< സങ്കീർത്തനങ്ങൾ 3 >

1 ദാവീദ് തന്റെ മകനായ അബ്ശലോമിന്റെ മുൻപിൽനിന്ന് ഓടിപ്പോയപ്പോൾ പാടിയ ഒരു സങ്കീർത്തനം. യഹോവേ, എന്റെ വൈരികൾ എത്ര പെരുകിയിരിക്കുന്നു! എന്നോട് എതിർക്കുന്നവർ അനേകം പേർ ആകുന്നു. 2 “അവന് ദൈവത്തിങ്കൽ നിന്ന് സഹായമില്ല” എന്ന് എന്നെക്കുറിച്ച് പലരും പറയുന്നു. (സേലാ) 3 യഹോവേ, അവിടുന്ന് എനിക്ക് ചുറ്റും പരിചയും എന്റെ മഹത്വവും എന്റെ തല ഉയർത്തുന്നവനും ആകുന്നു. 4 ഞാൻ യഹോവയോട് ഉച്ചത്തിൽ നിലവിളിക്കുന്നു; അവിടുന്ന് തന്റെ വിശുദ്ധപർവ്വതത്തിൽനിന്ന് ഉത്തരം അരുളുകയും ചെയ്യുന്നു. (സേലാ) 5 ഞാൻ കിടന്നുറങ്ങി; യഹോവ എന്നെ താങ്ങുകയാൽ ഉണർന്നുമിരിക്കുന്നു. 6 എനിക്ക് വിരോധമായി ചുറ്റും പാളയമിറങ്ങിയിരിക്കുന്ന ആയിരം ആയിരം ജനങ്ങളെ ഞാൻ ഭയപ്പെടുകയില്ല. 7 യഹോവേ, എഴുന്നേല്ക്കണമേ; എന്റെ ദൈവമേ, എന്നെ രക്ഷിക്കണമേ. അവിടുന്ന് എന്റെ ശത്രുക്കളെ ഒക്കെയും ശിക്ഷിച്ച്, നശിപ്പിച്ചുകളഞ്ഞു. 8 ജയം യഹോവക്കുള്ളതാകുന്നു; അവിടുത്തെ അനുഗ്രഹം അങ്ങയുടെ ജനത്തിന്മേൽ വരുമാറാകട്ടെ. (സേലാ)

< സങ്കീർത്തനങ്ങൾ 3 >