< ഇയ്യോബ് 29 >

1 ഇയ്യോബ് പിന്നെയും പറഞ്ഞത്: 2 “അയ്യോ പണ്ടത്തെ മാസങ്ങളിലെപ്പോലെ ദൈവം എന്നെ പരിപാലിച്ച നാളുകളിലെപ്പോലെ ഞാൻ ആയെങ്കിൽ കൊള്ളാമായിരുന്നു. 3 അന്ന് അവിടുത്തെ ദീപം എന്റെ തലയ്ക്കുമീതെ പ്രകാശിച്ചു; അവിടുത്തെ വെളിച്ചത്താൽ ഞാൻ ഇരുട്ടിൽകൂടി നടന്നു. 4 എന്റെ കൂടാരത്തിന് ദൈവത്തിന്റെ സഖ്യത ഉണ്ടായിരുന്നു; സർവ്വശക്തൻ എന്നോടുകൂടി വസിക്കുകയും 5 എന്റെ മക്കൾ എന്റെ ചുറ്റും ഇരിക്കുകയും ചെയ്ത എന്റെ ശുഭകാലത്തിലെപ്പോലെ ഞാൻ ആയെങ്കിൽ കൊള്ളാമായിരുന്നു. 6 അന്ന് ഞാൻ എന്റെ കാലുകൾ വെണ്ണകൊണ്ട് കഴുകി; പാറ എനിയ്ക്ക് തൈലനദികളെ ഒഴുക്കിത്തന്നു. 7 ഞാൻ പുറപ്പെട്ട് പട്ടണത്തിലേക്കുള്ള പടിവാതില്ക്കൽ ചെന്നു. വിശാലസ്ഥലത്ത് എന്റെ ഇരിപ്പിടം വയ്ക്കുമ്പോൾ 8 യൗവ്വനക്കാർ എന്നെ കണ്ടിട്ട് ഒളിക്കും; വൃദ്ധന്മാർ എഴുന്നേറ്റുനില്ക്കും. 9 പ്രഭുക്കന്മാർ സംസാരം നിർത്തി, കൈകൊണ്ട് വായ് പൊത്തും. 10 ൧൦ ശ്രേഷ്ഠന്മാരുടെ ശബ്ദം അടങ്ങും; അവരുടെ നാവ് അണ്ണാക്കോടു പറ്റും. 11 ൧൧ എന്റെ വാക്ക് കേട്ട ചെവി എന്നെ വാഴ്ത്തും; എന്നെ കണ്ട കണ്ണ് എനിയ്ക്ക് സാക്ഷ്യം നല്കും. 12 ൧൨ നിലവിളിച്ച എളിയവനെയും അനാഥനെയും തുണയറ്റവനെയും ഞാൻ വിടുവിച്ചു. 13 ൧൩ നശിക്കുമാറായവന്റെ അനുഗ്രഹം എന്റെ മേൽ വന്നു; വിധവയുടെ ഹൃദയത്തെ ഞാൻ സന്തോഷംകൊണ്ട് ആലപിക്കുമാറാക്കി. 14 ൧൪ ഞാൻ നീതിയെ ധരിച്ചു; അത് എന്റെ ഉടുപ്പായിരുന്നു; എന്റെ ന്യായം ഉത്തരീയവും തലപ്പാവും പോലെയായിരുന്നു. 15 ൧൫ ഞാൻ കുരുടന് കണ്ണും മുടന്തന് കാലും ആയിരുന്നു. 16 ൧൬ ദരിദ്രന്മാർക്ക് ഞാൻ അപ്പനായിരുന്നു; ഞാൻ അറിയാത്തവന്റെ വ്യവഹാരം പരിശോധിച്ചു. 17 ൧൭ നീതികെട്ടവന്റെ അണപ്പല്ല് ഞാൻ തകർത്തു; അവന്റെ പല്ലിനിടയിൽനിന്ന് ഇരയെ പറിച്ചെടുത്തു. 18 ൧൮ എന്റെ കൂട്ടിൽവച്ച് ഞാൻ മരിക്കും; ഹോൽപക്ഷിയെപ്പോലെ ഞാൻ ദീർഘായുസ്സോടെ ഇരിക്കും. 19 ൧൯ എന്റെ വേര് വെള്ളം വരെ പടർന്നുചെല്ലുന്നു; എന്റെ കൊമ്പിന്മേൽ മഞ്ഞ് രാപാർക്കുന്നു. 20 ൨൦ എന്റെ മഹത്വം എന്നിൽ പച്ചയായിരിക്കുന്നു; എന്റെ വില്ല് എന്റെ കയ്യിൽ പുതിയതായിരിക്കും എന്ന് ഞാൻ പറഞ്ഞു. 21 ൨൧ മനുഷ്യർ കാത്തിരുന്ന് എന്റെ വാക്ക് കേൾക്കും; എന്റെ ആലോചന കേൾക്കുവാൻ മിണ്ടാതെയിരിക്കും. 22 ൨൨ ഞാൻ സംസാരിച്ചശേഷം അവർ മിണ്ടുകയില്ല; എന്റെ മൊഴി അവരുടെ മേൽ മഴപോലെ ഇറ്റിറ്റ് വീഴും. 23 ൨൩ മഴയ്ക്ക് എന്നപോലെ അവർ എനിക്കായി കാത്തിരിക്കും; പിന്മഴയ്ക്കെന്നപോലെ അവർ വായ്പിളർക്കും. 24 ൨൪ അവർ പ്രതീക്ഷിക്കാതിരിക്കുമ്പോൾ ഞാൻ അവരെ നോക്കി പുഞ്ചിരിതൂകി; എന്റെ മുഖപ്രസാദം അവർ തള്ളിക്കളയുകയുമില്ല. 25 ൨൫ ഞാൻ അവരുടെ വഴി തിരഞ്ഞെടുത്ത് തലവനായി ഇരിക്കും; സൈന്യസമേതനായ രാജാവിനെപ്പോലെയും ദുഃഖിതന്മാരെ ആശ്വസിപ്പിക്കുന്നവനെപ്പോലെയും ഞാൻ വസിക്കും.

< ഇയ്യോബ് 29 >