< യെഹെസ്കേൽ 4 >

1 “മനുഷ്യപുത്രാ, നീ ഒരു ഇഷ്ടിക എടുത്ത് നിന്റെ മുമ്പിൽവച്ച്, അതിൽ യെരൂശലേം നഗരം വരച്ച്, അതിനെ ഉപരോധിച്ച്, 2 അതിന്റെ നേരെ കോട്ട പണിത് മൺതിട്ട ഉണ്ടാക്കി പാളയം അടിച്ച് ചുറ്റും യന്ത്രമുട്ടികൾ വെക്കുക. 3 പിന്നെ ഒരു ഇരുമ്പുചട്ടി എടുത്ത് നിനക്കും നഗരത്തിനും മദ്ധ്യത്തിൽ ഇരിമ്പുമതിലായി വെക്കുക; നിന്റെ മുഖം അതിന്റെ നേരെ വച്ച്, അത് ഉപരോധത്തിൽ ആകേണ്ടതിന് അതിനെ നിരോധിക്കുക; ഇത് യിസ്രായേൽഗൃഹത്തിന് ഒരു അടയാളം ആയിരിക്കട്ടെ. 4 പിന്നെ നീ ഇടത്തുവശം ചരിഞ്ഞുകിടന്ന് യിസ്രായേൽ ഗൃഹത്തിന്റെ അകൃത്യം അതിന്മേൽ ചുമത്തുക; നീ അങ്ങനെ കിടക്കുന്ന ദിവസങ്ങളുടെ എണ്ണത്തോളം അവരുടെ അകൃത്യം വഹിക്കണം. 5 ഞാൻ അവരുടെ അകൃത്യത്തിന്റെ സംവത്സരങ്ങളെ നിനക്ക് ദിവസങ്ങളായി എണ്ണും; അങ്ങനെ മുന്നൂറ്റിത്തൊണ്ണൂറു ദിവസം നീ യിസ്രായേൽ ഗൃഹത്തിന്റെ അകൃത്യം വഹിക്കണം. 6 ഇത് തികച്ചശേഷം നീ വലത്തുവശം ചരിഞ്ഞുകിടന്ന് യെഹൂദാഗൃഹത്തിന്റെ അകൃത്യം നാല്പതു ദിവസം വഹിക്കണം; ഒരു സംവത്സരത്തിന് ഒരു ദിവസംവീതം ഞാൻ നിനക്ക് നിയമിച്ചിരിക്കുന്നു. 7 നീ യെരൂശലേമിന്റെ ഉപരോധത്തിനുനേരെ നിന്റെ മുഖവും നഗ്നമായ ഭുജവും വച്ച് അതിന് വിരോധമായി പ്രവചിക്കണം. 8 നിന്റെ ഉപരോധകാലം തികയുവോളം നീ ഒരു വശത്തുനിന്ന് മറുവശത്തേക്കു തിരിയാതെ ഇരിക്കേണ്ടതിന് ഞാൻ ഇതാ, കയറുകൊണ്ട് നിന്നെ കെട്ടുന്നു. 9 നീ ഗോതമ്പും യവവും അമരയും ചെറുപയറും തിനയും ചോളവും എടുത്ത് ഒരു പാത്രത്തിൽ ഇട്ട് അവ കൊണ്ട് അപ്പം ഉണ്ടാക്കുക; നീ വശംചരിഞ്ഞു കിടക്കുന്ന ദിവസങ്ങളുടെ എണ്ണത്തിനൊത്തവണ്ണം മുന്നൂറ്റിതൊണ്ണൂറു ദിവസം അത് തിന്നണം. 10 ൧൦ നീ ഭക്ഷിക്കുന്ന ആഹാരം ഒരു ദിവസത്തേക്ക് ഇരുപതു ശേക്കെൽ തൂക്കമായിരിക്കണം; നേരത്തോടുനേരം നീ അതുകൊണ്ട് ഉപജീവിച്ചുകൊള്ളണം. 11 ൧൧ ഹീനിന്റെ ആറിൽ ഒരു ഭാഗം വെള്ളവും നീ കുടിക്കണം; നേരത്തോടുനേരം നീ അത് കുടിക്കണം. 12 ൧൨ നീ അത് യവദോശപോലെ തിന്നണം; അവരുടെ മുമ്പിൽ നീ മാനുഷമലം കത്തിച്ച് അത് ചുടണം. 13 ൧൩ ഇങ്ങനെതന്നെ യിസ്രായേൽ മക്കൾ, ഞാൻ അവരെ നീക്കിക്കളയുന്ന ജനതകളുടെ ഇടയിൽ അവരുടെ ആഹാരം മലിനമായി ഭക്ഷിക്കും” എന്ന് യഹോവ അരുളിച്ചെയ്തു. 14 ൧൪ അതിന് ഞാൻ: “അയ്യോ, യഹോവയായ കർത്താവേ, എനിക്ക് ഒരിക്കലും ഒരു മാലിന്യവും ഭവിച്ചിട്ടില്ല; ഞാൻ ബാല്യംമുതൽ ഇന്നുവരെ തനിയെ ചത്തതിനെയോ പറിച്ചുകീറിപ്പോയതിനെയോ തിന്നിട്ടില്ല; അറപ്പായുള്ള മാംസം എന്റെ വായിൽ വച്ചിട്ടുമില്ല” എന്ന് പറഞ്ഞു. 15 ൧൫ അവിടുന്ന് എന്നോട്: “നോക്കുക മാനുഷമലത്തിനു പകരം ഞാൻ നിനക്ക് പശുവിൻചാണകം അനുവദിക്കുന്നു; അത് കത്തിച്ച് നിന്റെ അപ്പം ചുട്ടുകൊള്ളുക” എന്ന് കല്പിച്ചു. 16 ൧൬ “മനുഷ്യപുത്രാ, അവർക്ക് അപ്പവും വെള്ളവും ഇല്ലാതാകേണ്ടതിനും ഓരോരുത്തൻ സ്തംഭിച്ച് അകൃത്യം നിമിത്തം ക്ഷയിച്ചുപോകേണ്ടതിനും 17 ൧൭ ഞാൻ യെരൂശലേമിൽ അപ്പം എന്ന കോൽ ഒടിച്ചുകളയും; അവർ തൂക്കപ്രകാരവും ഭയത്തോടെയും അപ്പം തിന്നും; അവർ അളവു പ്രകാരവും സ്തംഭനത്തോടെയും വെള്ളം കുടിക്കും” എന്ന് അവിടുന്ന് എന്നോട് അരുളിച്ചെയ്തു.

< യെഹെസ്കേൽ 4 >