< ഇയ്യോബ് 11 >

1 അതിന് നയമാത്യനായ സോഫർ ഉത്തരം പറഞ്ഞത്: 2 “അതിഭാഷണത്തിന് ഉത്തരം പറയേണ്ടയോ? ധാരാളം സംസാരിക്കുന്നവൻ നീതിമാനായിരിക്കുമോ? 3 നിന്റെ ജല്പനം കേട്ടിട്ട് പുരുഷന്മാർ മിണ്ടാതിരിക്കുമോ? നീ പരിഹസിക്കുമ്പോൾ നിന്നെ ലജ്ജിപ്പിക്കുവാൻ ആരുമില്ലയോ? 4 “എന്റെ ഉപദേശം നിർമ്മലം എന്നും തൃക്കണ്ണിന് ഞാൻ വെടിപ്പുള്ളവൻ” എന്നും നീ പറഞ്ഞുവല്ലോ. 5 അയ്യോ ദൈവം അരുളിച്ചെയ്യുകയും നിന്റെനേരെ അധരം തുറക്കുകയും 6 ജ്ഞാനമർമ്മങ്ങൾ വിവിധ സാഫല്യമുള്ളവ എന്ന് നിന്നെ ഗ്രഹിപ്പിക്കുകയും ചെയ്തു എങ്കിൽ! അപ്പോൾ നിന്റെ അകൃത്യം ഓരോന്നും ദൈവം ക്ഷമിച്ചിരിക്കുന്നു എന്ന് നീ അറിയുമായിരുന്നു. 7 ദൈവത്തിന്റെ അഗാധതത്വം നിനക്ക് ഗ്രഹിക്കാമോ? സർവ്വശക്തന്റെ സമ്പൂർത്തി നിനക്ക് മനസ്സിലാകുമോ? 8 അത് ആകാശത്തോളം ഉയരമുള്ളത്; നീ എന്ത് ചെയ്യും; അത് പാതാളത്തേക്കാൾ അഗാധമായത്; നിനക്കെന്തറിയാം? (Sheol h7585) 9 അതിന്റെ അളവ് ഭൂമിയെക്കാൾ നീളവും സമുദ്രത്തെക്കാൾ വീതിയും ഉള്ളത്. 10 ൧൦ യഹോവ കടന്നുവന്ന് ബന്ധിക്കുകയും വിസ്താരസഭയെ കൂട്ടുകയും ചെയ്താൽ അവിടുത്തെ തടുക്കുന്നത് ആർ? 11 ൧൧ ദൈവം കൊള്ളരുതാത്തവരെ അറിയുന്നുവല്ലോ; ദൃഷ്ടിവക്കാതെ തന്നെ അവിടുന്ന് ദ്രോഹം കാണുന്നു. 12 ൧൨ വിഡ്ഢിയായവനും ബുദ്ധിപ്രാപിക്കും; കാട്ടുകഴുതക്കുട്ടി മനുഷ്യനായി ജനിക്കും; 13 ൧൩ നീ നിന്റെ ഹൃദയത്തെ സ്ഥിരമാക്കി ദൈവത്തിങ്കലേക്ക് കൈമലർത്തുമ്പോൾ 14 ൧൪ നിന്റെ കയ്യിൽ ദ്രോഹം ഉണ്ടെങ്കിൽ അതിനെ അകറ്റുക; നീതികേട് നിന്റെ കൂടാരങ്ങളിൽ പാർപ്പിക്കരുത്. 15 ൧൫ അപ്പോൾ നീ കളങ്കംകൂടാതെ മുഖം ഉയർത്തും; നീ ഉറച്ചുനില്ക്കും; ഭയപ്പെടുകയുമില്ല. 16 ൧൬ അതെ, നീ കഷ്ടത മറക്കും; ഒഴുകിപ്പോയ വെള്ളംപോലെ അതിനെ ഓർക്കും. 17 ൧൭ നിന്റെ ആയുസ്സ് മദ്ധ്യാഹ്നത്തെക്കാൾ പ്രകാശിക്കും; ഇരുൾ പ്രഭാതംപോലെയാകും. 18 ൧൮ പ്രത്യാശയുള്ളതുകൊണ്ട് നീ നിർഭയനായിരിക്കും; നീ ചുറ്റും നോക്കി സ്വൈരമായി വസിക്കും; 19 ൧൯ നീ കിടക്കും; ആരും നിന്നെ ഭയപ്പെടുത്തുകയില്ല; പലരും നിന്റെ മമത അന്വേഷിക്കും. 20 ൨൦ എന്നാൽ ദുഷ്ടന്മാരുടെ കണ്ണ് മങ്ങിപ്പോകും; ശരണം അവർക്ക് പൊയ്പോകും; പ്രാണനെ വിടുന്നതത്രേ അവർക്കുള്ള പ്രത്യാശ”.

< ഇയ്യോബ് 11 >