< സങ്കീർത്തനങ്ങൾ 143 >

1 ദാവീദിന്റെ ഒരു സങ്കീർത്തനം. യഹോവേ, എന്റെ പ്രാർത്ഥന കേട്ട്, എന്റെ വിനീത അഭ്യർത്ഥനകൾക്ക് ചെവിതരണമേ; അങ്ങയുടെ വിശ്വസ്തതയാലും നീതിയാലും എനിക്കുത്തരമരുളണമേ. 2 അടിയനെ ന്യായവിസ്താരത്തിൽ പ്രവേശിപ്പിക്കരുതേ; ജീവനുള്ളവൻ ആരും തിരുസന്നിധിയിൽ നീതിമാനാകുകയില്ലല്ലോ. 3 ശത്രു എന്റെ പ്രാണനെ ഉപദ്രവിച്ചിരിക്കുന്നു; അവൻ എന്നെ നിലത്തിട്ട് തകർത്തിരിക്കുന്നു; പണ്ടുതന്നെ മരിച്ചവരെപ്പോലെ അവൻ എന്നെ ഇരുട്ടിൽ പാർപ്പിച്ചിരിക്കുന്നു. 4 ആകയാൽ എന്റെ മനസ്സ് എന്റെ ഉള്ളിൽ വിഷാദിച്ചിരിക്കുന്നു; എന്റെ ഹൃദയം എന്റെ ഉള്ളിൽ സ്തംഭിച്ചിരിക്കുന്നു. 5 ഞാൻ പണ്ടത്തെ നാളുകൾ ഓർക്കുന്നു; അങ്ങയുടെ സകലപ്രവൃത്തികളെയും ഞാൻ ധ്യാനിക്കുന്നു; അങ്ങയുടെ കൈകളുടെ പ്രവൃത്തിയെപ്പറ്റി ഞാൻ ചിന്തിക്കുന്നു. 6 ഞാൻ എന്റെ കൈകൾ അങ്ങയിലേക്കു മലർത്തുന്നു; വരണ്ട നിലംപോലെ എന്റെ പ്രാണൻ അങ്ങേയ്ക്കായി ദാഹിക്കുന്നു. (സേലാ) 7 യഹോവേ, വേഗം എനിക്ക് ഉത്തരമരുളണമേ; എന്റെ ആത്മാവ് ക്ഷീണിക്കുന്നു. ഞാൻ കുഴിയിൽ ഇറങ്ങുന്നവരെപ്പോലെ ആകാതിരിക്കുവാൻ അങ്ങയുടെ മുഖം എനിക്ക് മറയ്ക്കരുതേ. 8 രാവിലെ അങ്ങയുടെ ആർദ്രകരുണയെപ്പറ്റി എന്നെ കേൾപ്പിക്കണമേ; ഞാൻ അങ്ങയിൽ ആശ്രയിക്കുന്നുവല്ലോ; ഞാൻ നടക്കേണ്ട വഴി എന്നെ അറിയിക്കണമേ; ഞാൻ എന്റെ ഉള്ളം അങ്ങയിലേക്ക് ഉയർത്തുന്നുവല്ലോ. 9 യഹോവേ, എന്റെ ശത്രുക്കളുടെ കൈയിൽനിന്ന് എന്നെ വിടുവിക്കണമേ; അങ്ങയുടെ അടുക്കൽ ഞാൻ സങ്കേതത്തിനായി വരുന്നു. 10 ൧൦ അങ്ങയുടെ ഇഷ്ടം ചെയ്യുവാൻ എന്നെ പഠിപ്പിക്കണമേ. അങ്ങ് എന്റെ ദൈവമാകുന്നുവല്ലോ; അങ്ങയുടെ നല്ല ആത്മാവ് നേരായ മാർഗ്ഗത്തിൽ എന്നെ നടത്തുമാറാകട്ടെ. 11 ൧൧ യഹോവേ, അങ്ങയുടെ നാമംനിമിത്തം എന്നെ ജീവിപ്പിക്കണമേ; അങ്ങയുടെ നീതിയാൽ എന്റെ പ്രാണനെ കഷ്ടതയിൽനിന്ന് ഉദ്ധരിക്കണമേ. 12 ൧൨ അങ്ങയുടെ ദയയാൽ എന്റെ ശത്രുക്കളെ സംഹരിക്കണമേ; എന്റെ പ്രാണനെ പീഡിപ്പിക്കുന്ന എല്ലാവരെയും നശിപ്പിക്കണമേ; ഞാൻ അങ്ങയുടെ ദാസൻ ആകുന്നുവല്ലോ.

< സങ്കീർത്തനങ്ങൾ 143 >