< 2 ശമൂവേൽ 4 >

1 അബ്നേർ ഹെബ്രോനിൽവച്ച് മരിച്ചു പോയത് ശൌലിന്റെ മകൻ കേട്ടപ്പോൾ അവന്റെ ധൈര്യം ക്ഷയിച്ചു സകലയിസ്രായേല്യരും ഭ്രമിച്ചുപോയി. 2 എന്നാൽ ശൌലിന്റെ മകന് പടനായകന്മാരായ രണ്ട് പുരുഷന്മാരുണ്ടായിരുന്നു; ഒരുവന് ബാനാ എന്നും മറ്റവന് രേഖാബ് എന്നും പേരായിരുന്നു. അവർ ബെന്യാമീന്യരിൽ ബെരോയോത്യനായ രിമ്മോന്റെ പുത്രന്മാർ ആയിരുന്നു. 3 (ബെരോയോത്യർ ഗിത്ഥയീമിലേക്ക് ഓടിപ്പോയി, ഇന്നുവരെയും അവിടെ പരദേശികളായിരിക്കുന്നതുകൊണ്ട് ബെരോയോത്തും ബെന്യാമീനിന്റെ ഭാഗമായിരുന്നു.) 4 ശൌലിന്റെ മകനായ യോനാഥാന് രണ്ട് കാലും മുടന്തായിട്ട് ഒരു മകൻ ഉണ്ടായിരുന്നു; യിസ്രായേലിൽനിന്ന് ശൌലിനെയും യോനാഥാനെയും കുറിച്ചുള്ള വാർത്ത എത്തിയപ്പോൾ അവന് അഞ്ച് വയസ്സായിരുന്നു. അപ്പോൾ അവന്റെ ആയ അവനെ എടുത്തുകൊണ്ട് ഓടി; അവൾ ബദ്ധപ്പെട്ട് ഓടുമ്പോൾ അവൻ വീണ് മുടന്തനായിപ്പോയി. അവന് മെഫീബോശെത്ത് എന്നു പേര്. 5 ബെരോയോത്യനായ രിമ്മോന്റെ പുത്രന്മാരായ രേഖാബും ബാനയും പുറപ്പെട്ടു, വെയിലിന് ചൂട് ഏറിയപ്പോൾ ഈശ്-ബോശെത്തിന്റെ വീട്ടിൽ ചെന്നെത്തി; അവൻ ഉച്ചസമയത്ത് വിശ്രമത്തിനായി കിടക്കയിൽ കിടക്കുകയായിരുന്നു. 6 അവർ ഗോതമ്പ് എടുക്കുവാൻ വരുന്ന ഭാവത്തിൽ വീടിന്റെ അകത്ത് കടന്നു രേഖാബും അവന്റെ സഹോദരനായ ബാനയും അവനെ വയറ്റത്ത് കുത്തി; അതിനുശേഷം രേഖാബും അവന്റെ സഹോദരനായ ബാനയും ഓടിപ്പോയി. 7 അവർ വീടിന് അകത്ത് കടന്നപ്പോൾ അവൻ ശയനഗൃഹത്തിൽ അവന്റെ കട്ടിലിന്മേൽ കിടക്കുകയായിരുന്നു; അപ്പോൾ അവർ അവനെ കുത്തിക്കൊന്നു തലവെട്ടിക്കളഞ്ഞു. അവന്റെ തലയും എടുത്ത് രാത്രിമുഴുവനും അരാബയിൽകൂടി നടന്നു; 8 ഹെബ്രോനിൽ ദാവീദിന്റെ അടുക്കൽ ഈശ്-ബോശെത്തിന്റെ തല കൊണ്ടുവന്ന് രാജാവിനോടു: “നിനക്ക് ജീവഹാനി വരുത്തുവാൻ നോക്കിയ നിന്റെ ശത്രുവായ ശൌലിന്റെ മകൻ ഈശ്-ബോശെത്തിന്റെ തല ഇതാ; ഇന്ന് യജമാനനായ രാജാവിന് വേണ്ടി ശൌലിനോടും അവന്റെ സന്തതിയോടും യഹോവ പ്രതികാരം ചെയ്തിരിക്കുന്നു” എന്നു പറഞ്ഞു. 9 എന്നാൽ ദാവീദ് ബെരോയോത്യനായ രിമ്മോന്റെ പുത്രന്മാരായ രേഖാബിനോടും അവന്റെ സഹോദരൻ ബാനയോടും ഉത്തരം പറഞ്ഞത്: “എന്റെ ജീവനെ സകലആപത്തിൽനിന്നും വീണ്ടെടുത്ത യഹോവയാണ, 10 ൧൦ ഇതാ, ശൌല്‍ മരിച്ചുപോയി എന്ന് ഒരുവൻ എന്നെ അറിയിച്ചു താൻ നല്ലവാർത്ത കൊണ്ടുവന്നു എന്ന് വിചാരിച്ചിരിക്കുമ്പോൾ ഞാൻ അവനെ പിടിച്ച് സിക്ലാഗിൽവച്ച് കൊന്നു. ഇതായിരുന്നു ഞാൻ അവന്റെ വാർത്തക്കുവേണ്ടി അവന് കൊടുത്ത പ്രതിഫലം. 11 ൧൧ എന്നാൽ ദുഷ്ടന്മാർ ഒരു നീതിമാനെ അവന്റെ വീട്ടിൽ കിടക്കയിൽവച്ച് കൊല ചെയ്താൽ എത്ര അധികം? ആകയാൽ ഞാൻ അവന്റെ രക്തം നിങ്ങളോട് ചോദിച്ച് നിങ്ങളെ ഭൂമിയിൽനിന്ന് നീക്കിക്കളയാതിരിക്കുമോ?” 12 ൧൨ പിന്നെ ദാവീദ് തന്റെ ഭടന്മാർക്ക് കല്പന കൊടുത്തു; അവർ അവരെ കൊന്നു അവരുടെ കൈകാലുകൾ വെട്ടി അവരെ ഹെബ്രോനിലെ കുളത്തിന്നരികെ തൂക്കിക്കളഞ്ഞു. ഈശ്-ബോശെത്തിന്റെ തല അവർ എടുത്തു ഹെബ്രോനിൽ അബ്നേരിന്റെ കല്ലറയിൽ അടക്കം ചെയ്തു.

< 2 ശമൂവേൽ 4 >