< സങ്കീർത്തനങ്ങൾ 35 >

1 യഹോവേ, എന്നോടു വാദിക്കുന്നവരോടു വാദിക്കേണമേ; എന്നോടു പൊരുതുന്നവരോടു പെരുതേണമേ. 2 നീ പലകയും പരിചയും പിടിച്ചു എനിക്കു സഹായത്തിന്നായി എഴുന്നേല്ക്കേണമേ. 3 നീ കുന്തം ഊരി എന്നെ പിന്തുടരുന്നവരുടെ വഴി അടെച്ചുകളയേണമേ; ഞാൻ നിന്റെ രക്ഷയാകുന്നു എന്നു എന്റെ പ്രാണനോടു പറയേണമേ. 4 എനിക്കു ജീവഹാനി വരുത്തുവാൻ നോക്കുന്നവൎക്കു ലജ്ജയും അപമാനവും വരട്ടെ; എനിക്കു അനൎത്ഥം ചിന്തിക്കുന്നവർ പിന്തിരിഞ്ഞു നാണിച്ചു പോകട്ടെ. 5 അവർ കാറ്റിന്നു മുമ്പിലെ പതിർപോലെ ആകട്ടെ; യഹോവയുടെ ദൂതൻ അവരെ ഓടിക്കട്ടെ. 6 അവരുടെ വഴി ഇരുട്ടും വഴുവഴുപ്പും ആകട്ടെ; യഹോവയുടെ ദൂതൻ അവരെ പിന്തുടരട്ടെ. 7 കാരണം കൂടാതെ അവർ എനിക്കായി വല ഒളിച്ചുവെച്ചു; കാരണം കൂടാതെ അവർ എന്റെ പ്രാണന്നായി കുഴി കുഴിച്ചിരിക്കുന്നു. 8 അവൻ വിചാരിയാതെ അവന്നു അപായം ഭവിക്കട്ടെ; അവൻ ഒളിച്ചുവെച്ച വലയിൽ അവൻ തന്നേ കുടുങ്ങട്ടെ; അവൻ അപായത്തിൽ അകപ്പെട്ടുപോകട്ടെ. 9 എന്റെ ഉള്ളം യഹോവയിൽ ആനന്ദിക്കും; അവന്റെ രക്ഷയിൽ സന്തോഷിക്കും; 10 യഹോവേ, നിനക്കു തുല്യൻ ആർ? എളിയവനെ തന്നിലും ബലമേറിയവന്റെ കയ്യിൽനിന്നും എളിയവനും ദരിദ്രനുമായവനെ കവൎച്ചക്കാരന്റെ കയ്യിൽനിന്നും നീ രക്ഷിക്കുന്നു എന്നു എന്റെ അസ്ഥികൾ ഒക്കെയും പറയും. 11 കള്ളസ്സാക്ഷികൾ എഴുന്നേറ്റു ഞാൻ അറിയാത്ത കാൎയ്യം എന്നോടു ചോദിക്കുന്നു. 12 അവർ എനിക്കു നന്മെക്കു പകരം തിന്മചെയ്തു എന്റെ പ്രാണന്നു അനാഥത്വം വരുത്തുന്നു. 13 ഞാനോ, അവർ ദീനമായ്ക്കിടന്നപ്പോൾ രട്ടുടുത്തു; ഉപവാസംകൊണ്ടു ഞാൻ ആത്മതപനം ചെയ്തു; എന്റെ പ്രാൎത്ഥന എന്റെ മാൎവ്വിടത്തിലേക്കു മടങ്ങിവന്നു. 14 അവൻ എനിക്കു സ്നേഹിതനോ സഹോദരനോ എന്നപോലെ ഞാൻ പെരുമാറി; അമ്മയെക്കുറിച്ചു ദുഃഖിക്കുന്നവനെപ്പോലെ ഞാൻ ദുഃഖിച്ചു കുനിഞ്ഞുനടന്നു. 15 അവരോ എന്റെ വീഴ്ചയിങ്കൽ സന്തോഷിച്ചു കൂട്ടം കൂടി; ഞാൻ അറിയാത്ത അധമന്മാർ എനിക്കു വിരോധമായി കൂടിവന്നു, അവർ ഇടവിടാതെ എന്നെ പഴിച്ചുപറഞ്ഞു. 16 അടിയന്തരങ്ങളിൽ കോമാളികളായ വഷളന്മാരെപ്പോലെ അവർ എന്റെ നേരെ പല്ലുകടിക്കുന്നു. 17 കൎത്താവേ, നീ എത്രത്തോളം നോക്കിക്കൊണ്ടിരിക്കും? അവരുടെ നാശത്തിൽനിന്നു എന്റെ പ്രാണനെയും ബാലസിംഹങ്ങളുടെ വശത്തുനിന്നു എന്റെ ജിവനെയും വിടുവിക്കേണമേ. 18 ഞാൻ മഹാസഭയിൽ നിനക്കു സ്തോത്രം ചെയ്യും; ബഹുജനത്തിന്റെ മദ്ധ്യേ നിന്നെ സ്തുതിക്കും. 19 വെറുതെ എനിക്കു ശത്രുക്കളായവർ എന്നെക്കുറിച്ചു സന്തോഷിക്കരുതേ; കാരണംകൂടാതെ എന്നെ പകെക്കുന്നവർ കണ്ണിമെക്കയുമരുതേ. 20 അവർ സമാധാനവാക്കു സംസാരിക്കാതെ ദേശത്തിലെ സാധുക്കളുടെ നേരെ വ്യാജകാൎയ്യങ്ങളെ നിരൂപിക്കുന്നു. 21 അവർ എന്റെ നേരെ വായ്പിളൎന്നു: നന്നായി, ഞങ്ങൾ സ്വന്തകണ്ണാൽ കണ്ടു എന്നു പറഞ്ഞു. 22 യഹോവേ, നീ കണ്ടുവല്ലോ; മൌനമായിരിക്കരുതേ; കൎത്താവേ, എന്നോടകന്നിരിക്കരുതേ, 23 എന്റെ ദൈവവും എന്റെ കൎത്താവുമായുള്ളോവേ, ഉണൎന്നു എന്റെ ന്യായത്തിന്നും വ്യവഹാരത്തിന്നും ജാഗരിക്കേണമേ. 24 എന്റെ ദൈവമായ യഹോവേ, നിന്റെ നീതിപ്രകാരം എനിക്കു ന്യായം പാലിച്ചു തരേണമേ; അവർ എന്നെക്കുറിച്ചു സന്തോഷിക്കരുതേ. 25 അവർ തങ്ങളുടെ ഹൃദയത്തിൽ: നന്നായി, ഞങ്ങളുടെ ആഗ്രഹം സാധിച്ചു എന്നു പറയരുതേ; ഞങ്ങൾ അവനെ വിഴുങ്ങിക്കളഞ്ഞു എന്നും പറയരുതേ. 26 എന്റെ അനൎത്ഥത്തിൽ സന്തോഷിക്കുന്നവർ ഒരുപോലെ ലജ്ജിച്ചു ഭ്രമിച്ചുപോകട്ടെ; എന്റെ നേരെ വമ്പുപറയുന്നവർ ലജ്ജയും അപമാനവും ധരിക്കട്ടെ. 27 എന്റെ നീതിയിൽ പ്രസാദിക്കുന്നവർ ഘോഷിച്ചാനന്ദിക്കട്ടെ; തന്റെ ദാസന്റെ ശ്രേയസ്സിൽ പ്രസാദിക്കുന്ന യഹോവ മഹത്വമുള്ളവൻ എന്നിങ്ങനെ അവർ എപ്പോഴും പറയട്ടെ. 28 എന്റെ നാവു നിന്റെ നീതിയെയും നാളെല്ലാം നിന്റെ സ്തുതിയെയും വൎണ്ണിക്കും.

< സങ്കീർത്തനങ്ങൾ 35 >