങൾ എന്റെ മീതെ കവിഞ്ഞൊഴുകുന്നു. 3 എന്റെ നിലവിളികൊണ്ട് ഞാൻ തളർന്നിരിക്കുന്നു; എന്റെ തൊണ്ട വരണ്ടിരിക്കുന്നു; ദൈവത്തെ കാത്തിരുന്ന് എന്റെ കണ്ണ് മങ്ങിപ്പോകുന്നു. 4 കാരണംകൂടാതെ എന്നെ വെറുക്കുന്നവർ എന്റെ തലയിലെ രോമങ്ങളേക്കാളും അധികമാകുന്നു; വൃഥാ എന്റെ ശത്രുക്കളായി എന്നെ സംഹരിക്കുവാൻ ഭാവിക്കുന്നവർ പെരുകിയിരിക്കുന്നു; ഞാൻ മോഷ്ടിക്കാത്തത് തിരികെ കൊടുക്കേണ്ടിവരുന്നു. 5 ദൈവമേ, അവിടുന്ന് എന്റെ ഭോഷത്തം അറിയുന്നു; എന്റെ അകൃത്യങ്ങൾ അങ്ങേക്ക് മറഞ്ഞിരിക്കുന്നില്ല. 6 സൈന്യങ്ങളുടെ യഹോവയായ കർത്താവേ, അങ്ങയിൽ പ്രത്യാശ വയ്ക്കുന്നവർ എന്റെ നിമിത്തം ലജ്ജിച്ചുപോകരുതേ; യിസ്രായേലിന്റെ ദൈവമേ, അവിടുത്തെ അന്വേഷിക്കുന്നവർ എന്റെ നിമിത്തം നാണിച്ചുപോകരുതേ. 7 അവിടുത്തെ നാമംനിമിത്തം ഞാൻ നിന്ദ സഹിച്ചു; ലജ്ജ എന്റെ മുഖത്തെ മൂടിയിരിക്കുന്നു. 8 എന്റെ സഹോദരന്മാർക്ക് ഞാൻ പരദേശിയും എന്റെ അമ്മയുടെ മക്കൾക്ക് അന്യനും ആയി തീർന്നിരിക്കുന്നു. 9 അങ്ങയുടെ ആലയത്തെക്കുറിച്ചുള്ള എരിവ് എന്നെ തിന്നുകളഞ്ഞു; അങ്ങയെ നിന്ദിക്കുന്നവരുടെ നിന്ദ എന്റെ മേൽ വീണിരിക്കുന്നു. 10 ൧൦ ഞാൻ എന്റെ പ്രാണനെ കരച്ചിലലും ഉപവാസത്താലും താഴ്മയുള്ളവനാക്കി. അതും എനിക്ക് നിന്ദയായി തീർന്നു; 11 ൧൧ ഞാൻ ചണവസ്ത്രം എന്റെ ഉടുപ്പാക്കി; ഞാൻ അവർക്ക് പഴഞ്ചൊല്ലായിതീർന്നു. 12 ൧൨ പട്ടണവാതില്ക്കൽ ഇരിക്കുന്നവർ എന്നെക്കുറിച്ച് സംസാരിക്കുന്നു; ഞാൻ മദ്യപന്മാരുടെ പാട്ടായിരിക്കുന്നു. 13 ൧൩ ഞാനോ യഹോവേ, പ്രസാദകാലത്ത് അങ്ങയോട് പ്രാർത്ഥിക്കുന്നു; ദൈവമേ, അങ്ങയുടെ ദയയുടെ ബഹുത്വത്താൽ, അങ്ങയുടെ വിശ്വസ്തതയാൽ തന്നെ, എന്നെ രക്ഷിച്ച് ഉത്തരമരുളണമേ. 14 ൧൪ ചേറ്റിൽനിന്ന് എന്നെ കയറ്റണമേ; ഞാൻ താണുപോകരുതേ; എന്നെ വെറുക്കുന്നവരുടെ കയ്യിൽനിന്നും ആഴമുള്ള വെള്ളത്തിൽനിന്നും എന്നെ രക്ഷിക്കണമേ. 15 ൧൫ ജലപ്രവാഹം എന്റെ മീതെ കവിയരുതേ; ആഴം എന്നെ വിഴുങ്ങരുതേ; കുഴിയിൽ ഞാൻ അടയ്ക്കപ്പെട്ടുപോകരുതെ. 16 ൧൬ യഹോവേ, എനിക്കുത്തരമരുളണമേ; അങ്ങയുടെ ദയ നല്ലതല്ലോ; അങ്ങയുടെ കരുണയുടെ ബഹുത്വപ്രകാരം എന്നിലേക്ക് തിരിയണമേ; 17 ൧൭ അടിയന് തിരുമുഖം മറയ്ക്കരുതേ; ഞാൻ കഷ്ടത്തിൽ ഇരിക്കുകയാൽ വേഗത്തിൽ എനിക്ക് ഉത്തരമരുളണമേ. 18 ൧൮ എന്റെ പ്രാണനോട് അടുത്തുവന്ന് അതിനെ വീണ്ടുകൊള്ളണമേ; എന്റെ ശത്രുക്കൾ നിമിത്തം എന്നെ വീണ്ടെടുക്കണമേ. 19 ൧൯ എന്റെ നിന്ദയും ലജ്ജയും അപമാനവും അവിടുന്ന് അറിയുന്നു; എന്റെ വൈരികൾ എല്ലാവരും അവിടുത്തെ ദൃഷ്ടിയിൽ ഇരിക്കുന്നു. 20 ൨൦ നിന്ദ എന്റെ ഹൃദയത്തെ തകർത്തു, ഞാൻ ഏറ്റവും വിഷാദിച്ചിരിക്കുന്നു; ആർക്കെങ്കിലും സഹതാപം തോന്നുമോ എന്ന് ഞാൻ നോക്കിക്കൊണ്ടിരുന്നു; ആർക്കും തോന്നിയില്ല; ആശ്വസിപ്പിക്കുന്നവരുണ്ടോ എന്നും നോക്കിക്കൊണ്ടിരുന്നു; ആരെയും കണ്ടില്ലതാനും. 21 ൨൧ അവർ എനിക്ക് തിന്നുവാൻ കൈപ്പ് തന്നു; എന്റെ ദാഹത്തിന് അവർ എനിക്ക് ചൊറുക്ക കുടിക്കുവാൻ തന്നു. 22 ൨൨ അവരുടെ സമ്പത്ത് അവരുടെ മുമ്പിൽ കെണിയായും അവർ സമാധാനത്തോടിരിക്കുമ്പോൾ കുടുക്കായും തീരട്ടെ. 23 ൨൩ അവരുടെ കണ്ണ് കാണാതവണ്ണം ഇരുണ്ടുപോകട്ടെ; അവരുടെ അര എപ്പോഴും വിറയ്ക്കുമാറാകട്ടെ. 24 ൨൪ അവിടുത്തെ ക്രോധം അവരുടെ മേൽ പകരണമേ; അവിടുത്തെ ഉഗ്രകോപം അവരെ പിടിക്കുമാറാകട്ടെ. 25 ൨൫ അവരുടെ വാസസ്ഥലം ശൂന്യമായിപ്പോകട്ടെ; അവരുടെ കൂടാരങ്ങളിൽ ആരും പാർക്കാതിരിക്കട്ടെ. 26 ൨൬ അങ്ങ് ദണ്ഡിപ്പിച്ചവനെ അവർ വീണ്ടും ഉപദ്രവിക്കുന്നു; അവിടുന്ന് മുറിവേല്പിച്ചവരുടെ വേദന അവർ വിവരിക്കുന്നു. 27 ൨൭ അവരുടെ അകൃത്യത്തോട് അകൃത്യം കൂട്ടണമേ; അങ്ങയുടെ നീതി അവർ പ്രാപിക്കരുതേ. 28 ൨൮ ജീവന്റെ പുസ്തകത്തിൽനിന്ന് അവരെ മായിച്ചുകളയണമേ; നീതിമാന്മാരോടുകൂടി അവരെ എഴുതരുതേ. 29 ൨൯ ഞാനോ എളിയവനും ദുഃഖിതനും ആകുന്നു; ദൈവമേ, അങ്ങയുടെ രക്ഷ എന്നെ ഉയർത്തുമാറാകട്ടെ. 30 ൩൦ ഞാൻ പാട്ടോടെ ദൈവത്തിന്റെ നാമത്തെ സ്തുതിക്കും; സ്തോത്രത്തോടെ അവിടുത്തെ മഹത്വപ്പെടുത്തും. 31 ൩൧ അത് യഹോവയ്ക്ക് കാളയെക്കാളും കൊമ്പും കുളമ്പും ഉള്ള മൂരിയെക്കാളും പ്രസാദകരമാകും. 32 ൩൨ സൗമ്യതയുള്ളവർ അത് കണ്ട് സന്തോഷിക്കും; ദൈവത്തെ അന്വേഷിക്കുന്നവരേ, നിങ്ങളുടെ ഹൃദയം ജീവിക്കട്ടെ. 33 ൩൩ യഹോവ ദരിദ്രന്മാരുടെ പ്രാർത്ഥന കേൾക്കുന്നു; തന്റെ ബദ്ധന്മാരെ നിന്ദിക്കുന്നതുമില്ല; 34 ൩൪ ആകാശവും ഭൂമിയും സമുദ്രങ്ങളും അവയിൽ ചരിക്കുന്ന സകലവും അവിടുത്തെ സ്തുതിക്കട്ടെ. 35 ൩൫ ദൈവം സീയോനെ രക്ഷിക്കും; കർത്താവ് യെഹൂദാനഗരങ്ങളെ പണിയും; അവർ അവിടെ പാർത്ത് അതിനെ കൈവശമാക്കും. 36 ൩൬ അവിടുത്തെ ദാസന്മാരുടെ സന്തതി അതിനെ അവകാശമാക്കും; അവിടുത്തെ നാമത്തെ സ്നേഹിക്കുന്നവർ അതിൽ വസിക്കും.

< സങ്കീർത്തനങ്ങൾ 69 >