< യെഹെസ്കേൽ 35 >

1 യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ: 2 “മനുഷ്യപുത്രാ, നീ സെയീർപർവ്വതത്തിനു നേരെ മുഖംതിരിച്ച് അതിനെക്കുറിച്ച് പ്രവചിച്ച് അതിനോട് പറയേണ്ടത്: 3 ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “സെയീർപർവ്വതമേ, ഞാൻ നിനക്ക് വിരോധമായിരിക്കുന്നു; ഞാൻ നിന്റെനേരെ കൈ നീട്ടി നിന്നെ പാഴും ശൂന്യവുമാക്കും. 4 ഞാൻ നിന്റെ പട്ടണങ്ങളെ ശൂന്യമാക്കും; നീ പാഴായിത്തീരും; ഞാൻ യഹോവയെന്ന് നീ അറിയും. 5 നീ പുരാതനശത്രുത്വം പുലർത്തി, യിസ്രായേൽ മക്കളുടെ അകൃത്യത്തിന്റെ അന്ത്യശിക്ഷാകാലമായ അവരുടെ ആപത്തുകാലത്ത്, അവരെ വാളിന് ഏല്പിച്ചുവല്ലോ. 6 അതുകൊണ്ട്: എന്നാണ, ഞാൻ നിന്നെ രക്തച്ചൊരിച്ചിലിന് ഏല്പിക്കുകയും രക്തം നിന്നെ പിന്തുടരുകയും ചെയ്യും; രക്തം നീ വെറുക്കാതിരുന്നതുകൊണ്ട്, രക്തം നിന്നെ പിന്തുടരും എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്. 7 അങ്ങനെ ഞാൻ സെയീർപർവ്വതത്തെ പാഴും ശൂന്യവുമാക്കി, അതിൽക്കൂടി കടന്നുപോകുന്നവരെ അതിൽ നിന്നു ഛേദിച്ചുകളയും. 8 ഞാൻ അതിന്റെ മലകളെ നിഹതന്മാരെക്കൊണ്ടു നിറയ്ക്കും; നിന്റെ കുന്നുകളിലും താഴ്വരകളിലും നിന്റെ സകലനദികളിലും വാളാൽ നിഹതന്മാരായവർ വീഴും. 9 ഞാൻ നിന്നെ ശാശ്വതശൂന്യങ്ങളാക്കും; നിന്റെ പട്ടണങ്ങൾ നിവാസികൾ ഇല്ലാതെയിരിക്കും; ഞാൻ യഹോവ എന്ന് നിങ്ങൾ അറിയും. 10 ൧൦ യഹോവ അവിടെ ഉണ്ടായിരിക്കുമ്പോൾ: ‘ഈ ജനതകൾ രണ്ടും ഈ ദേശങ്ങൾ രണ്ടും എനിക്കുള്ളവയാകും; ഞങ്ങൾ അത് കൈവശമാക്കും’ എന്ന് നീ പറഞ്ഞതുകൊണ്ട് 11 ൧൧ എന്നാണ, നീ അവരോടു നിന്റെ വിദ്വേഷം ഹേതുവായി കാണിച്ചിരിക്കുന്ന കോപത്തിനും അസൂയയ്ക്കും ഒത്തവിധം ഞാനും പ്രവർത്തിക്കും; ഞാൻ നിനക്ക് ന്യായം വിധിക്കുമ്പോൾ ഞാൻ അവരുടെ ഇടയിൽ എന്നെത്തന്നെ വെളിപ്പെടുത്തും” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്. 12 ൧൨ “‘യിസ്രായേൽപർവ്വതങ്ങൾ ശൂന്യമായിരിക്കുന്നു; അവ ഞങ്ങൾക്ക് ഇരയായി നല്കപ്പെട്ടിരിക്കുന്നു’ എന്നിങ്ങനെ അവയെക്കുറിച്ച് നീ പറഞ്ഞിരിക്കുന്ന ദൂഷണങ്ങൾ എല്ലാം യഹോവയായ ഞാൻ കേട്ടിരിക്കുന്നു എന്ന് നീ അറിയും. 13 ൧൩ നിങ്ങൾ വായ്കൊണ്ട് എന്റെ നേരെ വമ്പുപറഞ്ഞ് എനിക്ക് വിരോധമായി നിങ്ങളുടെ വാക്കുകളെ വർദ്ധിപ്പിച്ചു; ഞാൻ അത് കേട്ടിരിക്കുന്നു”. 14 ൧൪ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “സർവ്വഭൂമിയും സന്തോഷിച്ചുകൊണ്ടിരിക്കുമ്പോൾ ഞാൻ നിന്നെ ശൂന്യമാക്കും. 15 ൧൫ യിസ്രായേൽ ഗൃഹത്തിന്റെ അവകാശം ശൂന്യമായതിൽ നീ സന്തോഷിച്ചുവല്ലോ; ഞാൻ നിന്നോടും അതുപോലെ ചെയ്യും; സെയീർപർവ്വതവും എല്ലാ ഏദോമുമായുള്ളവയേ, നീ ശൂന്യമായിത്തീരും; ഞാൻ യഹോവയെന്ന് അവർ അറിയും”.

< യെഹെസ്കേൽ 35 >