< പുറപ്പാട് 29 >

1 അവർ എനിക്ക് പുരോഹിതശുശ്രൂഷ ചെയ്യുവാൻ അവരെ ശുദ്ധീകരിക്കേണ്ടതിന് നീ അവർക്കുവേണ്ടി ഇപ്രകാരം ചെയ്യണം: ഒരു കാളക്കിടാവിനെയും ഊനമില്ലാത്ത രണ്ട് ആട്ടുകൊറ്റനെയും 2 പുളിപ്പില്ലാത്ത അപ്പവും എണ്ണചേർത്ത പുളിപ്പില്ലാത്ത ദോശകളും എണ്ണപുരട്ടിയ പുളിപ്പില്ലാത്ത വടകളും എടുക്കണം; ഗോതമ്പുമാവുകൊണ്ട് അവ ഉണ്ടാക്കണം. 3 അവ ഒരു കുട്ടയിൽ വച്ച് കാളയോടും രണ്ട് ആട്ടുകൊറ്റനോടുംകൂടെ കൊണ്ടുവരണം. 4 അഹരോനെയും അവന്റെ പുത്രന്മാരെയും സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ വരുത്തി വെള്ളംകൊണ്ട് കഴുകണം. 5 പിന്നെ വസ്ത്രം എടുത്ത് അഹരോനെ മേലങ്കിയും ഏഫോദിന്റെ അങ്കിയും ഏഫോദും പതക്കവും ധരിപ്പിച്ച് അവന്റെ അരയ്ക്ക് ഏഫോദിന്റെ നടുക്കെട്ട് കെട്ടണം. 6 അവന്റെ തലയിൽ തലപ്പാവ് വച്ച് വിശുദ്ധപട്ടം അതിന്മേൽ വെക്കണം. 7 പിന്നെ അഭിഷേകതൈലം തലയിൽ ഒഴിച്ച് അവനെ അഭിഷേകം ചെയ്യണം. 8 അവന്റെ പുത്രന്മാരെയും കൊണ്ടുവന്ന് അങ്കി ധരിപ്പിക്കണം. 9 അഹരോന്റെയും പുത്രന്മാരുടെയും അരയ്ക്ക് നടുക്കെട്ട് കെട്ടി അവർക്ക് തലപ്പാവ് വെക്കണം. പൗരോഹിത്യം അവർക്ക് നിത്യാവകാശമായിരിക്കണം. പിന്നെ നീ അഹരോനും അവന്റെ പുത്രന്മാർക്കും കരപൂരണം ചെയ്യണം. 10 ൧൦ നീ കാളയെ സമാഗമനകൂടാരത്തിന്റെ മുമ്പാകെ വരുത്തണം; അഹരോനും അവന്റെ പുത്രന്മാരും കാളയുടെ തലമേൽ കൈവയ്ക്കണം. 11 ൧൧ പിന്നെ സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ യഹോവയുടെ മുമ്പാകെ കാളയെ അറുക്കണം. 12 ൧൨ കാളയുടെ രക്തം കുറെ നിന്റെ വിരൽകൊണ്ട് യാഗപീഠത്തിന്റെ കൊമ്പുകളിന്മേൽ പുരട്ടി ശേഷമുള്ള രക്തം യാഗപീഠത്തിന്റെ ചുവട്ടിൽ ഒഴിക്കണം. 13 ൧൩ കുടൽ പൊതിഞ്ഞിരിക്കുന്ന മേദസ്സ് ഒക്കെയും കരളിന്മേൽ ഉള്ള വപയും വൃക്കകൾ രണ്ടും അവയുടെ മേലുള്ള മേദസ്സും യാഗപീഠത്തിന്മേൽ വച്ച് ദഹിപ്പിക്കണം. 14 ൧൪ കാളയുടെ മാംസവും തോലും ചാണകവും പാളയത്തിന് പുറത്ത് തീയിൽ ഇട്ട് ചുട്ടുകളയണം. 15 ൧൫ ഇത് പാപയാഗം. പിന്നെ ഒരു ആട്ടുകൊറ്റനെ എടുക്കണം; അഹരോനും അവന്റെ പുത്രന്മാരും ആട്ടുകൊറ്റന്റെ തലമേൽ കൈവയ്ക്കണം. 16 ൧൬ ആട്ടുകൊറ്റനെ അറുത്ത് അതിന്റെ രക്തം യാഗപീഠത്തിന്മേൽ ചുറ്റും തളിക്കണം. 17 ൧൭ ആട്ടുകൊറ്റനെ കഷണങ്ങളായി മുറിച്ച് അതിന്റെ കുടലും കാലും കഴുകി കഷണങ്ങളുടെ മേലും അതിന്റെ തലയുടെ മേലും വെക്കണം. 18 ൧൮ ആട്ടുകൊറ്റനെ മുഴുവനും യാഗപീഠത്തിന്മേൽ വച്ച് ദഹിപ്പിക്കണം. ഇത് യഹോവയ്ക്ക് ഹോമയാഗം, യഹോവയ്ക്ക് സൗരഭ്യവാസനയായ ദഹനയാഗം തന്നേ. 19 ൧൯ പിന്നെ നീ മറ്റെ ആട്ടുകൊറ്റനെ എടുക്കണം; അഹരോനും അവന്റെ പുത്രന്മാരും ആട്ടുകൊറ്റന്റെ തലമേൽ കൈ വെക്കണം. 20 ൨൦ ആട്ടുകൊറ്റനെ അറുത്ത് അതിന്റെ രക്തം കുറെ എടുത്ത് അഹരോന്റെ വലത്തെ കാതിലും അവന്റെ പുത്രന്മാരുടെ വലത്തെ കാതിലും അവരുടെ വലത്തെ കയ്യുടെ പെരുവിരലിലും വലത്തെ കാലിന്റെ പെരുവിരലിലും പുരട്ടി രക്തം യാഗപീഠത്തിന്മേൽ ചുറ്റും തളിക്കണം. 21 ൨൧ പിന്നെ നീ യാഗപീഠത്തിന്മേലുള്ള രക്തവും അഭിഷേകതൈലവും കുറച്ചെടുത്ത് അഹരോന്റെമേലും അവന്റെ വസ്ത്രത്തിന്മേലും അവന്റെ പുത്രന്മാരുടെമേലും അവരുടെ വസ്ത്രത്തിന്മേലും തളിക്കണം; ഇങ്ങനെ അവനും അവന്റെ വസ്ത്രവും അവന്റെ പുത്രന്മാരും അവരുടെ വസ്ത്രവും ശുദ്ധീകരിക്കപ്പെടും. 22 ൨൨ അത് കരപൂരണത്തിന്റെ ആട്ടുകൊറ്റൻ ആകയാൽ നീ അതിന്റെ മേദസ്സും തടിച്ചവാലും കുടൽ പൊതിഞ്ഞിരിക്കുന്ന മേദസ്സും കരളിന്മേലുള്ള വപയും വൃക്കകൾ രണ്ടും അവയുടെ മേലുള്ള മേദസ്സും 23 ൨൩ വലത്തെ കൈക്കുറകും യഹോവയുടെ മുമ്പാകെ വച്ചിരിക്കുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ കുട്ടയിൽനിന്ന് ഒരു അപ്പവും എണ്ണ പകർന്ന അപ്പമായ ഒരു ദോശയും ഒരു വടയും എടുക്കണം. 24 ൨൪ അത് എല്ലാം അഹരോന്റെ കയ്യിലും അവന്റെ പുത്രന്മാരുടെ കയ്യിലും വച്ച് യഹോവയുടെ സന്നിധിയിൽ നീരാജനാർപ്പണമായി നീരാജനം ചെയ്യണം. 25 ൨൫ പിന്നെ അവരുടെ കയ്യിൽനിന്ന് അവ വാങ്ങി യാഗപീഠത്തിന്മേൽ ഹോമയാഗത്തിന്മീതെ യഹോവയുടെ സന്നിധിയിൽ സൗരഭ്യവാസനയായി ദഹിപ്പിക്കണം; ഇത് യഹോവയ്ക്ക് ദഹനയാഗം. 26 ൨൬ പിന്നെ അഹരോന്റെ കരപൂരണത്തിനുള്ള ആട്ടുകൊറ്റന്റെ നെഞ്ച് യഹോവയുടെ സന്നിധിയിൽ നീരാജനാർപ്പണമായി നീരാജനം ചെയ്യണം; അത് നിന്റെ ഓഹരിയായിരിക്കും. 27 ൨൭ അഹരോന്റെയും അവന്റെ പുത്രന്മാരുടെയും കരപൂരണത്തിനുള്ള ആട്ടുകൊറ്റന്റെ നീരാജനവും ഉദർച്ചയുമായി നീരാജനാർപ്പണമായ നെഞ്ചും ഉദർച്ചാർപ്പണമായ കൈക്കുറകും നീ ശുദ്ധീകരിക്കണം. 28 ൨൮ അത് ഉദർച്ചാർപ്പണമാകയാൽ യിസ്രായേൽ മക്കളുടെ പക്കൽനിന്ന് നിത്യാവകാശമായിട്ട് അഹരോനും അവന്റെ പുത്രന്മാർക്കും ഉള്ളതായിരിക്കണം; അത് യിസ്രായേൽ മക്കൾ അർപ്പിക്കുന്ന സമാധാനയാഗത്തിന്റെ ഉദർച്ചാർപ്പണമായി, യഹോവയ്ക്കുള്ള ഉദർച്ചാർപ്പണം തന്നെ ആയിരിക്കണം. 29 ൨൯ അഹരോന്റെ വിശുദ്ധവസ്ത്രം അവന്റെ ശേഷം അവന്റെ പുത്രന്മാർക്കുള്ളതാകണം; അത് ധരിച്ച് അവർ അഭിഷേകവും കരപൂരണവും പ്രാപിക്കണം. 30 ൩൦ അവന്റെ പുത്രന്മാരിൽ അവന് പകരം പുരോഹിതനായി വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷ ചെയ്യുവാൻ സമാഗമനകൂടാരത്തിൽ കടക്കുന്നവൻ ഏഴ് ദിവസം അത് ധരിക്കണം 31 ൩൧ കരപൂരണത്തിന്റെ ആട്ടുകൊറ്റന്റെ മാംസം വിശുദ്ധമായ ഒരു സ്ഥലത്ത് വച്ച് പാകം ചെയ്യണം. 32 ൩൨ ആട്ടുകൊറ്റന്റെ മാംസവും കുട്ടയിലുള്ള അപ്പവും അഹരോനും അവന്റെ പുത്രന്മാരും സമാഗമനകൂടാരത്തിന്റെ വാതിൽക്കൽവച്ച് തിന്നണം. 33 ൩൩ അവരുടെ കരപൂരണത്തിനും വിശുദ്ധീകരണത്തിനും വേണ്ടി പ്രായശ്ചിത്തം കഴിക്കുന്ന വസ്തുക്കളെ അവർ തിന്നണം; അവ വിശുദ്ധമായിരിക്കുകയാൽ അന്യൻ തിന്നരുത്. 34 ൩൪ കരപൂരണയാഗത്തിന്റെ മാംസത്തിലും അപ്പത്തിലും വല്ലതും പ്രഭാതകാലംവരെ ശേഷിച്ചിരുന്നാൽ ആ ശേഷിപ്പ് തീയിൽ ഇട്ട് ചുട്ടുകളയണം; അത് വിശുദ്ധമാകയാൽ തിന്നരുത്. 35 ൩൫ അങ്ങനെ ഞാൻ നിന്നോട് കല്പിച്ചതുപോലെ ഒക്കെയും നീ അഹരോനും അവന്റെ പുത്രന്മാർക്കും ചെയ്യണം; ഏഴ് ദിവസം അവർക്ക് കരപൂരണം ചെയ്യണം. 36 ൩൬ പ്രായശ്ചിത്തത്തിനായി ദിവസേന ഓരോ കാളയെ പാപയാഗമായി അർപ്പിക്കണം; യാഗപീഠത്തിനും പ്രായശ്ചിത്തം കഴിച്ച് പാപശുദ്ധി വരുത്തുകയും അതിനെ ശുദ്ധീകരിക്കേണ്ടതിന് അഭിഷേകം ചെയ്യുകയും വേണം. 37 ൩൭ ഏഴ് ദിവസം നീ യാഗപീഠത്തിനായി പ്രായശ്ചിത്തം കഴിച്ച് അതിനെ ശുദ്ധീകരിക്കണം; യാഗപീഠം അതിവിശുദ്ധമായിരിക്കണം; യാഗപീഠത്തെ തൊടുന്നവനൊക്കെയും വിശുദ്ധനായിരിക്കണം. 38 ൩൮ യാഗപീഠത്തിന്മേൽ അർപ്പിക്കേണ്ടത് ഇവയാണ്: ഒരു വയസ്സു പ്രായമുള്ള രണ്ട് ആട്ടിൻകുട്ടി വീതം എല്ലാ ദിവസവും നിരന്തരം അർപ്പിക്കണം; 39 ൩൯ ഒരു ആട്ടിൻകുട്ടിയെ രാവിലെ അർപ്പിക്കേണം; മറ്റെ ആട്ടിൻകുട്ടിയെ വൈകുന്നേരത്ത് അർപ്പിക്കണം. 40 ൪൦ ഇടിച്ചെടുത്ത കാൽഹീൻ എണ്ണ പകർന്നിരിക്കുന്ന ഒരു ഇടങ്ങഴി നേരിയമാവും പാനീയയാഗമായി കാൽഹീൻ വീഞ്ഞും ആട്ടിൻകുട്ടിയോടുകൂടി അർപ്പിക്കണം. 41 ൪൧ മറ്റെ ആട്ടിൻകുട്ടിയെ രാവിലത്തെ ഭോജനയാഗവും അതിന്റെ പാനീയയാഗവും പോലെ ഒരുക്കി സൗരഭ്യവാസനയായി യഹോവയ്ക്ക് ദഹനയാഗമായി വൈകുന്നേരത്ത് അർപ്പിക്കണം. 42 ൪൨ ഞാൻ നിന്നോട് സംസാരിക്കേണ്ടതിന് നിങ്ങൾക്ക് വെളിപ്പെടുവാനുള്ള സമാഗമനകൂടാരത്തിന്റെ വാതിൽക്കൽവച്ച് യഹോവയുടെ മുമ്പാകെ ഇത് നിങ്ങൾക്ക് തലമുറതലമുറയായി നിരന്തരഹോമയാഗമായിരിക്കണം. 43 ൪൩ അവിടെ ഞാൻ യിസ്രായേൽ മക്കൾക്ക് വെളിപ്പെടും. അത് എന്റെ തേജസ്സിനാൽ ശുദ്ധീകരിക്കപ്പെടും. 44 ൪൪ ഞാൻ സമാഗമനകൂടാരവും യാഗപീഠവും ശുദ്ധീകരിക്കും. ഞാൻ അഹരോനെയും അവന്റെ പുത്രന്മാരെയും എനിക്ക് പുരോഹിതശുശ്രൂഷ ചെയ്യേണ്ടതിന് ശുദ്ധീകരിക്കും. 45 ൪൫ ഞാൻ യിസ്രായേൽ മക്കളുടെ മദ്ധ്യത്തിൽ വസിക്കുകയും അവർക്ക് ദൈവമായിരിക്കയും ചെയ്യും. 46 ൪൬ അവരുടെ മദ്ധ്യത്തിൽ വസിക്കേണ്ടതിന് അവരെ ഈജിപ്റ്റിൽ നിന്ന് കൊണ്ടുവന്ന അവരുടെ ദൈവമായ യഹോവ ഞാൻ ആകുന്നു എന്ന് അവർ അറിയും; ഞാൻ അവരുടെ ദൈവമായ യഹോവ തന്നെ.

< പുറപ്പാട് 29 >