< യോശുവ 5 >

1 യിസ്രായേൽ മക്കൾ ഇക്കരെ കടക്കുവാൻ തക്കവണ്ണം യഹോവ യോർദ്ദാനിലെ വെള്ളം വറ്റിച്ചുകളഞ്ഞു എന്ന് യോർദ്ദാന്റെ പടിഞ്ഞാറെ ഭാഗത്തുള്ള അമോര്യരാജാക്കന്മാരും സമുദ്രതീരത്തുള്ള കനാന്യരാജാക്കന്മാരും കേട്ടപ്പോൾ അവർ പരിഭ്രമിച്ചു; യിസ്രായേൽ മക്കൾ നിമിത്തം അവരിൽ അശേഷം ചൈതന്യമില്ലാതെയായി. 2 അക്കാലത്ത് യഹോവ യോശുവയോട്: “തീക്കല്ലുകൊണ്ട് കത്തി ഉണ്ടാക്കി യിസ്രായേൽ മക്കളെ രണ്ടാമതും പരിച്ഛേദന ചെയ്ക എന്ന് കല്പിച്ചു. 3 യോശുവ തീക്കല്ലുകൊണ്ട് കത്തി ഉണ്ടാക്കി യിസ്രായേൽമക്കളിലുള്ള പുരുഷന്മാരെ അഗ്രചർമ്മഗിരിയിൽവെച്ച് പരിച്ഛേദന ചെയ്തു. 4 യോശുവ പരിച്ഛേദന ചെയ്‌വാനുള്ള കാരണമോ, മിസ്രയീമിൽനിന്ന് പുറപ്പെട്ട യോദ്ധാക്കൾ ഉൾപ്പെടെ പുരുഷന്മാരൊക്കെയും മരുഭൂമിയിൽവച്ച് മരിച്ചുപോയിരുന്നു; 5 ഈജിപ്റ്റിൽ നിന്ന് പുറപ്പെട്ടുപോന്ന പുരുഷന്മാർക്കെല്ലാം പരിച്ഛേദന കഴിഞ്ഞിരുന്നു എങ്കിലും മരുഭൂമിയിൽവച്ച് പ്രയാണത്തിൽ ജനിച്ചവരിൽ ആരെയും പരിച്ഛേദന ചെയ്തിരുന്നില്ല. 6 ഈജിപ്റ്റിൽ നിന്ന് പുറപ്പെട്ട യോദ്ധാക്കളായവരൊക്കെയും യഹോവയുടെ വാക്ക് അനുസരിക്കായ്കകൊണ്ട് അവരുടെ മരണംവരെ യിസ്രായേൽ മക്കൾ നാല്പത് സംവത്സരം മരുഭൂമിയിൽ സഞ്ചരിക്കേണ്ടിവന്നു; യഹോവ നമുക്കു തരുമെന്ന് പിതാക്കന്മാരോട് സത്യംചെയ്ത, പാലും തേനും ഒഴുകുന്ന ദേശം അവരെ കാണിക്കയില്ല എന്ന് യഹോവ അവരോട് സത്യം ചെയ്തിരുന്നു. 7 എന്നാൽ അവർക്ക് പകരം അവൻ എഴുന്നേല്പിച്ച പുത്രന്മാരെ യോശുവ പരിച്ഛേദന ചെയ്തു; പ്രയാണത്തിൽ പരിച്ഛേദന ചെയ്യായ്കകൊണ്ട് അവർ അഗ്രചർമ്മികളായിരുന്നു. 8 സർവ്വജനത്തെയും പരിച്ഛേദനചെയ്ത് തീർന്നശേഷം അവർക്ക് സൗഖ്യമായതുവരെ അവർ പാളയത്തിൽ താന്താങ്ങളുടെ സ്ഥലത്ത് പാർത്തു. 9 യഹോവ യോശുവയോട്: “ഇന്ന് ഞാൻ ഈജിപ്റ്റിന്റെ നിന്ദ നിങ്ങളിൽനിന്ന് ഉരുട്ടിക്കളഞ്ഞിരിക്കുന്നു” എന്ന് അരുളിച്ചെയ്തു; അതുകൊണ്ട് ആ സ്ഥലത്തിന് ഇന്നുവരെ ഗില്ഗാൽ എന്ന് പേർ പറയുന്നു. 10 ൧൦ യിസ്രായേൽ മക്കൾ ഗില്ഗാലിൽ പാളയമിറങ്ങി; ആ മാസം പതിനാലാം തീയ്യതി സന്ധ്യാസമയത്ത് യെരിഹോ സമഭൂമിയിൽവെച്ച് പെസഹ കഴിച്ചു. 11 ൧൧ പെസഹയുടെ പിറ്റെ ദിവസം തന്നേ അവർ ദേശത്തെ വിളവുകൊണ്ടുള്ള പുളിപ്പില്ലാത്ത അപ്പവും മലരും തിന്നു. 12 ൧൨ അവർ ദേശത്തെ വിളവ് അനുഭവിച്ചതിന്റെ പിറ്റെ ദിവസം മന്ന നിന്നുപോയി; യിസ്രായേൽ മക്കൾക്ക് പിന്നെ മന്ന കിട്ടിയതുമില്ല; ആ വർഷം അവർ കനാൻദേശത്തെ വിളവുകൊണ്ട് ഉപജീവിച്ചു. 13 ൧൩ യോശുവ യെരിഹോവിന് സമീപത്ത് ആയിരിക്കുമ്പോൾ തല ഉയർത്തിനോക്കി; ഒരാൾ കയ്യിൽ വാൾ ഊരിപ്പിടിച്ചുകൊണ്ട് അവന്റെനേരെ നില്ക്കുന്നത് കണ്ടു; യോശുവ അവന്റെ അടുക്കൽ ചെന്ന് അവനോട്, “നീ ഞങ്ങളുടെ പക്ഷക്കാരനോ, ശത്രുപക്ഷക്കാരനോ?” എന്ന് ചോദിച്ചു. 14 ൧൪ അതിന് അവൻ: “അല്ല, ഞാൻ യഹോവയുടെ സൈന്യത്തിന്റെ അധിപതിയായി ഇപ്പോൾ വന്നിരിക്കുന്നു” എന്ന് പറഞ്ഞു. അപ്പോൾ യോശുവ സാഷ്ടാംഗം വീണ് നമസ്കരിച്ച് അവനോട്: “കർത്താവിന് അടിയനോടുള്ള കല്പന എന്ത്? എന്ന് ചോദിച്ചു. 15 ൧൫ യഹോവയുടെ സൈന്യത്തിന്റെ അധിപതി യോശുവയോട്: “നീ നില്ക്കുന്ന സ്ഥലം വിശുദ്ധമാകയാൽ നിന്റെ കാലിൽനിന്ന് ചെരിപ്പ് അഴിച്ചു കളക” എന്ന് പറഞ്ഞു; യോശുവ അങ്ങനെ ചെയ്തു.

< യോശുവ 5 >