< യിരെമ്യാവു 40 >

1 അകമ്പടിനായകനായ നെബൂസർ-അദാൻ യിരെമ്യാവിനെ രാമയിൽനിന്നു വിട്ടയച്ച ശേഷം അവന് യഹോവയിങ്കൽ നിന്നുണ്ടായ അരുളപ്പാട്: ബാബേലിലേക്കു പിടിച്ചു കൊണ്ടുപോയവരായ യെരൂശലേമിലെയും യെഹൂദയിലെയും സകലബദ്ധന്മാരുടെയും കൂട്ടത്തിൽ അവനെയും ചങ്ങലകൊണ്ടു ബന്ധിച്ചിരുന്നു. 2 എന്നാൽ അകമ്പടിനായകൻ യിരെമ്യാവിനെ വരുത്തി അവനോട് പറഞ്ഞത്: “നിന്റെ ദൈവമായ യഹോവ ഈ സ്ഥലത്തെക്കുറിച്ച് ഈ അനർത്ഥം അരുളിച്ചെയ്തു. 3 അരുളിച്ചെയ്തതുപോലെ യഹോവ വരുത്തി, നിവർത്തിച്ചുമിരിക്കുന്നു; നിങ്ങൾ യഹോവയോടു പാപംചെയ്ത് അവിടുത്തെ വാക്കു കേൾക്കാതിരുന്നതുകൊണ്ട് ഈ കാര്യം നിങ്ങൾക്ക് സംഭവിച്ചിരിക്കുന്നു. 4 ഇപ്പോൾ, ഇതാ, ഞാൻ ഇന്ന് നിന്റെ കൈമേലുള്ള ചങ്ങല അഴിച്ച്, നിന്നെ വിട്ടയക്കുന്നു; എന്നോട് കൂടി ബാബേലിൽ വരുവാൻ നിനക്ക് ഇഷ്ടമുണ്ടെങ്കിൽ വരുക; ഞാൻ നിന്നെ സംരക്ഷിക്കും; എന്നോടുകൂടി ബാബേലിൽ വരുവാൻ ഇഷ്ടമില്ലെങ്കിൽ വേണ്ട; ഇതാ, ദേശമെല്ലാം നിന്റെ മുമ്പാകെ ഇരിക്കുന്നു; നിനക്ക് ഇഷ്ടവും യോഗ്യവുമായി തോന്നുന്ന സ്ഥലത്തേക്ക് പൊയ്ക്കൊള്ളുക”. 5 യിരെമ്യാവ് തന്നെ വിട്ടുപോകുംമുമ്പ് അവൻ പിന്നെയും: “ബാബേൽരാജാവ് യെഹൂദാപട്ടണങ്ങൾക്ക് അധിപതിയാക്കിയിരിക്കുന്ന ശാഫാന്റെ മകനായ അഹീക്കാമിന്റെ മകൻ ഗെദല്യാവിന്റെ അടുക്കൽ നീ ചെന്ന് അവനോടുകൂടി ജനത്തിന്റെ മദ്ധ്യത്തിൽ വസിക്കുക; അല്ലെങ്കിൽ നിനക്ക് ഇഷ്ടമുള്ള സ്ഥലത്തേക്ക് പൊയ്ക്കൊള്ളുക” എന്നു പറഞ്ഞ് അകമ്പടിനായകൻ വഴിച്ചെലവും സമ്മാനവും കൊടുത്ത് അവനെ യാത്ര അയച്ചു. 6 അങ്ങനെ യിരെമ്യാവ് മിസ്പയിൽ അഹീക്കാമിന്റെ മകനായ ഗെദല്യാവിന്റെ അടുക്കൽ ചെന്ന്, അവനോടുകൂടി ദേശത്തു ശേഷിച്ചിരുന്ന ജനത്തിന്റെ ഇടയിൽ താമസിച്ചു. 7 ബാബേൽരാജാവ് അഹീക്കാമിന്റെ മകനായ ഗെദല്യാവിനെ ദേശാധിപതിയാക്കിയെന്നും ബാബേലിലേക്കു പിടിച്ചു കൊണ്ടുപോകാത്ത ദേശത്തിലെ എളിയവരായ പുരുഷന്മാരെയും സ്ത്രീകളെയും പൈതങ്ങളെയും അവനെ ഏല്പിച്ചു എന്നും നാട്ടിൻപുറത്തുണ്ടായിരുന്ന എല്ലാ പടത്തലവന്മാരും അവരുടെ ആളുകളും കേട്ടപ്പോൾ, 8 അവർ മിസ്പയിൽ ഗെദല്യാവിന്റെ അടുക്കൽ വന്നു: നെഥന്യാവിന്റെ മകനായ യിശ്മായേൽ, കാരേഹിന്റെ പുത്രന്മാരായ യോഹാനാനും യോനാഥാനും, തൻഹൂമെത്തിന്റെ പുത്രനായ സെരായാവും നെട്ടോഫാഥ്യനായ എഫായിയുടെ പുത്രന്മാർ, മയഖാഥ്യന്റെ മകനായ യെസന്യാവ് എന്നിവരും അവരുടെ ആളുകളും തന്നെ. 9 ശാഫാന്റെ മകനായ അഹീക്കാമിന്റെ മകൻ ഗെദല്യാവ് അവരോടും അവരുടെ ആളുകളോടും സത്യംചെയ്തു പറഞ്ഞത്: “നിങ്ങൾ കല്ദയരെ സേവിക്കുവാൻ ഭയപ്പെടരുത്; ദേശത്തു വസിച്ച് ബാബേൽരാജാവിനെ സേവിക്കുവിൻ; എന്നാൽ നിങ്ങൾക്ക് നന്മയായിരിക്കും; 10 ൧൦ ഞാൻ നമ്മുടെ അടുക്കൽ വരുന്ന കല്ദയരുടെ മുമ്പിൽ നിങ്ങൾക്ക് വേണ്ടി ഉത്തരവാദിയായി, മിസ്പയിൽ വസിക്കും; നിങ്ങൾ വീഞ്ഞും പഴവും എണ്ണയും ശേഖരിച്ച്, പാത്രങ്ങളിൽ സൂക്ഷിച്ച്, നിങ്ങൾ കൈവശമാക്കിയ പട്ടണങ്ങളിൽ താമസിച്ചുകൊള്ളുവിൻ. 11 ൧൧ അങ്ങനെ തന്നെ മോവാബിലും അമ്മോന്യരുടെ ഇടയിലും ഏദോമിലും മറ്റു ദേശങ്ങളിലും ഉണ്ടായിരുന്ന എല്ലാ യെഹൂദന്മാരും ബാബേൽരാജാവ് യെഹൂദയിൽ ഒരു ശേഷിപ്പിനെ വച്ചിട്ടുണ്ടെന്നും ശാഫാന്റെ മകനായ അഹീക്കാമിന്റെ മകൻ ഗെദല്യാവിനെ അവർക്ക് അധിപതിയാക്കിയിട്ടുണ്ടെന്നും കേട്ടപ്പോൾ, 12 ൧൨ സകലയെഹൂദന്മാരും അവർ ചിതറിപ്പോയിരുന്ന സകലസ്ഥലങ്ങളിൽനിന്നും മടങ്ങി യെഹൂദാദേശത്ത് ഗെദല്യാവിന്റെ അടുക്കൽ മിസ്പയിൽ വന്ന് വീഞ്ഞും പഴവും അനവധിയായി ശേഖരിച്ചു. 13 ൧൩ എന്നാൽ കാരേഹിന്റെ മകനായ യോഹാനാനും നാട്ടിൻപുറത്തു പാർത്തിരുന്ന എല്ലാ പടത്തലവന്മാരും മിസ്പയിൽ ഗെദല്യാവിന്റെ അടുക്കൽവന്ന് അവനോട്: 14 ൧൪ നിന്നെ കൊന്നുകളയേണ്ടതിന് അമ്മോന്യരുടെ രാജാവായ ബാലീസ് നെഥന്യാവിന്റെ മകനായ യിശ്മായേലിനെ അയച്ചിരിക്കുന്നു എന്ന് നീ അറിയുന്നുവോ” എന്ന് ചോദിച്ചു; അഹീക്കാമിന്റെ മകനായ ഗെദല്യാവ് അവരുടെ വാക്കു വിശ്വസിച്ചില്ല. 15 ൧൫ പിന്നെ കാരേഹിന്റെ മകനായ യോഹാനാൻ മിസ്പയിൽവച്ച് ഗെദല്യാവിനോട് രഹസ്യമായി സംസാരിച്ചു: “ഞാൻ ചെന്ന് ആരും അറിയാതെ നെഥന്യാവിന്റെ മകനായ യിശ്മായേലിനെ കൊന്നുകളയട്ടെ; നിന്റെ അടുക്കൽ കൂടിയിരിക്കുന്ന എല്ലാ യെഹൂദന്മാരും ചിതറിപ്പോകുവാനും യെഹൂദയിൽ ശേഷിച്ചവർ നശിച്ചുപോകുവാനും തക്കവണ്ണം അവൻ നിന്നെ കൊല്ലുന്നത് എന്തിന്” എന്ന് പറഞ്ഞു. 16 ൧൬ എന്നാൽ അഹീക്കാമിന്റെ മകൻ ഗെദല്യാവ് കാരേഹിന്റെ മകൻ യോഹാനാനോട്: “നീ ഈ കാര്യം ചെയ്യരുത്; നീ യിശ്മായേലിനെക്കുറിച്ച് വ്യാജം പറയുന്നു” എന്ന് പറഞ്ഞു.

< യിരെമ്യാവു 40 >