< സങ്കീർത്തനങ്ങൾ 52 >

1 സംഗീതപ്രമാണിക്ക്; ദാവീദിന്റെ ഒരു ധ്യാനം. ഏദോമ്യനായ ദോവേഗ് ശൌലിനോട്: “ദാവീദ് അഹീമേലെക്കിന്റെ വീട്ടിൽ വന്നിരുന്നു” എന്നറിയിച്ചപ്പോൾ രൂപം നൽകിയത്. അല്ലയോ വീര പുരുഷാ! നീ ദുഷ്ടതയിൽ പ്രശംസിക്കുന്നതെന്തിന്? ദൈവത്തിന്റെ ദയ ശാശ്വതമാകുന്നു. 2 ചതിയനായ നിന്റെ നാവ്, മൂർച്ചയുള്ള ക്ഷൗരക്കത്തിപോലെ ദുഷ്ടത വകഞ്ഞുണ്ടാക്കുന്നു. 3 നീ നന്മയെക്കാൾ തിന്മയെയും നീതി സംസാരിക്കുന്നതിനേക്കാൾ വ്യാജത്തെയും ഇഷ്ടപ്പെടുന്നു. (സേലാ) 4 നിന്റെ വഞ്ചനയുള്ള നാവ് നാശകരമായ വാക്കുകൾ ഇഷ്ടപ്പെടുന്നു. 5 ദൈവം നിന്നെ എന്നേക്കും നശിപ്പിക്കും; നിന്റെ കൂടാരത്തിൽനിന്ന് അവിടുന്ന് നിന്നെ പറിച്ചുകളയും. ജീവനുള്ളവരുടെ ദേശത്തുനിന്ന് നിന്നെ നിർമ്മൂലമാക്കും. (സേലാ) 6 നീതിമാന്മാർ അത് കണ്ട് ഭയപ്പെടും; അവർ അവനെച്ചൊല്ലി ചിരിക്കും. 7 “ദൈവത്തെ ശരണമാക്കാതെ തന്റെ ധനസമൃദ്ധിയിൽ ആശ്രയിക്കുകയും ദുഷ്ടതയിൽ തന്നെത്താൻ ഉറപ്പിക്കുകയും ചെയ്ത മനുഷ്യൻ അതാ” എന്ന് പറയും, 8 ഞാനോ, ദൈവത്തിന്റെ ആലയത്തിൽ തഴച്ചുവളരുന്ന ഒലിവുവൃക്ഷംപോലെ ആകുന്നു; ഞാൻ ദൈവത്തിന്റെ ദയയിൽ എന്നും എന്നേക്കും ആശ്രയിക്കുന്നു. 9 അങ്ങ് അത് ചെയ്തിരിക്കുകകൊണ്ട് ഞാൻ എന്നും അങ്ങേക്ക് സ്തോത്രം ചെയ്യും; ഞാൻ തിരുനാമത്തിൽ പ്രത്യാശവക്കും; അങ്ങയുടെ ഭക്തന്മാരുടെ മുമ്പാകെ അത് ഉചിതമല്ലയോ?

< സങ്കീർത്തനങ്ങൾ 52 >