< സങ്കീർത്തനങ്ങൾ 26 >

1 ദാവീദിന്റെ ഒരു സങ്കീർത്തനം. യഹോവേ, എനിക്ക് ന്യായം പാലിച്ചുതരണമേ; ഞാൻ എന്റെ നിഷ്കളങ്കതയിൽ നടക്കുന്നു; ഞാൻ ഇളകാതെ യഹോവയിൽ ആശ്രയിക്കുന്നു. 2 യഹോവേ, എന്നെ പരീക്ഷിച്ച് ശോധന ചെയ്യണമേ; എന്റെ മനസ്സും എന്റെ ഹൃദയവും പരിശോധിക്കണമേ. 3 അങ്ങയുടെ ദയ എന്റെ കണ്മുമ്പിൽ ഇരിക്കുന്നു; അങ്ങയുടെ സത്യത്തിൽ ഞാൻ നടന്നിരിക്കുന്നു. 4 വഞ്ചകന്മാരോടുകൂടി ഞാൻ ഇരുന്നിട്ടില്ല; കപടഹൃദയമുള്ളവരുടെ അടുക്കൽ ഞാൻ ചെന്നിട്ടുമില്ല. 5 ദുഷ്പ്രവൃത്തിക്കാരുടെ സംഘത്തെ ഞാൻ വെറുത്തിരിക്കുന്നു; ദുഷ്ടന്മാരോടുകൂടി ഞാൻ ഇരിക്കുകയുമില്ല. 6 സ്തോത്രസ്വരം കേൾപ്പിക്കേണ്ടതിനും നിന്റെ അത്ഭുതപ്രവൃത്തികളെ വർണ്ണിക്കേണ്ടതിനും 7 ഞാൻ നിഷ്ക്കളങ്കതയിൽ എന്റെ കൈകൾ കഴുകുന്നു; യഹോവേ, ഞാൻ അങ്ങയുടെ യാഗപീഠം വലംവയ്ക്കുന്നു. 8 യഹോവേ, അങ്ങയുടെ ആലയമായ വാസസ്ഥലവും അങ്ങയുടെ മഹത്വത്തിന്റെ നിവാസവും എനിക്ക് പ്രിയമാകുന്നു. 9 പാപികളോടുകൂടി എന്റെ പ്രാണനെയും രക്തദാഹികളോടുകൂടി എന്റെ ജീവനെയും സംഹരിച്ചുകളയരുതേ. 10 ൧൦ അവരുടെ കൈകളിൽ ദുഷ്കർമ്മം ഉണ്ട്; അവരുടെ വലങ്കൈ കോഴ വാങ്ങാൻ ഒരുങ്ങിയിരിക്കുന്നു. 11 ൧൧ ഞാനോ, എന്റെ നിഷ്കളങ്കതയിൽ നടക്കും; എന്നെ വീണ്ടെടുത്ത് എന്നോട് കൃപ ചെയ്യണമേ. 12 ൧൨ എന്റെ കാലടി സമഭൂമിയിൽ നില്ക്കുന്നു; സഭകളിൽ ഞാൻ യഹോവയെ വാഴ്ത്തും.

< സങ്കീർത്തനങ്ങൾ 26 >