< സംഖ്യാപുസ്തകം 24 >

1 യിസ്രായേലിനെ അനുഗ്രഹിക്കുന്നത് യഹോവയ്ക്ക് പ്രസാദമെന്ന് ബിലെയാം കണ്ടപ്പോൾ അവൻ മുമ്പിലത്തെപ്പോലെ ലക്ഷണം നോക്കുവാൻ പോകാതെ മരുഭൂമിക്കുനേരെ മുഖം തിരിച്ചു. 2 ബിലെയാം തല ഉയർത്തി യിസ്രായേൽ ഗോത്രംഗോത്രമായി പാർക്കുന്നത് കണ്ടു; ദൈവത്തിന്റെ ആത്മാവ് അവന്റെമേൽ വന്നു; 3 അവൻ സുഭാഷിതം ചൊല്ലിത്തുടങ്ങിയത്: “ബെയോരിന്റെ മകനായ ബിലെയാം പറയുന്നു. 4 കണ്ണടച്ചിരിക്കുന്ന പുരുഷൻ പറയുന്നു; ദൈവത്തിന്റെ അരുളപ്പാട് കേൾക്കുന്നവൻ, സർവ്വശക്തന്റെ ദർശനം ദർശിക്കുന്നവൻ, വീഴുമ്പോൾ കണ്ണ് തുറന്നിരിക്കുന്നവൻ പറയുന്നത്: 5 യാക്കോബേ, നിന്റെ കൂടാരങ്ങൾ, യിസ്രായേലേ, നിന്റെ നിവാസങ്ങൾ എത്ര മനോഹരം! 6 താഴ്വരപോലെ അവ പരന്നിരിക്കുന്നു; നദീതീരത്തെ ഉദ്യാനങ്ങൾപോലെ, യഹോവ നട്ടിരിക്കുന്ന ചന്ദനവൃക്ഷങ്ങൾപോലെ, ജലാന്തികേയുള്ള ദേവദാരുക്കൾപോലെ തന്നെ. 7 അവന്റെ തൊട്ടികളിൽനിന്ന് വെള്ളം ഒഴുകുന്നു; അവന്റെ വിത്തിന് വെള്ളം ധാരാളം; അവന്റെ രാജാവ് ആഗാഗിലും ശ്രേഷ്ഠൻ; അവന്റെ രാജത്വം ഉന്നതം തന്നെ. 8 ദൈവം അവനെ ഈജിപ്റ്റിൽ നിന്ന് കൊണ്ടുവരുന്നു; കാട്ടുപോത്തിന് തുല്യമായ ബലം അവനുണ്ട്; ശത്രുജാതികളെ അവൻ തിന്നുകളയുന്നു; അവരുടെ അസ്ഥികളെ അവൻ തകർക്കുന്നു; അസ്ത്രം എയ്ത് അവരെ തുളയ്ക്കുന്നു. 9 അവൻ സിംഹംപോലെ പതുങ്ങിക്കിടക്കുന്നു; ഒരു സിംഹിപോലെ തന്നെ; ആരവനെ ഉണർത്തും? നിന്നെ അനുഗ്രഹിക്കുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ; നിന്നെ ശപിക്കുന്നവൻ ശപിക്കപ്പെട്ടവൻ. 10 ൧൦ അപ്പോൾ ബാലാക്കിന്റെ കോപം ബിലെയാമിന്റെ നേരെ ജ്വലിച്ചു; അവൻ കൈഞെരിച്ച് ബിലെയാമിനോട്: “എന്റെ ശത്രുക്കളെ ശപിക്കുവാൻ ഞാൻ നിന്നെ വിളിപ്പിച്ചു; നീ ഇവരെ ഈ മൂന്ന് പ്രാവശ്യവും ആശീർവ്വദിക്കുകയാണ് ചെയ്തത്. 11 ൧൧ ഇപ്പോൾ നിന്റെ സ്ഥലത്തേക്ക് ഓടിപ്പോകുക; നിന്നെ ഏറ്റവും ബഹുമാനിക്കുവാൻ ഞാൻ വിചാരിച്ചിരുന്നു; എന്നാൽ യഹോവ നിനക്ക് ബഹുമാനം മുടക്കിയിരിക്കുന്നു” എന്ന് പറഞ്ഞു. 12 ൧൨ അതിന് ബിലെയാം ബാലാക്കിനോട് പറഞ്ഞത്: “ബാലാക്ക് തന്റെ ഗൃഹം നിറച്ച് വെള്ളിയും പൊന്നും തന്നാലും യഹോവയുടെ കല്പന ലംഘിച്ച് ഗുണമെങ്കിലും ദോഷമെങ്കിലും സ്വമേധയായി ചെയ്യുവാൻ എനിക്ക് കഴിയുന്നതല്ല; 13 ൧൩ ‘യഹോവ അരുളിച്ചെയ്യുന്നത് മാത്രമേ ഞാൻ പറയുകയുള്ളു’ എന്ന് എന്റെ അടുക്കൽ നീ അയച്ച ദൂതന്മാരോട് ഞാൻ പറഞ്ഞില്ലയോ? 14 ൧൪ ഇപ്പോൾ ഇതാ, ഞാൻ എന്റെ ജനത്തിന്റെ അടുക്കലേക്ക് പോകുന്നു; വരുക, ഭാവികാലത്ത് ഈ ജനം നിന്റെ ജനത്തോട് എന്ത് ചെയ്യുമെന്ന് ഞാൻ നിന്നെ അറിയിക്കാം. 15 ൧൫ പിന്നെ അവൻ സുഭാഷിതം ചൊല്ലിത്തുടങ്ങിയതെന്തെന്നാൽ: ബെയോരിന്റെ മകൻ ബിലെയാം പറയുന്നു; കണ്ണടച്ചിരിക്കുന്ന പുരുഷൻ പറയുന്നു; 16 ൧൬ ദൈവത്തിന്റെ അരുളപ്പാട് കേൾക്കുന്നവൻ, അത്യുന്നതന്റെ പരിജ്ഞാനം പ്രാപിച്ചവൻ, സർവ്വശക്തന്റെ ദർശനം ദർശിക്കുന്നവൻ, വീഴുമ്പോൾ കണ്ണ് തുറന്നിരിക്കുന്നവൻ പറയുന്നത്: 17 ൧൭ ഞാൻ അവിടുത്തെ കാണും, ഇപ്പോൾ അല്ലതാനും; ഞാൻ അവിടുത്തെ ദർശിക്കും, അടുത്തല്ലതാനും. യാക്കോബിൽനിന്ന് ഒരു നക്ഷത്രം ഉദിക്കും; യിസ്രായേലിൽനിന്ന് ഒരു ചെങ്കോൽ ഉയരും. അത് മോവാബിന്റെ പാർശ്വങ്ങളെയെല്ലാം തകർക്കുകയും ശേത്തിന്റെ എല്ലാ പുത്രന്മാരെ ഒക്കെയും സംഹരിക്കുകയും ചെയ്യും. 18 ൧൮ ഏദോം ഒരു അധീനദേശമാകും; ശത്രുവായ സെയീരും അധീനദേശമാകും; യിസ്രായേലോ വീര്യം പ്രവർത്തിക്കും. 19 ൧൯ യാക്കോബിൽനിന്ന് ഒരുത്തൻ ഭരിക്കും; ശേഷിച്ചവരെ അവൻ നഗരത്തിൽനിന്ന് നശിപ്പിക്കും”. 20 ൨൦ അവൻ അമാലേക്കിനെ നോക്കി സുഭാഷിതം ചൊല്ലിയത്: “അമാലേക്ക് ജാതികളിൽ മുമ്പൻ; അവന്റെ അവസാനമോ നാശം അത്രേ”. 21 ൨൧ അവൻ കേന്യരെ നോക്കി സുഭാഷിതം ചൊല്ലിയത്: “നിന്റെ നിവാസം ഉറപ്പുള്ളത്: നിന്റെ കൂട് പാറയിൽ വച്ചിരിക്കുന്നു. 22 ൨൨ എങ്കിലും കേന്യന് നിർമ്മൂലനാശം ഭവിക്കും; അശ്ശൂർ നിന്നെ പിടിച്ചുകൊണ്ടുപോകുവാൻ ഇനിയെത്ര?” 23 ൨൩ പിന്നെ അവൻ ഈ സുഭാഷിതം ചൊല്ലിയത്: “ഹാ, ദൈവം ഇത് നിവർത്തിക്കുമ്പോൾ ആര് ജീവിച്ചിരിക്കും? 24 ൨൪ കിത്തീംതീരത്തുനിന്ന് കപ്പലുകൾ വരും; അവ അശ്ശൂരിനെ താഴ്ത്തും, ഏബെരിനെയും താഴ്ത്തും. അവനും നിർമ്മൂലനാശം ഭവിക്കും. 25 ൨൫ അതിന്‍റെശേഷം ബിലെയാം പുറപ്പെട്ട് തന്റെ സ്ഥലത്തേക്ക് മടങ്ങിപ്പോയി; ബാലാക്കും തന്റെ വഴിക്ക് പോയി.

< സംഖ്യാപുസ്തകം 24 >