< യെശയ്യാവ് 50 >

1 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ നിങ്ങളുടെ അമ്മയെ ഉപേക്ഷിച്ചുകളഞ്ഞതിന്റെ ഉപേക്ഷണപത്രം എവിടെ? അല്ല, എന്റെ കടക്കാരിൽ ആർക്കാകുന്നു ഞാൻ നിങ്ങളെ വിറ്റുകളഞ്ഞത്! നിങ്ങളുടെ അകൃത്യങ്ങളാൽ നിങ്ങൾ നിങ്ങളെത്തന്നെ വിറ്റുകളഞ്ഞും നിങ്ങളുടെ ലംഘനങ്ങളാൽ നിങ്ങളുടെ അമ്മ ഉപേക്ഷിക്കപ്പെട്ടുമിരിക്കുന്നു. 2 ഞാൻ വന്നപ്പോൾ ആരും ഇല്ലാതിരിക്കുവാനും ഞാൻ വിളിച്ചപ്പോൾ ആരും ഉത്തരം പറയാതിരിക്കുവാനും കാരണം എന്ത്? വീണ്ടെടുക്കുവാൻ കഴിയാത്തവിധം എന്റെ കൈ വാസ്തവമായി കുറുകിയിരിക്കുന്നുവോ? അല്ല, വിടുവിക്കുവാൻ എനിക്ക് ശക്തിയില്ലയോ? ഇതാ, എന്റെ ശാസനകൊണ്ടു ഞാൻ സമുദ്രത്തെ വറ്റിച്ചുകളയുന്നു; നദികളെ മരുഭൂമികളാക്കുന്നു; വെള്ളം ഇല്ലായ്കയാൽ അവയിലെ മത്സ്യം ദാഹംകൊണ്ടു ചത്തുനാറുന്നു. 3 ഞാൻ ആകാശത്തെ ഇരുട്ട് ഉടുപ്പിക്കുകയും ചാക്കുതുണി പുതപ്പിക്കുകയും ചെയ്യുന്നു”. 4 തളർന്നിരിക്കുന്നവനെ വാക്കുകൊണ്ടു താങ്ങുവാൻ അറിയേണ്ടതിന് യഹോവയായ കർത്താവ് എനിക്ക് ശിഷ്യന്മാരുടെ നാവ് തന്നിരിക്കുന്നു; അവൻ രാവിലെതോറും ഉണർത്തുന്നു; ശിഷ്യന്മാരെപ്പോലെ കേൾക്കേണ്ടതിന് അവൻ എന്റെ ചെവി ഉണർത്തുന്നു. 5 യഹോവയായ കർത്താവ് എന്റെ ചെവി തുറന്നു; ഞാനോ മറുത്തുനിന്നില്ല; പിന്തിരിഞ്ഞതുമില്ല. 6 അടിക്കുന്നവർക്ക്, ഞാൻ എന്റെ മുതുകും രോമം പറിക്കുന്നവർക്ക്, എന്റെ കവിളും കാണിച്ചുകൊടുത്തു; എന്റെ മുഖം നിന്ദയ്ക്കും തുപ്പലിനും മറച്ചിട്ടുമില്ല. 7 യഹോവയായ കർത്താവ് എന്നെ സഹായിക്കും; അതുകൊണ്ട് ഞാൻ അമ്പരന്നുപോകുകയില്ല; അതുകൊണ്ട് ഞാൻ എന്റെ മുഖം തീക്കല്ലുപോലെ ആക്കിയിരിക്കുന്നു; ഞാൻ ലജ്ജിച്ചു പോകുകയില്ല എന്നു ഞാൻ അറിയുന്നു. 8 എന്നെ നീതീകരിക്കുന്ന ദൈവം സമീപത്തുണ്ട്; എന്നോട് വാദിക്കുന്നവൻ ആര്? നമുക്കു തമ്മിൽ ഒന്ന് നോക്കാം; എന്റെ പ്രതിയോഗി ആര്? അവൻ ഇങ്ങുവരട്ടെ. 9 ഇതാ, യഹോവയായ കർത്താവ് എന്നെ സഹായിക്കുന്നു; എന്നെ കുറ്റം വിധിക്കുന്നവൻ ആര്? അവരെല്ലാവരും വസ്ത്രംപോലെ പഴകിപ്പോകും? പുഴു അവരെ തിന്നുകളയും. 10 ൧൦ നിങ്ങളിൽ യഹോവയെ ഭയപ്പെടുകയും അവന്റെ ദാസന്റെ വാക്കുകേട്ട് അനുസരിക്കുകയും ചെയ്യുന്നവൻ ആര്? തനിക്കു പ്രകാശം ഇല്ലാതെ അന്ധകാരത്തിൽ നടന്നാലും അവൻ യഹോവയുടെ നാമത്തിൽ ആശ്രയിച്ച് തന്റെ ദൈവത്തിന്മേൽ ചാരിക്കൊള്ളട്ടെ. 11 ൧൧ ഹാ, തീ കത്തിച്ചു തീയമ്പുകൾ അരയ്ക്ക് കെട്ടുന്നവരേ, നിങ്ങൾ എല്ലാവരും നിങ്ങളുടെ തീയുടെ വെളിച്ചത്തിലും നിങ്ങൾ കൊളുത്തിയിരിക്കുന്ന തീയമ്പുകളുടെ ഇടയിലും നടക്കുവിൻ; എന്റെ കയ്യാൽ ഇതു നിങ്ങൾക്ക് ഭവിക്കും; നിങ്ങൾ വ്യസനത്തോടെ കിടക്കേണ്ടിവരും.

< യെശയ്യാവ് 50 >