< 1 രാജാക്കന്മാർ 14 >

1 ആ കാലത്ത് യൊരോബെയാമിന്റെ മകൻ അബീയാവ് രോഗിയായി കിടപ്പിലായി. 2 യൊരോബെയാം തന്റെ ഭാര്യയോട്: “നീ യൊരോബെയാമിന്റെ ഭാര്യ എന്ന് ആരും അറിയാതവണ്ണം വേഷംമാറി ശീലോവിലേക്ക് പോകേണം; ‘ഈ ജനത്തിന് ഞാൻ രാജാവാകും’ എന്ന് എന്നോട് പറഞ്ഞ അഹീയാപ്രവാചകൻ അവിടെ ഉണ്ടല്ലോ. 3 നിന്റെ കയ്യിൽ പത്ത് അപ്പവും കുറെ അടകളും ഒരു തുരുത്തി തേനും എടുത്ത് അവന്റെ അടുക്കൽ ചെല്ലുക; കുട്ടിയുടെ കാര്യം എന്താകും എന്ന് അവൻ നിന്നെ അറിയിക്കും” എന്ന് പറഞ്ഞു. 4 യൊരോബെയാമിന്റെ ഭാര്യ അങ്ങനെ തന്നേ ചെയ്തു; അവൾ പുറപ്പെട്ട് ശീലോവിൽ അഹീയാവിന്റെ വീട്ടിൽ ചെന്നു; എന്നാൽ അഹീയാവിന് വാർദ്ധക്യം നിമിത്തം കണ്ണ് മങ്ങിയിരിരുന്നതുകൊണ്ട് കാണ്മാൻ കഴിയാതെയിരുന്നു. 5 എന്നാൽ യഹോവ അഹീയാവിനോട്: ‘യൊരോബെയാമിന്റെ ഭാര്യ തന്റെ മകനെക്കുറിച്ച് നിന്നോട് ചോദിപ്പാൻ വരുന്നു; അവൻ രോഗിയായി കിടക്കുന്നു; നീ അവളോട് ഇന്നിന്നപ്രകാരം സംസാരിക്കണം; അവൾ അകത്ത് വരുമ്പോൾ അന്യസ്ത്രീയുടെ ഭാവം നടിക്കും’ എന്ന് അരുളിച്ചെയ്തു. 6 അവൾ വാതിൽ കടക്കുമ്പോൾ അവളുടെ കാലൊച്ച അഹിയാവ് കേട്ടിട്ട് പറഞ്ഞത്: യൊരോബെയാമിന്റെ ഭാര്യയേ, അകത്ത് വരിക; നീ ഒരു അന്യസ്ത്രീ എന്ന് അഭിനയിക്കുന്നത് എന്തിന്? അശുഭവർത്തമാനം നിന്നെ അറിയിക്കുവാൻ എനിക്ക് നിയോഗം ഉണ്ട്. 7 നീ ചെന്ന് യൊരോബെയാമിനോട് പറയേണ്ടത്: “യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഞാൻ ജനത്തിന്റെ ഇടയിൽനിന്ന് നിന്നെ ഉയർത്തി, എന്റെ ജനമായ യിസ്രായേലിന് പ്രഭുവാക്കി. 8 രാജത്വം ദാവീദ് ഗൃഹത്തിൽനിന്ന് കീറിയെടുത്ത് നിനക്ക് തന്നു; എങ്കിലും എന്റെ കല്പനകളെ പ്രമാണിക്കയും എനിക്ക് പ്രസാദമുള്ളതു മാത്രം ചെയ്‌വാൻ പൂർണ്ണമനസ്സോടുകൂടെ എന്നെ അനുസരിക്കുകയും ചെയ്ത എന്റെ ദാസനായ ദാവീദിനെപ്പോലെ നീ ഇരിക്കാതെ 9 നിനക്ക് മുമ്പുണ്ടായിരുന്ന എല്ലാവരെക്കാളും അധികം ദോഷം ചെയ്തു; എന്നെ കോപിപ്പിക്കേണ്ടതിന് നീ അന്യദേവന്മാരെയും വിഗ്രഹങ്ങളെയും ഉണ്ടാക്കി എന്നെ പുറന്തള്ളികളഞ്ഞു 10 ൧൦ അതുകൊണ്ട് ഇതാ, ഞാൻ യൊരോബെയാമിന്റെ ഗൃഹത്തിന് അനർത്ഥം വരുത്തി, യൊരോബെയാമിനുള്ള സ്വതന്ത്രനും ദാസനും ആയ പുരുഷപ്രജയെ ഒക്കെയും യിസ്രായേലിൽനിന്ന് ഛേദിക്കയും കാഷ്ഠം കോരിക്കളയുന്നതു പോലെ യൊരോബെയാമിന്റെ ഗൃഹം അശേഷം മുടിഞ്ഞുപോകും വരെ അതിനെ കോരിക്കളകയും ചെയ്യും. 11 ൧൧ യൊരോബെയാമിന്റെ സന്തതിയിൽ പട്ടണത്തിൽവെച്ച് മരിക്കുന്നവനെ നായ്ക്കളും വയലിൽവെച്ച് മരിക്കുന്നവനെ ആകാശത്തിലെ പക്ഷികളും തിന്നും; യഹോവ അത് അരുളിച്ചെയ്തിരിക്കുന്നു. 12 ൧൨ ആകയാൽ നീ എഴുന്നേറ്റ് വീട്ടിലേക്കു പോക; നിന്റെ കാൽ പട്ടണത്തിന്നകത്ത് ചവിട്ടുമ്പോൾ കുട്ടി മരിച്ചുപോകും. 13 ൧൩ യിസ്രായേലൊക്കെയും അവനെക്കുറിച്ച് വിലപിച്ച് അവനെ അടക്കം ചെയ്യും; യെരോബെയാമിന്റെ ഗൃഹത്തിൽവെച്ച് അവനിൽ മാത്രം യിസ്രായേലിന്റെ ദൈവമായ യഹോവയ്ക്ക് പ്രസാദമുള്ള കാര്യം അല്പം കാണുകയാൽ യൊരോബെയാമിന്റെ സന്തതിയിൽ അവനെ മാത്രം കല്ലറയിൽ അടക്കം ചെയ്യും. 14 ൧൪ യഹോവ തനിക്ക് യിസ്രായേലിൽ ഒരു രാജാവിനെ എഴുന്നേല്പിക്കും; അവൻ അന്ന് യൊരോബെയാമിന്റെ ഗൃഹത്തെ ഛേദിച്ചുകളയും; ഇതാണ് ആ ദിവസം, അതേ ഇപ്പോൾ തന്നേ! 15 ൧൫ യിസ്രായേൽ അശേരാപ്രതിഷ്ഠകൾ ഉണ്ടാക്കി യഹോവയെ കോപിപ്പിച്ചതുകൊണ്ട് ഞാങ്ങണ ചെടി വെള്ളത്തിൽ ആടുന്നതുപോലെ ആടത്തക്കവണ്ണം യഹോവ അവരെ അടിച്ച് അവരുടെ പിതാക്കന്മാർക്ക് താൻ കൊടുത്ത ഈ നല്ലദേശത്തുനിന്ന് അവരെ പറിച്ചെടുത്ത് നദിക്കക്കരെ ചിതറിച്ചുകളയും. 16 ൧൬ പാപം ചെയ്കയും യിസ്രായേലിനെക്കൊണ്ട് പാപം ചെയ്യിക്കയും ചെയ്ത യൊരോബെയാമിന്റെ പാപംനിമിത്തം അവൻ യിസ്രായേലിനെ ഉപേക്ഷിച്ചുകളയും. 17 ൧൭ അപ്പോൾ യൊരോബെയാമിന്റെ ഭാര്യ എഴുന്നേറ്റ് പുറപ്പെട്ട് തിർസ്സയിൽ വന്നു; അവൾ അരമനയുടെ ഉമ്മരപ്പടി കടന്നപ്പോൾ കുട്ടി മരിച്ചു. 18 ൧൮ യഹോവ തന്റെ ദാസനായ അഹീയാപ്രവാചകൻമുഖാന്തരം അരുളിച്ചെയ്ത വചനപ്രകാരം അവർ അവനെ അടക്കം ചെയ്തു. യിസ്രായേലൊക്കെയും അവനെക്കുറിച്ച് വിലാപം കഴിച്ചു. 19 ൧൯ യൊരോബെയാം യുദ്ധം ചെയ്തതും രാജ്യം വാണതുമായ അവന്റെ മറ്റുള്ള വൃത്താന്തങ്ങൾ യിസ്രായേൽ രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. 20 ൨൦ യൊരോബെയാം വാണകാലം ഇരുപത്തിരണ്ട് സംവത്സരം ആയിരുന്നു; അവൻ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ മകനായ നാദാബ് അവന് പകരം രാജാവായി. 21 ൨൧ ശലോമോന്റെ മകൻ രെഹബെയാം യെഹൂദയിൽ വാണു. അവൻ വാഴ്ച തുടങ്ങിയപ്പോൾ നാല്പത്തൊന്ന് വയസ്സായിരുന്നു; യഹോവ തന്റെ നാമം സ്ഥാപിപ്പാൻ എല്ലാ യിസ്രായേൽ ഗോത്രങ്ങളിൽ നിന്നും തിരഞ്ഞെടുത്ത നഗരമായ യെരൂശലേമിൽ അവൻ പതിനേഴ് സംവത്സരം വാണു. അവന്റെ അമ്മ അമ്മോന്യസ്ത്രീയായ നയമാ ആയിരുന്നു. 22 ൨൨ യെഹൂദാ യഹോവയുടെ ദൃഷ്ടിയിൽ തിന്മ പ്രവർത്തിച്ചു; തങ്ങളുടെ പിതാക്കന്മാരെക്കാൾ അധികമായി അവർ പാപംചെയ്ത് യഹോവയെ കോപിപ്പിച്ചു. 23 ൨൩ അവർ ഉയർന്ന കുന്നിന്മേലും പച്ചമരത്തിൻകീഴിലും, പൂജാഗിരികളും സ്തംഭവിഗ്രഹങ്ങളും അശേരാപ്രതിഷ്ഠകളും ഉണ്ടാക്കി. 24 ൨൪ ലൈംഗികവൈകൃതവും ദേശത്ത് ഉണ്ടായിരുന്നു; യഹോവ യിസ്രായേൽ മക്കളുടെ മുമ്പിൽനിന്ന് നീക്കിക്കളഞ്ഞ ജാതികളുടെ സകലമ്ലേച്ഛതകളും അവർ അനുകരിച്ചു. 25 ൨൫ എന്നാൽ രെഹബെയാം രാജാവിന്റെ അഞ്ചാം ആണ്ടിൽ ഈജിപ്റ്റ് രാജാവായ ശീശക്ക് യെരൂശലേമിനെ ആക്രമിച്ച്, 26 ൨൬ യഹോവയുടെ ആലയത്തിലെയും രാജധാനിയിലെയും ഭണ്ഡാരങ്ങൾ എല്ലാം കവർന്നു; ശലോമോൻ ഉണ്ടാക്കിയ പൊൻപരിചകളും എടുത്തുകൊണ്ടുപോയി. 27 ൨൭ ഇവയ്ക്ക് പകരം രെഹബെയാംരാജാവ് താമ്രംകൊണ്ട് പരിചകൾ ഉണ്ടാക്കി, രാജധാനിയുടെ വാതിൽ കാവൽക്കാരായ അകമ്പടിനായകന്മാരെ ഏല്പിച്ചു. 28 ൨൮ രാജാവ് യഹോവയുടെ ആലയത്തിൽ ചെല്ലുമ്പോൾ അകമ്പടികൾ അവ ധരിക്കയും അതിനുശേഷം കാവൽ മുറിയിൽ തിരികെ കൊണ്ടുചെന്ന് വെക്കുകയും ചെയ്യും. 29 ൨൯ രെഹബെയാമിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും യെഹൂദാ രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ? 30 ൩൦ യൊരോബെയാമിനും രെഹബെയമിനും തമ്മിൽ ജീവപര്യന്തം യുദ്ധം ഉണ്ടായിരുന്നു. 31 ൩൧ രെഹബെയാം തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ പിതാക്കന്മാരോടുകൂടെ ദാവീദിന്റെ നഗരത്തിൽ അവനെ അടക്കം ചെയ്തു. അമ്മോന്യസ്ത്രീയായ നയമാ ആയിരുന്നു അവന്റെ അമ്മ. അവന്റെ മകൻ അബീയാം അവന് പകരം രാജാവായി.

< 1 രാജാക്കന്മാർ 14 >