< സങ്കീർത്തനങ്ങൾ 75 >

1 ദൈവമേ, ഞങ്ങൾ നിനക്കു സ്തോത്രം ചെയ്യുന്നു; ഞങ്ങൾ നിനക്കു സ്തോത്രം ചെയ്യുന്നു; നിന്റെ നാമം അടുത്തിരിക്കുന്നു; ഞങ്ങൾ നിന്റെ അതിശയപ്രവൃത്തികളെ ഘോഷിക്കുന്നു. 2 സമയം വരുമ്പോൾ ഞാൻ നേരോടെ വിധിക്കും. 3 ഭൂമിയും അതിലെ സകല നിവാസികളും ഉരുകിപ്പോകുമ്പോൾ ഞാൻ അതിന്റെ തൂണുകളെ ഉറപ്പിക്കുന്നു. (സേലാ) 4 ഡംഭം കാട്ടരുതെന്നു ഡംഭികളോടും കൊമ്പുയൎത്തരുതെന്നു ദുഷ്ടന്മാരോടും ഞാൻ പറയുന്നു. 5 നിങ്ങളുടെ കൊമ്പു മേലോട്ടു ഉയൎത്തരുതു; ശാഠ്യത്തോടെ സംസാരിക്കയുമരുതു. 6 കിഴക്കുനിന്നല്ല, പടിഞ്ഞാറുനിന്നല്ല, തെക്കുനിന്നുമല്ല ഉയൎച്ചവരുന്നതു. 7 ദൈവം ന്യായാധിപതിയാകുന്നു; അവൻ ഒരുത്തനെ താഴ്ത്തുകയും മറ്റൊരുത്തനെ ഉയൎത്തുകയും ചെയ്യുന്നു. 8 യഹോവയുടെ കയ്യിൽ ഒരു പാനപാത്രം ഉണ്ടു; വീഞ്ഞു നുരെക്കുന്നു; അതു മദ്യംകൊണ്ടു നിറെഞ്ഞിരിക്കുന്നു; അവൻ അതിൽനിന്നു പകരുന്നു; ഭൂമിയിലെ സകലദുഷ്ടന്മാരും അതിന്റെ മട്ടു വലിച്ചുകുടിക്കും. 9 ഞാനോ എന്നേക്കും പ്രസ്താവിക്കും; യാക്കോബിന്റെ ദൈവത്തിന്നു സ്തുതിപാടും. 10 ദുഷ്ടന്മാരുടെ കൊമ്പുകളൊക്കെയും ഞാൻ മുറിച്ചുകളയും; നീതിമാന്മാരുടെ കൊമ്പുകളോ ഉയൎന്നിരിക്കും.

< സങ്കീർത്തനങ്ങൾ 75 >