< ആവർത്തനപുസ്തകം 28 >

1 നിന്റെ ദൈവമായ യഹോവയുടെ വാക്ക് ശ്രദ്ധയോടെ കേട്ട്, ഞാൻ ഇന്ന് നിന്നോട് ആജ്ഞാപിക്കുന്ന അവന്റെ സകല കല്പനകളും പ്രമാണിച്ചു നടന്നാൽ നിന്റെ ദൈവമായ യഹോവ നിന്നെ ഭൂമിയിലുള്ള സർവ്വജാതികൾക്കും മീതെ ഉയർത്തും. 2 നിന്റെ ദൈവമായ യഹോവയുടെ വാക്കു കേട്ടനുസരിച്ചാൽ ഈ അനുഗ്രഹങ്ങളെല്ലാം നിനക്ക് ലഭിക്കും: പട്ടണത്തിൽ നീ അനുഗ്രഹിക്കപ്പെടും; 3 വയലിൽ നീ അനുഗ്രഹിക്കപ്പെടും. 4 നിന്റെ ഗർഭഫലവും കൃഷിഫലവും മൃഗങ്ങളുടെ ഫലവും നിന്റെ കന്നുകാലികളുടെയും ആടുകളുടെയും പേറും പിറപ്പും അനുഗ്രഹിക്കപ്പെടും. 5 നിന്റെ പഴ കൊട്ടയും മാവു കുഴക്കുന്ന തൊട്ടിയും അനുഗ്രഹിക്കപ്പെടും. 6 അകത്ത് വരുമ്പോൾ നീ അനുഗ്രഹിക്കപ്പെടും. പുറത്തു പോകുമ്പോൾ നീ അനുഗ്രഹിക്കപ്പെടും. 7 നിന്നോട് എതിർക്കുന്ന ശത്രുക്കളെ യഹോവ നിന്റെ മുമ്പിൽ തോല്ക്കുമാറാക്കും; അവർ ഒരു വഴിയായി നിന്റെനേരെ വരും; ഏഴു വഴിയായി നിന്റെ മുമ്പിൽനിന്ന് ഓടിപ്പോകും. 8 യഹോവ നിന്റെ കളപ്പുരകളിലും നീ കൈവയ്ക്കുന്ന എല്ലാറ്റിലും നിനക്ക് അനുഗ്രഹം കല്പിക്കും; നിന്റെ ദൈവമായ യഹോവ നിനക്ക് തരുന്ന ദേശത്ത് അവൻ നിന്നെ അനുഗ്രഹിക്കും. 9 നിന്റെ ദൈവമായ യഹോവയുടെ കല്പനകൾ പ്രമാണിച്ച് അവന്റെ വഴികളിൽ നടന്നാൽ യഹോവ നിന്നോട് സത്യം ചെയ്തതുപോലെ നിന്നെ തനിക്ക് വിശുദ്ധജനമാക്കും. 10 ൧൦ യഹോവയുടെ നാമത്തിൽ നീ അറിയപ്പെടുന്നു എന്ന് ഭൂമിയിലുള്ള സകലജനതകളും കണ്ട് നിന്നെ ഭയപ്പെടും. 11 ൧൧ നിനക്ക് തരും എന്ന് യഹോവ നിന്റെ പിതാക്കന്മാരോട് സത്യംചെയ്ത ദേശത്ത്, യഹോവ നിന്റെ നന്മയ്ക്കായി, ഗർഭഫലത്തിലും കന്നുകാലികളുടെ ഫലത്തിലും നിലത്തിലെ ഫലത്തിലും സമൃദ്ധി നല്കും. 12 ൧൨ തക്കസമയത്ത് നിന്റെ ദേശത്തിന് മഴ തരുവാനും നിന്റെ സകല പ്രയത്നത്തെയും അനുഗ്രഹിക്കുവാനും യഹോവ നിനക്ക് തന്റെ നല്ല ഭണ്ഡാരമായ ആകാശം തുറക്കും; നീ അനേകം ജനതകൾക്ക് വായ്പ് കൊടുക്കും; എന്നാൽ നീ വായ്പ് വാങ്ങുകയില്ല. 13 ൧൩ ഞാൻ ഇന്ന് നിന്നോട് ആജ്ഞാപിക്കുന്ന നിന്റെ ദൈവമായ യഹോവയുടെ കല്പനകൾ കേട്ടു പ്രമാണിച്ചു നടന്നാൽ യഹോവ നിന്നെ വാലല്ല, തല ആക്കും; നീ ഉയർച്ച തന്നെ പ്രാപിക്കും; നിനക്ക് താഴ്ച ഉണ്ടാകുകയില്ല. 14 ൧൪ ഞാൻ ഇന്ന് നിന്നോട് ആജ്ഞാപിക്കുന്ന വചനങ്ങളിൽ ഏതെങ്കിലും ഉപേക്ഷിച്ച് അന്യദൈവങ്ങളെ പിന്തുടർന്ന് സേവിക്കുവാൻ നീ ഇടത്തോട്ടോ വലത്തോട്ടോ മാറരുത്. 15 ൧൫ എന്നാൽ നീ നിന്റെ ദൈവമായ യഹോവയുടെ വാക്കുകേട്ട്, ഞാൻ ഇന്ന് നിന്നോട് ആജ്ഞാപിക്കുന്ന അവന്റെ കല്പനകളും ചട്ടങ്ങളും പ്രമാണിക്കതെയിരുന്നാൽ ഈ ശാപം ഒക്കെയും നിനക്ക് വന്നുഭവിക്കും: 16 ൧൬ പട്ടണത്തിൽ നീ ശപിക്കപ്പെട്ടിരിക്കും. വയലിലും ശപിക്കപ്പെട്ടിരിക്കും. 17 ൧൭ നിന്റെ പഴ കുട്ടയും മാവു കുഴക്കുന്ന തൊട്ടിയും ശപിക്കപ്പെട്ടിരിക്കും. 18 ൧൮ നിന്റെ ഗർഭഫലവും കൃഷിഫലവും കന്നുകാലികളുടെയും ആടുകളുടെയും പേറും പിറപ്പും ശപിക്കപ്പെട്ടിരിക്കും; 19 ൧൯ അകത്ത് വരുമ്പോൾ നീ ശപിക്കപ്പെട്ടിരിക്കും; പുറത്തു പോകുമ്പോൾ നീ ശപിക്കപ്പെട്ടിരിക്കും. 20 ൨൦ എന്നെ ഉപേക്ഷിച്ചു ചെയ്ത ദുഷ്പ്രവൃത്തികൾനിമിത്തം നീ വേഗത്തിൽ മുടിഞ്ഞുപോകും വരെ നിന്റെ കൈ തൊടുന്ന എല്ലാറ്റിലും യഹോവ ശാപവും പരിഭ്രമവും പ്രാക്കും അയയ്ക്കും. 21 ൨൧ നീ കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്തു നിന്നു നിന്നെ മുടിച്ചുകളയുംവരെ യഹോവ നിനക്ക് പകർച്ചവ്യാധി അയയ്ക്കും. 22 ൨൨ ക്ഷയരോഗം, ജ്വരം, പുകച്ചൽ, അത്യുഷ്ണം, വരൾച്ച, വെൺകതിർ, വിഷമഞ്ഞ് എന്നിവയാൽ യഹോവ നിന്നെ ബാധിക്കും; നീ നശിക്കുംവരെ അവ നിന്നെ പിന്തുടരും. 23 ൨൩ നിന്റെ തലയ്ക്കു മീതെയുള്ള ആകാശം ചെമ്പും നിനക്ക് താഴെയുള്ള ഭൂമി ഇരിമ്പും ആകും. 24 ൨൪ യഹോവ നിന്റെ ദേശത്ത് പൊടിയും പൂഴിയും മഴപോലെ വർഷിപ്പിക്കും; നീ നശിക്കുംവരെ അത് ആകാശത്തിൽനിന്ന് നിന്റെമേൽ പെയ്യും. 25 ൨൫ ശത്രുക്കളുടെ മുമ്പിൽ യഹോവ നിന്നെ തോല്ക്കുമാറാക്കും. നീ ഒരു വഴിയായി അവരുടെ നേരെ ചെല്ലും; ഏഴു വഴിയായി അവരുടെ മുമ്പിൽനിന്ന് ഓടിപ്പോകും; നീ ഭൂമിയിലെ സകലരാജ്യങ്ങൾക്കും ഒരു ബാധയായിത്തീരും. 26 ൨൬ നിന്റെ ശവം ആകാശത്തിലെ സകലപക്ഷികൾക്കും ഭൂമിയിലെ മൃഗങ്ങൾക്കും ആഹാരം ആകും; അവയെ ആട്ടികളവാൻ ആരും ഉണ്ടാകുകയില്ല. യഹോവ നിന്നെ ഈജിപ്റ്റിലെ 27 ൨൭ പരുക്കൾ, മൂലവ്യാധി, ചൊറി, ചിരങ്ങ് എന്നിവയാൽ ബാധിക്കും; അവ സൗഖ്യമാകുകയുമില്ല. 28 ൨൮ ഭ്രാന്തും അന്ധതയും ചിത്തഭ്രമവും കൊണ്ട് യഹോവ നിന്നെ ബാധിക്കും. 29 ൨൯ കുരുടൻ അന്ധതമസ്സിൽ തപ്പിനടക്കുന്നതുപോലെ നീ ഉച്ചസമയത്ത് തപ്പിനടക്കും. നീ പോകുന്നേടത്തെങ്ങും നിനക്ക് ഗുണംവരുകയില്ല; നീ എപ്പോഴും പീഡിതനും കൊള്ളയടിക്കപ്പെടുന്നവനും ആയിരിക്കും; നിന്നെ രക്ഷിക്കുവാൻ ആരും ഉണ്ടാകുകയുമില്ല. 30 ൩൦ നീ ഒരു സ്ത്രീയെ വിവാഹത്തിന് നിശ്ചയിക്കും; മറ്റൊരുത്തൻ അവളെ പരിഗ്രഹിക്കും. നീ ഒരു വീട് പണിയിക്കും; എങ്കിലും അതിൽ വസിക്കുകയില്ല. നീ ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കും; ഫലം അനുഭവിക്കുകയില്ല. 31 ൩൧ നിന്റെ കാളയെ നിന്റെ മുമ്പിൽവച്ച് അറുക്കും; എന്നാൽ നീ അതിന്റെ മാംസം തിന്നുകയില്ല. നിന്റെ കഴുതയെ നിന്റെ മുമ്പിൽനിന്നു പിടിച്ചു കൊണ്ടുപോകും; തിരികെ കിട്ടുകയില്ല. നിന്റെ ആടുകളെ ശത്രുക്കൾ കൈവശമാകും; അവയെ വിടുവിക്കുവാൻ നിനക്ക് ആരും ഉണ്ടാകുകയില്ല. 32 ൩൨ നിന്റെ പുത്രന്മാരും പുത്രിമാരും അന്യജനതയ്ക്ക് അടിമകളാകും; നിന്റെ കണ്ണ് ഇടവിടാതെ അവരെ കാത്തിരുന്ന് ക്ഷീണിക്കും; എങ്കിലും നിന്നാൽ ഒന്നും സാധിക്കുകയില്ല. 33 ൩൩ നിന്റെ കൃഷിഫലവും നിന്റെ എല്ലാ അദ്ധ്വാനഫലവും നീ അറിയാത്ത ജാതിക്കാർ അനുഭവിക്കും; നീ എല്ലാനാളും ബാധിതനും പീഡിതനും ആകും. 34 ൩൪ നിന്റെ കണ്ണിനാൽ കാണുന്ന കാഴ്ചയാൽ നിനക്ക് ഭ്രാന്തു പിടിപ്പിക്കും. 35 ൩൫ സൗഖ്യമാകാത്ത പരുക്കളാൽ യഹോവ നിന്നെ ഉള്ളങ്കാൽ തുടങ്ങി നെറുകവരെ ബാധിക്കും. 36 ൩൬ യഹോവ നിന്നെയും നീ നിന്റെമേൽ ആക്കിയ രാജാവിനെയും നീയാകട്ടെ നിന്റെ പിതാക്കന്മാരാകട്ടെ അറിഞ്ഞിട്ടില്ലാത്ത ഒരു ജനതയുടെ അടുക്കൽ അയയ്ക്കും; അവിടെ നീ മരവും കല്ലുംകൊണ്ടുള്ള അന്യദൈവങ്ങളെ സേവിക്കും. 37 ൩൭ യഹോവ നിന്നെ കൊണ്ടുപോകുന്ന സകലജനതകളുടെയും ഇടയിൽ നീ സ്തംഭനത്തിനും പഴഞ്ചൊല്ലിനും പരിഹാസത്തിനും വിഷയമായിത്തീരും. 38 ൩൮ നീ വളരെ വിത്ത് നിലത്തിലേക്ക് കൊണ്ടുപോകും; എന്നാൽ വെട്ടുക്കിളി തിന്നുകളയുകകൊണ്ട് കുറെ മാത്രം കൊയ്യും. 39 ൩൯ നീ മുന്തിരിത്തോട്ടങ്ങൾ നട്ട് പരിപാലിക്കും; എങ്കിലും പുഴു തിന്നുകളയുകകൊണ്ട് വീഞ്ഞു കുടിക്കുകയില്ല; പഴം ശേഖരിക്കുകയുമില്ല. 40 ൪൦ ഒലിവുവൃക്ഷങ്ങൾ നിന്റെ നാട്ടിൽ എല്ലായിടത്തും ഉണ്ടാകും; എങ്കിലും നീ എണ്ണ തേക്കുകയില്ല; അതിന്റെ പിഞ്ചുകായ്കൾ പൊഴിഞ്ഞുപോകും. 41 ൪൧ നീ പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിക്കും; എങ്കിലും അവർ നിന്നോടൊപ്പം ഇരിക്കുകയില്ല; അവർ പ്രവാസത്തിലേക്ക് പോകേണ്ടിവരും. 42 ൪൨ നിന്റെ വൃക്ഷങ്ങളും ഭൂമിയുടെ ഫലവും എല്ലാം പുഴു തിന്നുകളയും. 43 ൪൩ നിന്റെ ഇടയിലുള്ള പരദേശി നിനക്ക് മീതെ ഉയർന്നുയർന്നു വരും; നീയോ താണുതാണുപോകും. 44 ൪൪ അവർ നിനക്ക് വായ്പ് തരും; അവന് വായ്പ് കൊടുക്കുവാൻ നിനക്ക് ഉണ്ടാകുകയില്ല; അവൻ തലയും നീ വാലുമായിരിക്കും. 45 ൪൫ നിന്റെ ദൈവമായ യഹോവയുടെ വാക്കുകേട്ട് അവൻ നിന്നോട് കല്പിച്ചിട്ടുള്ള കല്പനകളും ചട്ടങ്ങളും പ്രമാണിച്ചു നടക്കായ്കകൊണ്ടു ഈ ശാപം എല്ലാം നിന്റെമേൽ വരികയും നീ നശിക്കുംവരെ നിന്നെ പിന്തുടർന്നു പിടിക്കുകയും ചെയ്യും. 46 ൪൬ അവ ഒരടയാളവും അത്ഭുതവുമായി നിന്നോടും നിന്റെ സന്തതിയോടും എന്നേക്കും പറ്റിയിരിക്കും. 47 ൪൭ സകലവസ്തുക്കളും സമൃദ്ധിയായി ലഭിച്ചപ്പോൾ നിന്റെ ദൈവമായ യഹോവയെ നീ ഉത്സാഹത്തോടും ഹൃദയാഹ്ലാദത്തോടുംകൂടി സേവിക്കാതിരുന്നതുകൊണ്ട് 48 ൪൮ യഹോവ നിന്റെനേരെ അയയ്ക്കുന്ന ശത്രുക്കളെ നീ വിശപ്പോടും ദാഹത്തോടും നഗ്നതയോടും എല്ലാഞെരുക്കത്തോടും കൂടി സേവിക്കും; നിന്നെ നശിപ്പിക്കുംവരെ യഹോവ നിന്റെ കഴുത്തിൽ ഒരു ഇരിമ്പുനുകം വയ്ക്കും. 49 ൪൯ യഹോവ ദൂരത്തുനിന്ന്, ഭൂമിയുടെ അറുതിയിൽനിന്ന്, ഒരു ജനതയെ, കഴുകൻ പറന്നു വരുന്നതുപോലെ നിന്റെമേൽ വരുത്തും. അവർ നീ അറിയാത്ത ഭാഷ പറയുന്ന ജനത; 50 ൫൦ വൃദ്ധനെ ആദരിക്കുകയോ ബാലനോടു കനിവ് തോന്നുകയോ ചെയ്യാത്ത ഉഗ്രമുഖമുള്ള ജനത. 51 ൫൧ നീ നശിക്കുന്നതുവരെ അവർ നിന്റെ മൃഗഫലവും കൃഷിഫലവും തിന്നും; അവർ നിന്നെ നശിപ്പിക്കുംവരെ ധാന്യമോ വീഞ്ഞോ എണ്ണയോ നിന്റെ കന്നുകാലികളുടെയും ആടുകളുടെയും പേറോ പിറപ്പോ ഒന്നും ശേഷിപ്പിക്കുകയില്ല. 52 ൫൨ നിന്റെ ദേശത്ത് എല്ലായിടവും നീ ആശ്രയിച്ചിരിക്കുന്ന ഉയരവും ഉറപ്പുമുള്ള മതിലുകൾ വീഴുംവരെ അവർ നിന്റെ എല്ലാ പട്ടണങ്ങളിലും നിന്നെ ഉപരോധിക്കും; നിന്റെ ദൈവമായ യഹോവ നിനക്ക് തന്ന നിന്റെ ദേശത്തുള്ള എല്ലാ പട്ടണങ്ങളിലും അവർ നിന്നെ ഉപരോധിക്കും. 53 ൫൩ ശത്രു നിന്നെ ഞെരുക്കുന്ന ഞെരുക്കത്തിലും ഉപരോധത്തിലും നിന്റെ ദൈവമായ യഹോവ നിനക്ക് തന്നിരിക്കുന്ന നിന്റെ ഗർഭഫലമായ പുത്രന്മാരുടെയും പുത്രിമാരുടെയും മാംസം നീ തിന്നും. 54 ൫൪ നിന്റെ മദ്ധ്യത്തിൽ മൃദുശരീരിയും മഹാസുഖഭോഗിയുമായ മനുഷ്യൻ തന്റെ സഹോദരനോടും തന്റെ മാർവ്വിടത്തിലെ ഭാര്യയോടും തനിക്കു ശേഷിക്കുന്ന മക്കളോടും 55 ൫൫ ലുബ്ധനായി അവരിൽ ആർക്കും താൻ തിന്നുന്ന തന്റെ മക്കളുടെ മാംസത്തിൽ ഒട്ടും കൊടുക്കുകയില്ല; ശത്രു നിന്റെ എല്ലാ പട്ടണങ്ങളിലും നിന്നെ ഞെരുക്കുന്ന ഞെരുക്കത്തിലും ഉപരോധത്തിലും അവന് ഭക്ഷിക്കുവാൻ ഒന്നും ശേഷിച്ചിരിക്കയില്ല. 56 ൫൬ തന്റെ ഉള്ളങ്കാൽ നിലത്തുവയ്ക്കുവാൻ മടിക്കുന്ന സുഖഭോഗിനിയും മാർദ്ദവമേനിയുള്ള കോമളാംഗി, തന്റെ മാർവ്വിടത്തിലെ ഭർത്താവിനും തന്റെ മകനും മകൾക്കും തന്റെ കാലുകളുടെ ഇടയിൽനിന്ന് പുറപ്പെടുന്ന മറുപ്പിള്ളയെയും താൻ പ്രസവിക്കുന്ന കുഞ്ഞുങ്ങളെയും കൊടുക്കാത്തവണ്ണം ലുബ്ധയാകും. 57 ൫൭ ശത്രു നിന്റെ പട്ടണങ്ങളിൽ നിന്നെ ഞെരുക്കുന്ന ഞെരുക്കത്തിലും ഉപരോധത്തിലും സകലവസ്തുക്കളുടെയും ദൗർലഭ്യം നിമിത്തം അവൾ അവരെ രഹസ്യമായി തിന്നും. 58 ൫൮ നിന്റെ ദൈവമായ യഹോവ എന്ന മഹത്തും ഭയങ്കരവുമായ നാമത്തെ നീ ഭയപ്പെട്ട് ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന ന്യായപ്രമാണത്തിലെ സകലവചനങ്ങളും പ്രമാണിച്ചനുസരിച്ചു നടക്കാതിരുന്നാൽ 59 ൫൯ യഹോവ നിന്റെമേലും നിന്റെ സന്തതിയുടെമേലും സൗഖ്യം വരാത്ത അപൂർവ്വമായ മഹാബാധകളും വല്ലാത്ത രോഗങ്ങളും വരുത്തും. 60 ൬൦ നീ പേടിക്കുന്ന ഈജിപ്റ്റിലെ വ്യാധികളെല്ലാം അവൻ നിന്റെമേൽ വരുത്തും; അവ നിന്നെ പറ്റിപ്പിടിക്കും. 61 ൬൧ ഈ ന്യായപ്രമാണപുസ്തകത്തിൽ എഴുതിയിട്ടില്ലാത്ത 62 ൬൨ സകലരോഗവും ബാധയുംകൂടി നീ നശിക്കുംവരെ യഹോവ നിന്റെമേൽ വരുത്തിക്കൊണ്ടിരിക്കും. ആകാശത്തിലെ നക്ഷത്രങ്ങൾ പോലെ പെരുകിയിരുന്ന നിങ്ങൾ നിന്റെ ദൈവമായ യഹോവയുടെ വാക്കു കേൾക്കായ്കകൊണ്ട് ചുരുക്കംപേരായി ശേഷിക്കും. 63 ൬൩ നിങ്ങൾക്ക് നന്മ ചെയ്യുവാനും നിങ്ങളെ വർദ്ധിപ്പിക്കുവാനും യഹോവ നിങ്ങളുടെമേൽ പ്രസാദിച്ചിരുന്നതുപോലെ തന്നെ നിങ്ങളെ നശിപ്പിക്കുന്നതിലും നിർമ്മൂലമാക്കുന്നതിലും യഹോവ ആനന്ദിക്കും; നീ കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്തുനിന്ന് നിങ്ങളെ പറിച്ചുകളയും. 64 ൬൪ യഹോവ നിന്നെ ഭൂമിയുടെ ഒരറ്റംമുതൽ മറ്റെ അറ്റംവരെ സർവ്വജനതകളുടെയും ഇടയിൽ ചിതറിക്കും; അവിടെ നീയും നിന്റെ പിതാക്കന്മാരും അറിഞ്ഞിട്ടില്ലാത്ത മരവും കല്ലുംകൊണ്ടുള്ള അന്യദൈവങ്ങളെ നീ സേവിക്കും. 65 ൬൫ ആ ജനതകളുടെ ഇടയിൽ നിനക്ക് സ്വസ്ഥത കിട്ടുകയില്ല; നിന്റെ കാലിന് വിശ്രാമസ്ഥലം ഉണ്ടാകുകയില്ല; അവിടെ യഹോവ നിനക്ക് വിറയ്ക്കുന്ന ഹൃദയവും മങ്ങുന്ന കണ്ണും നിരാശയുള്ള മനസ്സും തരും. 66 ൬൬ നിന്റെ ജീവൻ ഏതു നിമിഷവും എടുക്കപ്പെടാം; രാവും പകലും നീ പേടിച്ചു പാർക്കും; പ്രാണഭയം നിന്നെ വിട്ടുമാറുകയില്ല. 67 ൬൭ നിന്റെ ഹൃദയത്തിലെ പേടിനിമിത്തവും നീ കണ്ണിനാൽ കാണുന്ന കാഴ്ചനിമിത്തവും നേരം വെളുക്കുമ്പോൾ, സന്ധ്യ ആയെങ്കിൽ കൊള്ളാമായിരുന്നു എന്നും, സന്ധ്യാകാലത്ത്, നേരം വെളുത്തെങ്കിൽ കൊള്ളാമായിരുന്നു എന്നും നീ പറയും. 68 ൬൮ നീ ഇനി കാണുകയില്ല എന്നു ഞാൻ നിന്നോട് പറഞ്ഞ വഴിയായി യഹോവ നിന്നെ കപ്പൽ കയറ്റി ഈജിപ്റ്റിലേക്ക് മടക്കിക്കൊണ്ടുപോകും; അവിടെ നിങ്ങളെ അടിമകളായി ശത്രുക്കൾക്കു വില്‍ക്കാൻ നിർത്തും; എന്നാൽ നിങ്ങളെ വാങ്ങുവാൻ ആരും ഉണ്ടാകുകയില്ല.

< ആവർത്തനപുസ്തകം 28 >