< സങ്കീർത്തനങ്ങൾ 76 >

1 സംഗീതസംവിധായകന്. തന്ത്രിനാദത്തോടെ. ആസാഫിന്റെ ഒരു സങ്കീർത്തനം; ഒരു ഗീതം. ദൈവം യെഹൂദയിൽ പ്രസിദ്ധനാകുന്നു; അവിടത്തെ നാമം ഇസ്രായേലിൽ മഹോന്നതമാണ്. 2 അവിടത്തെ കൂടാരം ശാലേമിലും അവിടത്തെ നിവാസസ്ഥാനം സീയോനിലുമുണ്ട്. 3 അവിടെവെച്ച് അവിടന്ന് മിന്നിപ്പറക്കുന്ന അസ്ത്രങ്ങളും യുദ്ധായുധങ്ങളായ പരിചയും വാളും തകർത്തുകളഞ്ഞു. (സേലാ) 4 അവിടന്ന് പ്രഭാപൂരിതനാണ്, വേട്ടയാടപ്പെടുന്ന മൃഗങ്ങൾ നിറഞ്ഞ കൊടുമുടികളെക്കാൾ പ്രതാപവാൻതന്നെ. 5 പരാക്രമികൾ കൊള്ളയടിക്കപ്പെട്ടവരായി നിലംപതിച്ചിരിക്കുന്നു, അവർ അന്തിമനിദ്രയിൽ ആണ്ടുപോയിരിക്കുന്നു; പടയാളികളിൽ ആർക്കുംതന്നെ തങ്ങളുടെ കൈ ഉയർത്താൻ കഴിയാതെവന്നിരിക്കുന്നു. 6 യാക്കോബിന്റെ ദൈവമേ, അവിടത്തെ ശാസനയാൽ, കുതിരകളും രഥങ്ങളും ഗാഢനിദ്രയിലാണ്ടുപോയി. 7 ഭയപ്പെടുവാൻ യോഗ്യൻ അവിടന്നുമാത്രം. അവിടന്ന് കോപിക്കുമ്പോൾ തിരുമുമ്പിൽ ആർ നിവർന്നുനിൽക്കും? 8 ദൈവമേ, ദേശത്തിലെ പീഡിതരെയെല്ലാം രക്ഷിക്കാൻ സ്വർഗത്തിൽനിന്ന് വിധി പ്രസ്താവിക്കാനായി 9 അവിടന്ന് എഴുന്നേറ്റപ്പോൾത്തന്നെ ഭൂമി ഭയന്ന് സ്തംഭിച്ചുപോയി— (സേലാ) 10 മാനവജാതിക്കെതിരേയുള്ള അവിടത്തെ ക്രോധം അങ്ങയുടെ മഹത്ത്വം വർധിപ്പിക്കുന്നു, നിശ്ചയം, അവിടത്തെ ക്രോധം അതിജീവിക്കുന്നവർ സംയമികളായിത്തീരുന്നു. 11 നിന്റെ ദൈവമായ യഹോവയ്ക്ക് നേർച്ചകൾ നേരുകയും അവ നിറവേറ്റുകയും ചെയ്യുക; അയൽദേശവാസികളായിരിക്കുന്ന എല്ലാവരും ഭയാർഹനായ അങ്ങേക്ക് കാഴ്ചകൾ കൊണ്ടുവരട്ടെ. 12 അവിടന്ന് ഭരണാധികാരികളുടെ ആത്മാവിനെ തകർത്തുകളയുന്നു; ഭൂമിയിലെ രാജാക്കന്മാർ അവിടത്തെ ഭയപ്പെടുന്നു.

< സങ്കീർത്തനങ്ങൾ 76 >