< സഭാപ്രസംഗി 7 >

1 നല്ല പേര് സുഗന്ധതൈലത്തെക്കാളും മരണദിവസം ജനനദിവസത്തെക്കാളും ഉത്തമം. 2 വിരുന്നുവീട്ടിൽ പോകുന്നതിനേക്കാൾ വിലാപഭവനത്തിൽ പോകുന്നത് നല്ലത്; മരണം സകലമനുഷ്യരുടെയും അവസാനമല്ലയോ; ജീവിച്ചിരിക്കുന്നവൻ അത് ഹൃദയത്തിൽ കരുതിക്കൊള്ളും. 3 ചിരിയെക്കാൾ വ്യസനം നല്ലത്; മുഖം വാടിയിരിക്കുമ്പോൾ ഹൃദയം സുഖമായിരിക്കും. 4 ജ്ഞാനികളുടെ ഹൃദയം വിലാപഭവനത്തിൽ ഇരിക്കുന്നു; എന്നാൽ മൂഢന്മാരുടെ ഹൃദയം സന്തോഷഭവനത്തിലത്രേ. 5 മൂഢന്റെ ഗീതം കേൾക്കുന്നതിനെക്കാൾ ജ്ഞാനിയുടെ ശാസന കേൾക്കുന്നത് മനുഷ്യന് നല്ലത്. 6 മൂഢൻ ചിരിക്കുമ്പോൾ കലത്തിന്റെ കീഴിൽ മുള്ളുകൾ കത്തുമ്പോൾ ഉണ്ടാകുന്ന ശബ്ദംപോലെ തോന്നും. അതും മായ അത്രേ. 7 കോഴ ജ്ഞാനിയെ ബുദ്ധിഹീനനാക്കുന്നു; കൈക്കൂലി ഹൃദയത്തെ തരംതാഴ്ത്തുന്നു. 8 ഒരു കാര്യത്തിന്റെ ആരംഭത്തെക്കാൾ അതിന്റെ അവസാനം നല്ലത്; ഗർവ്വമാനസനെക്കാൾ ക്ഷമാമാനസൻ ശ്രേഷ്ഠൻ. 9 നിന്റെ മനസ്സിൽ അത്ര വേഗത്തിൽ നീരസം ഉണ്ടാകരുത്; മൂഢന്മാരുടെ മാർവ്വിൽ അല്ലയോ നീരസം വസിക്കുന്നത്. 10 ൧൦ പഴയകാലം ഇന്നത്തെക്കാൾ നന്നായിരുന്നതിന്റെ കാരണം എന്തെന്ന് നീ ചോദിക്കരുത്; നീ അങ്ങനെ ചോദിക്കുന്നത് ജ്ഞാനലക്ഷണമല്ല. 11 ൧൧ ജ്ഞാനം ഒരു അവകാശംപോലെ നല്ലത്; സകലഭൂവാസികൾക്കും അത് ബഹുവിശേഷം. 12 ൧൨ ജ്ഞാനം ഒരു ശരണം; ദ്രവ്യവും ഒരു ശരണം. ജ്ഞാനം ജ്ഞാനിയുടെ ജീവനെ പാലിക്കുന്നു; ഇതാകുന്നു പരിജ്ഞാനത്തിന്റെ വിശേഷത. 13 ൧൩ ദൈവത്തിന്റെ പ്രവൃത്തികൾ നോക്കുക; അവൻ വളച്ചതിനെ നേരെയാക്കുവാൻ ആർക്ക് കഴിയും? 14 ൧൪ സുഖകാലത്ത് സന്തോഷമായിരിയ്ക്കുക; അനർത്ഥകാലത്ത് ചിന്തിച്ചുകൊള്ളുക; മനുഷ്യൻ തന്റെശേഷം വരുവാനുള്ളതൊന്നും അറിയാതിരിക്കേണ്ടതിന് ദൈവം ഇവ രണ്ടും ഉണ്ടാക്കിയിരിക്കുന്നു. 15 ൧൫ ഞാൻ മായയായ എന്റെ ജീവിതകാലത്ത് ഇതൊക്കെയും കണ്ടു: തന്റെ നീതിയിൽ നശിച്ചുപോകുന്ന നീതിമാൻ ഉണ്ട്; തന്റെ ദുഷ്ടതയിൽ ദീർഘായുസ്സായിരിക്കുന്ന ദുഷ്ടനും ഉണ്ട്. 16 ൧൬ അതിനീതിമാനായിരിക്കരുത്; അതിജ്ഞാനിയും ആയിരിക്കരുത്; നിന്നെ നീ എന്തിന് നശിപ്പിക്കുന്നു? 17 ൧൭ അതിദുഷ്ടനായിരിക്കരുത്; മൂഢനായിരിക്കുകയുമരുത്; നിന്റെ സമയത്തിനു മുമ്പ് നീ എന്തിന് മരിക്കുന്നു? 18 ൧൮ നീ ഇതു ഗ്രഹിച്ചെങ്കിൽ കൊള്ളാമായിരുന്നു; അതിൽനിന്ന് നിന്റെ കൈ വലിച്ചുകളയരുത്; ദൈവഭക്തൻ ഇവ എല്ലാറ്റിൽ നിന്നും രക്ഷപെടും. 19 ൧൯ പട്ടണത്തിലെ പത്തു ബലശാലികളേക്കാൾ ജ്ഞാനം ജ്ഞാനിയെ അധികം ബലവാനാക്കും. 20 ൨൦ പാപം ചെയ്യാതെ നന്മമാത്രം ചെയ്യുന്ന ഒരു നീതിമാനും ഭൂമിയിൽ ഇല്ല. 21 ൨൧ പറഞ്ഞുകേൾക്കുന്ന സകലവാക്കിനും നീ ശ്രദ്ധകൊടുക്കരുത്; നിന്റെ ദാസൻ നിന്നെ ശപിക്കുന്നതു നീ കേൾക്കാതിരിക്കേണ്ടതിനു തന്നെ. 22 ൨൨ നീയും പല പ്രാവശ്യം മറ്റുള്ളവരെ ശപിച്ച കാര്യത്തെപ്പറ്റി നിനക്ക് മനോബോധമുണ്ടല്ലോ. 23 ൨൩ ഇതൊക്കെയും ഞാൻ ജ്ഞാനംകൊണ്ട് പരീക്ഷിച്ചു; “ഞാൻ ജ്ഞാനം സമ്പാദിക്കും” എന്ന് ഞാൻ പറഞ്ഞു; എന്നാൽ അത് എനിക്ക് അതിദൂരമായിരുന്നു. 24 ൨൪ ഈ കാര്യം വിദൂരവും അത്യഗാധവും ആയിരിക്കുന്നു; അത് കണ്ടെത്തുവാൻ ആർക്ക് കഴിയും? 25 ൨൫ ഞാൻ എല്ലാം അറിയുവാനും പരിശോധിക്കുവാനും തുനിഞ്ഞു. ജ്ഞാനവും യുക്തിയും അന്വേഷിക്കുവാനും ദുഷ്ടത ഭോഷത്തമെന്നും മൂഢത ഭ്രാന്തെന്നും ഗ്രഹിക്കുവാനും മനസ്സുവച്ചു. 26 ൨൬ മരണത്തെക്കാൾ കൈപ്പായിരിക്കുന്ന ഒരു കാര്യം ഞാൻ കണ്ടു: ഹൃദയത്തിൽ കെണികളും വലകളും കയ്യിൽ പാശങ്ങളും ഉള്ള സ്ത്രീ തന്നെ; ദൈവത്തിനു പ്രസാദമുള്ളവൻ അവളെ ഒഴിഞ്ഞു രക്ഷപ്പെടും; എന്നാൽ പാപി അവളാൽ പിടിക്കപ്പെടും. 27 ൨൭ “കാര്യം അറിയേണ്ടതിന് ഒന്നോടൊന്നു ചേർത്തു പരിശോധിച്ചു നോക്കി ഞാൻ ഇതാകുന്നു കണ്ടത്” എന്ന് സഭാപ്രസംഗി പറയുന്നു: 28 ൨൮ ഞാൻ താത്പര്യമായി അന്വേഷിച്ചുകൊണ്ടിരിക്കുന്നുവെങ്കിലും കണ്ടുകിട്ടാത്തത്: ആയിരംപേരിൽ ഒരു പുരുഷനെ ഞാൻ കണ്ടെത്തി എങ്കിലും ഇത്രയും പേരിൽ ഒരു സ്ത്രീയെ കണ്ടെത്തിയില്ല എന്നത് തന്നെ. 29 ൨൯ ഒരു കാര്യം മാത്രം സത്യമായി ഞാൻ കണ്ടിരിക്കുന്നു: ദൈവം മനുഷ്യനെ നേരുള്ളവനായി സൃഷ്ടിച്ചു; അവരോ അനേകം സൂത്രങ്ങൾ അന്വേഷിച്ചു വരുന്നു.

< സഭാപ്രസംഗി 7 >