< സങ്കീർത്തനങ്ങൾ 141 >

1 ദാവീദിന്റെ ഒരു സങ്കീർത്തനം. യഹോവേ, ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു; എന്റെ അടുക്കലേക്ക് വേഗം വരണമേ; ഞാൻ അങ്ങയോട് അപേക്ഷിക്കുമ്പോൾ എന്റെ അപേക്ഷ കേൾക്കണമേ. 2 എന്റെ പ്രാർത്ഥന തിരുസന്നിധിയിൽ ധൂപമായും എന്റെ കൈകളെ മലർത്തുന്നത് സന്ധ്യായാഗമായും തീരട്ടെ. 3 യഹോവേ, എന്റെ വായ്ക്ക് ഒരു കാവൽ നിർത്തി, എന്റെ അധരദ്വാരം കാക്കണമേ. 4 ദുഷ്പ്രവൃത്തിക്കാരോടുകൂടി ദുഷ്പ്രവൃത്തികളിൽ ഇടപെടുവാൻ എന്റെ ഹൃദയത്തെ ദുഷ്ക്കാര്യത്തിന് ചായിക്കരുതേ; അവരുടെ സ്വാദുഭോജനം ഞാൻ കഴിക്കുകയുമരുതേ. 5 നീതിമാൻ എന്നെ അടിക്കുന്നത് ദയ; അവൻ എന്നെ ശാസിക്കുന്നത് തലയ്ക്ക് എണ്ണ; എന്റെ തല അത് വിലക്കാതിരിക്കട്ടെ; ഇനി അവർ ചെയ്യുന്ന ദോഷങ്ങൾക്കെതിരെ എനിക്ക് പ്രാർത്ഥനയേയുള്ളു. 6 അവരുടെ ന്യായാധിപന്മാരെ പാറമേൽ നിന്ന് തള്ളിയിടും; എന്റെ വാക്കുകൾ ഇമ്പമുള്ളവയാകയാൽ അവർ അവ കേൾക്കും. 7 നിലം ഉഴുതു മറിച്ചിട്ടിരിക്കുന്നതുപോലെ ഞങ്ങളുടെ അസ്ഥികൾ പാതാളത്തിന്റെ വാതില്ക്കൽ ചിതറിക്കിടക്കുന്നു. (Sheol h7585) 8 കർത്താവായ യഹോവേ, എന്റെ കണ്ണുകൾ അങ്ങയിലേക്കാകുന്നു. ഞാൻ അങ്ങയെ ശരണമാക്കുന്നു; എന്റെ പ്രാണനെ നിരാലംബമാക്കരുതേ. 9 അവർ എനിക്കായി വച്ചിരിക്കുന്ന കെണിയിലും ദുഷ്പ്രവൃത്തിക്കാരുടെ കുടുക്കുകളിലും അകപ്പെടാതെ എന്നെ കാക്കണമേ. 10 ൧൦ ഞാൻ രക്ഷപെടുമ്പോൾ ദുഷ്ടന്മാർ സ്വന്തവലകളിൽ അകപ്പെടട്ടെ.

< സങ്കീർത്തനങ്ങൾ 141 >