< ഇയ്യോബ് 18 >

1 അതിന് ശൂഹ്യനായ ബിൽദാദ് ഉത്തരം പറഞ്ഞത്: 2 “നിങ്ങൾ എത്രത്തോളം വാക്കുകൾക്ക് കുടുക്കുവയ്ക്കും? ബുദ്ധിപ്രയോഗിക്കുക; പിന്നെ നമുക്ക് സംസാരിക്കാം. 3 ഞങ്ങളെ മൃഗങ്ങളായെണ്ണുന്നതും ഞങ്ങൾ നിങ്ങൾക്ക് അശുദ്ധരായി തോന്നുന്നതും എന്ത്? 4 കോപത്തിൽ സ്വയം കടിച്ചുകീറുന്നവനേ, നിന്റെനിമിത്തം ഭൂമി നിർജ്ജനമായിത്തീരണമോ? പാറ അതിന്റെ സ്ഥലം വിട്ടുമാറണമോ? 5 ദുഷ്ടന്മാരുടെ വെളിച്ചം കെട്ടുപോകും; അവന്റെ അഗ്നിജ്വാല പ്രകാശിക്കുകയില്ല. 6 അവന്റെ കൂടാരത്തിൽ വെളിച്ചം ഇരുണ്ടുപോകും; അവന്റെ ദീപം കെട്ടുപോകും. 7 അവൻ ഉറച്ച കാലടി വയ്ക്കുന്ന സ്ഥലം ഇടുങ്ങിപ്പോകും; അവന്റെ സ്വന്ത ആലോചന അവനെ തള്ളിയിടും. 8 അവന്റെ കാൽ വലയിൽ കുടുങ്ങിപ്പോകും; അവൻ ചതിക്കുഴിക്കുമീതെ നടക്കും. 9 കെണി അവന്റെ കുതികാലിന് പിടിക്കും; അവൻ കുടുക്കിൽ അകപ്പെടും. 10 ൧൦ അവന് നിലത്ത് കുരുക്ക് മറച്ചുവയ്ക്കും; അവനെ പിടിക്കുവാൻ പാതയിൽ കെണി ഒളിച്ചുവയ്ക്കും. 11 ൧൧ ചുറ്റിലും ഘോരത്വങ്ങൾ അവനെ ഭ്രമിപ്പിക്കും; അവന്റെ കാലുകളെ പിന്തുടർന്ന് അവനെ വേട്ടയാടും. 12 ൧൨ അവന്റെ അനൎത്ഥം വിശന്നിരിക്കുന്നു; വിപത്ത് അവന്റെ അരികിൽ ഒരുങ്ങി നില്ക്കുന്നു. 13 ൧൩ അത് അവന്റെ ദേഹാംഗങ്ങളെ തിന്നുകളയും; മരണത്തിന്റെ കടിഞ്ഞൂൽ അവന്റെ അവയവങ്ങളെ തിന്നുകളയും. 14 ൧൪ അവൻ ആശ്രയിച്ച കൂടാരത്തിൽനിന്ന് വേർ പറിഞ്ഞുപോകും; ഭീകരതയുടെ രാജാവിന്റെ അടുക്കലേക്ക് അവനെ കൊണ്ടുപോകും. 15 ൧൫ അവന് ആരുമല്ലാത്തവർ അവന്റെ കൂടാരത്തിൽ വസിക്കും; അവന്റെ നിവാസത്തിന്മേൽ ഗന്ധകം പെയ്യും. 16 ൧൬ അടിയിൽ അവന്റെ വേര് ഉണങ്ങിപ്പോകും; മീതെ അവന്റെ കൊമ്പ് വാടിപ്പോകും. 17 ൧൭ അവന്റെ ഓർമ്മ ഭൂമിയിൽനിന്ന് നശിച്ചുപോകും; തെരുവീഥിയിൽ അവന്റെ പേര് ഇല്ലാതാകും. 18 ൧൮ അവനെ വെളിച്ചത്തുനിന്ന് ഇരുട്ടിലേക്ക് തള്ളിയിടും; ഭൂതലത്തിൽനിന്ന് അവനെ ഓടിച്ചുകളയും. 19 ൧൯ സ്വജനത്തിന്റെ ഇടയിൽ അവന് പുത്രനോ പൌത്രനോ ഇല്ലാതെയിരിക്കും; അവന്റെ പാർപ്പിടം അന്യം നിന്നുപോകും. 20 ൨൦ അവന്റെ നാശത്തിനു മുമ്പ് വസിച്ചിരുന്നവര്‍ അവന്റെ ദിവസം കണ്ട് വിസ്മയിക്കും; അവന്റെ നാശത്തിനു ശേഷം വസിച്ചിരുന്നവര്‍ അമ്പരന്ന് പോകും. 21 ൨൧ നീതികെട്ടവന്റെ വാസസ്ഥലം ഇങ്ങനെയാകുന്നു. ദൈവത്തെ അറിയാത്തവന്റെ സ്ഥലം ഇങ്ങനെതന്നെ”.

< ഇയ്യോബ് 18 >