< സങ്കീർത്തനങ്ങൾ 63 >

1 ദാവീദിന്റെ ഒരു സങ്കീർത്തനം; ദാവീദ് യെഹൂദാമരുഭൂമിയിൽ ഇരിക്കുന്നകാലത്ത് എഴുതിയത്. ദൈവമേ, അങ്ങ് എന്റെ ദൈവം; അതികാലത്ത് ഞാൻ അങ്ങയെ അന്വേഷിക്കും; വെള്ളമില്ലാതെ ഉണങ്ങി വരണ്ട ദേശത്ത് എന്റെ ഉള്ളം അങ്ങേയ്ക്കായി ദാഹിക്കുന്നു; എന്റെ ദേഹം അങ്ങേയ്ക്കായി കാംക്ഷിക്കുന്നു. 2 അങ്ങനെ അവിടുത്തെ ബലവും മഹത്വവും കാണുവാൻ ഞാൻ വിശുദ്ധമന്ദിരത്തിൽ അങ്ങേയ്ക്കായി കാത്തിരിക്കുന്നു. 3 അവിടുത്തെ ദയ ജീവനെക്കാൾ നല്ലതാകുന്നു; എന്റെ അധരങ്ങൾ അങ്ങയെ സ്തുതിക്കും. 4 എന്റെ ജീവകാലം മുഴുവൻ ഞാൻ അങ്ങനെ അവിടുത്തെ വാഴ്ത്തും; തിരുനാമത്തിൽ ഞാൻ എന്റെ കൈകളെ മലർത്തും. 5 എന്റെ കിടക്കയിൽ അങ്ങയെ ഓർക്കുകയും രാത്രിയാമങ്ങളിൽ അവിടുത്തെ ധ്യാനിക്കുകയും ചെയ്യുമ്പോൾ 6 എന്റെ പ്രാണന് മജ്ജയും മേദസ്സുംകൊണ്ട് എന്നപോലെ തൃപ്തിവരുന്നു; എന്റെ വായ് സന്തോഷമുള്ള അധരങ്ങളാൽ അങ്ങയെ സ്തുതിക്കുന്നു. 7 അവിടുന്ന് എനിക്ക് സഹായമായിത്തീർന്നുവല്ലോ; തിരുച്ചിറകിൻ നിഴലിൽ ഞാൻ ഘോഷിച്ചാനന്ദിക്കുന്നു. 8 എന്റെ ഉള്ളം അങ്ങയോട് പറ്റിയിരിക്കുന്നു; അങ്ങയുടെ വലങ്കൈ എന്നെ താങ്ങുന്നു. 9 എന്നാൽ എനിക്ക് പ്രാണഹാനി വരുത്തുവാൻ നോക്കുന്നവർ ഭൂമിയുടെ അധോഭാഗങ്ങളിലേക്ക് ഇറങ്ങിപ്പോകും. 10 ൧൦ അവരെ വാളിന്റെ ശക്തിക്ക് ഏല്പിക്കും; കുറുനരികൾക്ക് അവർ ഇരയായിത്തീരും. 11 ൧൧ എന്നാൽ രാജാവ് ദൈവത്തിൽ സന്തോഷിക്കും; ദൈവനാമത്തിൽ സത്യം ചെയ്യുന്നവനെല്ലാം പ്രശംസിക്കപ്പെടും; എങ്കിലും ഭോഷ്ക് പറയുന്നവരുടെ വായ് അടഞ്ഞുപോകും.

< സങ്കീർത്തനങ്ങൾ 63 >