< സങ്കീർത്തനങ്ങൾ 138 >

1 ദാവീദിന്റെ ഒരു സങ്കീർത്തനം. ഞാൻ പൂർണ്ണഹൃദയത്തോടെ അങ്ങേക്കു സ്തോത്രം ചെയ്യും; ദേവന്മാരുടെ മുമ്പാകെ ഞാൻ അങ്ങയെ കീർത്തിക്കും. 2 ഞാൻ അങ്ങയുടെ വിശുദ്ധമന്ദിരത്തെ നോക്കി നമസ്കരിച്ച്, അങ്ങയുടെ ദയയും വിശ്വസ്തതയും നിമിത്തം തിരുനാമത്തിനു സ്തോത്രം ചെയ്യും; അങ്ങയുടെ നാമവും അങ്ങയുടെ കല്പനകളും അത്യുന്നതമായിരിക്കുന്നതായി അങ്ങ് തെളിയിച്ചിരിക്കുന്നു. 3 ഞാൻ വിളിച്ചപേക്ഷിച്ച നാളിൽ അങ്ങ് എനിക്ക് ഉത്തരം അരുളി; എന്റെ ഉള്ളിൽ ബലം നല്കി എന്നെ ധൈര്യപ്പെടുത്തിയിരിക്കുന്നു. 4 യഹോവേ, ഭൂമിയിലെ സകലരാജാക്കന്മാരും അങ്ങയുടെ വായിലെ വചനങ്ങൾ കേട്ടിട്ട് നിനക്ക് സ്തോത്രം ചെയ്യും. 5 അതേ, അവർ യഹോവയുടെ വഴികളെക്കുറിച്ചു പാടും; യഹോവയുടെ മഹത്ത്വം വലിയതാകുന്നുവല്ലോ. 6 യഹോവ ഉന്നതനെങ്കിലും താഴ്മയുള്ളവനെ കടാക്ഷിക്കുന്നു; ഗർവ്വിഷ്ഠനെ അവൻ ദൂരത്തുനിന്ന് അറിയുന്നു. 7 ഞാൻ കഷ്ടതയുടെ നടുവിൽ നടന്നാലും അങ്ങ് എന്നെ സൂക്ഷിക്കും; എന്റെ ശത്രുക്കളുടെ ക്രോധത്തിനു നേരെ അങ്ങ് കൈ നീട്ടും; അങ്ങയുടെ വലങ്കൈ എന്നെ രക്ഷിക്കും. 8 യഹോവ എന്നെക്കുറിച്ചുള്ള ഉദ്ദേശ്യം പൂർത്തികരിക്കും; യഹോവേ, അങ്ങയുടെ ദയ എന്നേക്കുമുള്ളത്; തൃക്കൈകളുടെ പ്രവൃത്തിയെ ഉപേക്ഷിക്കരുതേ.

< സങ്കീർത്തനങ്ങൾ 138 >