< പുറപ്പാട് 34 >

1 യഹോവ പിന്നെയും മോശെയോട് ഇപ്രകാരം കല്പിച്ചു: “ആദ്യത്തേതുപോലെ രണ്ട് കല്പലകൾ ചെത്തിക്കൊള്ളുക; നീ പൊട്ടിച്ചുകളഞ്ഞ ആദ്യത്തെ പലകകളിൽ ഉണ്ടായിരുന്ന വചനങ്ങൾ ഞാൻ ആ പലകകളിൽ എഴുതും. 2 നീ രാവിലെ തയ്യാറായി സീനായി പർവ്വതത്തിൽ കയറി, പർവ്വതത്തിന്റെ മുകളിൽ എന്റെ സന്നിധിയിൽ വരണം. 3 നിന്നോടുകൂടെ ആരും കയറരുത്. പർവ്വതത്തിലെങ്ങും ആരെയും കാണരുത്. പർവ്വതത്തിനരികിൽ ആടുകളോ കന്നുകാലികളോ മേയുകയും അരുത്”. 4 അങ്ങനെ മോശെ ആദ്യത്തേതുപോലെ രണ്ട് കല്പലകകൾ ചെത്തി, അതികാലത്ത് എഴുന്നേറ്റ് യഹോവ തന്നോട് കല്പിച്ചതുപോലെ സീനായി പർവ്വതത്തിൽ കയറി; കല്പലകകൾ രണ്ടും കയ്യിൽ എടുത്തുകൊണ്ട് പോയി. 5 അപ്പോൾ യഹോവ മേഘത്തിൽ ഇറങ്ങി അവിടെ അവന്റെ അടുക്കൽനിന്ന് യഹോവയുടെ നാമത്തെ ഘോഷിച്ചു. 6 യഹോവ അവന്റെ മുമ്പാകെ വന്ന് ഘോഷിച്ചത്: “യഹോവ, യഹോവയായ ദൈവം, കരുണയും കൃപയുമുള്ളവൻ; ദീർഘക്ഷമയും മഹാദയയും വിശ്വസ്തതയുമുള്ളവൻ. 7 ആയിരം ആയിരത്തിന് ദയ പാലിക്കുന്നവൻ; അകൃത്യവും അതിക്രമവും പാപവും ക്ഷമിക്കുന്നവൻ; കുറ്റമുള്ളവനെ വെറുതെ വിടാതെ പിതാക്കന്മാരുടെ അകൃത്യം മക്കളുടെമേലും മക്കളുടെ മക്കളുടെമേലും മൂന്നാമത്തെയും നാലാമത്തെയും തലമുറയോളം സന്ദർശിക്കുന്നവൻ”. 8 അപ്പോൾ മോശെ ബദ്ധപ്പെട്ട് സാഷ്ടാംഗം വീണ് നമസ്കരിച്ചു: 9 “കർത്താവേ, അങ്ങേക്ക് എന്നോട് കൃപയുണ്ടെങ്കിൽ കർത്താവ് ഞങ്ങളുടെ മദ്ധ്യത്തിൽ നടക്കേണമേ. ഇത് ദുശ്ശാഠ്യമുള്ള ജനം ആണെങ്കിലും ഞങ്ങളുടെ അകൃത്യവും പാപവും ക്ഷമിച്ച് ഞങ്ങളെ അങ്ങയുടെ അവകാശമാക്കണമേ” എന്ന് പറഞ്ഞു. 10 ൧൦ അതിന് യഹോവ അരുളിച്ചെയ്തത്: “ഞാൻ ഒരു നിയമം ഉണ്ടാക്കുന്നു. ഭൂമിയിലെങ്ങും ഒരു ജാതിയിലും സംഭവിച്ചിട്ടില്ലാത്ത അത്ഭുതങ്ങൾ നിന്റെ സർവ്വജനത്തിനും മുമ്പിൽ ഞാൻ ചെയ്യും; നീ സഹവാസം ചെയ്തുപോരുന്ന ജനം ഒക്കെയും യഹോവയുടെ പ്രവൃത്തിയെ കാണും; ഞാൻ നിന്നോട് ചെയ്യുവാൻ പോകുന്നത് ഭയങ്കരമായ ഒരു കാര്യമാണ്. 11 ൧൧ ഇന്ന് ഞാൻ നിന്നോട് കല്പിക്കുന്നത് സൂക്ഷിച്ചുകൊള്ളുക; അമോര്യൻ, കനാന്യൻ, ഹിത്യൻ, പെരിസ്യൻ, ഹിവ്യൻ, യെബൂസ്യൻ എന്നിവരെ ഞാൻ നിന്റെ മുമ്പിൽനിന്ന് ഓടിച്ചുകളയും. 12 ൧൨ നീ ചെല്ലുന്ന ദേശത്തിലെ നിവാസികളോട് നീ ഒരു ഉടമ്പടി ചെയ്യാതിരിക്കുവാൻ കരുതിക്കൊള്ളുക; അല്ലെങ്കിൽ അത് നിന്റെ മദ്ധ്യത്തിൽ ഒരു കെണിയായിരിക്കും. 13 ൧൩ നിങ്ങൾ അവരുടെ ബലിപീഠങ്ങൾ ഇടിച്ച് വിഗ്രഹങ്ങളെ തകർത്ത് അശേരാപ്രതിഷ്ഠകൾ വെട്ടിക്കളയണം. 14 ൧൪ അന്യദൈവത്തെ നമസ്കരിക്കരുത്; യഹോവയുടെ നാമം തീക്ഷ്ണൻ എന്നാകുന്നു; അവൻ തീക്ഷ്ണതയുള്ള ദൈവം തന്നെ. 15 ൧൫ ആ ദേശത്തിലെ നിവാസികളോട് ഉടമ്പടി ചെയ്യരുത്. അവരുടെ ദേവന്മാരോട് അവർ പരസംഗം ചെയ്ത്, അവരുടെ ദേവന്മാർക്ക് ബലി കഴിക്കുമ്പോൾ നിന്നെ വിളിക്കുകയും നീ ചെന്ന് അവരുടെ ബലികൾ തിന്നുകയും അരുത്. 16 ൧൬ അവരുടെ പുത്രിമാരിൽനിന്ന് നിന്റെ പുത്രന്മാർക്ക് ഭാര്യമാരെ എടുക്കരുത്. അവരുടെ പുത്രിമാർ തങ്ങളുടെ ദേവന്മാരോട് പരസംഗം ചെയ്യുമ്പോൾ നിന്റെ പുത്രന്മാരെക്കൊണ്ട് അവരുടെ ദേവന്മാരോട് പരസംഗം ചെയ്യുവാൻ ഇടവരരുത്. 17 ൧൭ ദേവന്മാരെ വാർത്തുണ്ടാക്കരുത്. 18 ൧൮ പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവം നീ ആചരിക്കണം. ഞാൻ നിന്നോട് കല്പിച്ചതുപോലെ ആബീബ് മാസത്തിൽ നിശ്ചയിച്ച സമയത്ത് ഏഴ് ദിവസം പുളിപ്പില്ലാത്ത അപ്പം തിന്നണം; ആബീബ് മാസത്തിലാണല്ലോ നീ ഈജിപ്റ്റിൽ നിന്ന് പുറപ്പെട്ടുപോന്നത്. 19 ൧൯ ആദ്യം ജനിക്കുന്നതെല്ലാം നിന്റെ ആടുകളുടെയും കന്നുകാലികളുടെയും കൂട്ടത്തിൽ കടിഞ്ഞൂലായ ആൺ എല്ലാം എനിക്കുള്ളത് ആകുന്നു. 20 ൨൦ എന്നാൽ കഴുതയുടെ കടിഞ്ഞൂലിനെ ആട്ടിൻകുട്ടിയെക്കൊണ്ട് വീണ്ടുകൊള്ളണം. വീണ്ടുകൊള്ളുന്നില്ലെങ്കിൽ അതിന്റെ കഴുത്ത് ഒടിച്ചുകളയണം. നിന്റെ പുത്രന്മാരിൽ ആദ്യജാതരെ എല്ലാം വീണ്ടുകൊള്ളണം. വെറുംകൈയോടെ നിങ്ങൾ എന്റെ മുമ്പാകെ വരരുത്. 21 ൨൧ ആറ് ദിവസം വേല ചെയ്യണം; ഏഴാം ദിവസം സ്വസ്ഥമായിരിക്കണം; ഉഴവുകാലമോ കൊയ്ത്തുകാലമോ ആയാലും സ്വസ്ഥമായിരിക്കണം. 22 ൨൨ ഗോതമ്പുകൊയ്ത്തിലെ ആദ്യഫലം കൊണ്ട് വാരോത്സവവും ആണ്ടവസാനം കായ്കനിപ്പെരുനാളും നീ ആചരിക്കണം. 23 ൨൩ വർഷത്തിൽ മൂന്ന് പ്രാവശ്യം പുരുഷന്മാരെല്ലാവരും യിസ്രായേലിന്റെ ദൈവമായി യഹോവയായ കർത്താവിന്റെ മുമ്പാകെ വരണം. 24 ൨൪ ഞാൻ ജാതികളെ നിന്റെ മുമ്പിൽനിന്ന് ഓടിച്ചുകളഞ്ഞ് നിന്റെ അതിർത്തികൾ വിശാലമാക്കും; നീ വർഷത്തിൽ മൂന്ന് പ്രാവശ്യം നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിലേക്ക് കയറിപ്പോകുമ്പോൾ ഒരു മനുഷ്യനും നിന്റെ ദേശം മോഹികക്കുകയില്ല. 25 ൨൫ എനിക്കുള്ള യാഗരക്തം പുളിപ്പുള്ള അപ്പത്തോടുകൂടി അർപ്പിക്കരുത്. പെസഹപെരുനാളിലെ യാഗം പ്രഭാതകാലംവരെ വച്ചേക്കരുത്. 26 ൨൬ നിന്റെ നിലത്തിലെ ആദ്യവിളവിന്റെ ആദ്യഫലം നിന്റെ ദൈവമായ യഹോവയുടെ ആലയത്തിൽ കൊണ്ടുവരണം. കോലാട്ടിൻകുട്ടിയെ അതിന്റെ തള്ളയുടെ പാലിൽ പാകം ചെയ്യരുത്. 27 ൨൭ യഹോവ പിന്നെയും മോശെയോട്: “ഈ വചനങ്ങൾ എഴുതിക്കൊള്ളുക; ഈ വചനങ്ങൾ ആധാരമാക്കി ഞാൻ നിന്നോടും യിസ്രായേലിനോടും നിയമം ചെയ്തിരിക്കുന്നു” എന്ന് അരുളിച്ചെയ്തു. 28 ൨൮ അവൻ അവിടെ ഭക്ഷണം കഴിക്കാതെയും വെള്ളം കുടിക്കാതെയും നാല്പത് പകലും നാല്പത് രാവും യഹോവയോടുകൂടി ആയിരുന്നു; യഹോവ പത്ത് കല്പനയായ നിയമത്തിന്റെ വചനങ്ങൾ പലകയിൽ എഴുതിക്കൊടുത്തു. 29 ൨൯ യഹോവ തന്നോട് സംസാരിച്ചതിനാൽ തന്റെ മുഖത്തിന്റെ ത്വക്ക് പ്രകാശിച്ചു എന്ന് മോശെ സാക്ഷ്യത്തിന്റെ പലകകൾ രണ്ടും കയ്യിൽ പടിച്ചുകൊണ്ട് സീനായിപർവ്വതത്തിൽനിന്ന് ഇറങ്ങുമ്പോൾ അറിഞ്ഞില്ല. 30 ൩൦ അഹരോനും യിസ്രായേൽ മക്കൾ എല്ലാവരും മോശെയെ നോക്കിയപ്പോൾ അവന്റെ മുഖത്തിന്റെ ത്വക്ക് പ്രകാശിക്കുന്നത് കണ്ടു; അതുകൊണ്ട് അവർ അവന്റെ അടുക്കൽ ചെല്ലുവാൻ ഭയപ്പെട്ടു. 31 ൩൧ മോശെ അവരെ വിളിച്ചു; അപ്പോൾ അഹരോനും സഭയിലെ പ്രമാണികൾ എല്ലാവരും അവന്റെ അടുക്കൽ മടങ്ങിവന്നു; മോശെ അവരോട് സംസാരിച്ചു. 32 ൩൨ അതിന്‍റെശേഷം യിസ്രായേൽ മക്കൾ എല്ലാവരും അവന്റെ അടുക്കൽ ചെന്നു. സീനായിപർവ്വതത്തിൽവച്ച് യഹോവ തന്നോട് അരുളിച്ചെയ്ത സകലവും അവൻ അവരോട് ആജ്ഞാപിച്ചു. 33 ൩൩ മോശെ അവരോട് സംസാരിച്ചു കഴിഞ്ഞപ്പോൾ അവൻ തന്റെ മുഖത്ത് ഒരു മൂടുപടം ഇട്ടു. 34 ൩൪ മോശെ യഹോവയോട് സംസാരിക്കേണ്ടതിന് യഹോവയുടെ സന്നിധാനത്തിൽ പ്രവേശിക്കുമ്പോൾ പുറത്ത് വരുവോളം മൂടുപടം നീക്കിയിരിക്കും; തന്നോട് കല്പിച്ചത് അവൻ പുറത്തുവന്ന് യിസ്രായേൽ മക്കളോട് പറയും. 35 ൩൫ യിസ്രായേൽ മക്കൾ മോശെയുടെ മുഖത്തിന്റെ ത്വക്ക് പ്രകാശിക്കുന്നതായി കണ്ടതുകൊണ്ട് മോശെ അവനോട് സംസാരിക്കേണ്ടതിന് അകത്ത് പ്രവേശിക്കുന്നതുവരെ മൂടുപടം പിന്നെയും തന്റെ മുഖത്ത് ഇട്ടുകൊള്ളും.

< പുറപ്പാട് 34 >