< സങ്കീർത്തനങ്ങൾ 63 >

1 ദാവീദിന്റെ ഒരു സങ്കീർത്തനം; അദ്ദേഹം യെഹൂദാമരുഭൂമിയിൽ ആയിരുന്നകാലത്തു രചിച്ചത്. ദൈവമേ, അങ്ങാണ് എന്റെ ദൈവം, ആത്മാർഥതയോടെ ഞാൻ അങ്ങയെ അന്വേഷിക്കുന്നു; വെള്ളമില്ലാതെ ഉണങ്ങിവരണ്ട ദേശത്ത്, എന്റെ ആത്മാവ് അങ്ങേക്കായി ദാഹിക്കുന്നു, എന്റെ ശരീരംമുഴുവനും അങ്ങേക്കായി വാഞ്ഛിക്കുന്നു. 2 വിശുദ്ധമന്ദിരത്തിൽ ഞാൻ അങ്ങയെ ദർശിച്ചിരിക്കുന്നു അവിടത്തെ ശക്തിയും അവിടത്തെ മഹത്ത്വവും ഞാൻ ഉറ്റുനോക്കുന്നു. 3 കാരണം അവിടത്തെ അചഞ്ചലസ്നേഹം ജീവനെക്കാൾ നല്ലതാകുന്നു, എന്റെ അധരങ്ങൾ അങ്ങയെ മഹത്ത്വപ്പെടുത്തും. 4 എന്റെ ജീവിതകാലംമുഴുവനും ഞാൻ അങ്ങയെ സ്തുതിക്കും, അവിടത്തെ നാമത്തിൽ ഞാൻ എന്റെ കൈകൾ ഉയർത്തും. 5 വിശിഷ്ടഭോജനം ആസ്വദിച്ചതുപോലെ എന്റെ പ്രാണൻ സംതൃപ്തമായിരിക്കുന്നു; എന്റെ അധരങ്ങൾ അങ്ങേക്ക് ആനന്ദഗാനം ആലപിക്കും. 6 എന്റെ കിടക്കയിൽ ഞാൻ അങ്ങയെ ഓർക്കുന്നു; രാത്രിയാമങ്ങളിൽ ഞാൻ അങ്ങയെക്കുറിച്ച് ധ്യാനിക്കുന്നു. 7 അവിടന്ന് എന്റെ സഹായകനായതിനാൽ, അങ്ങയുടെ ചിറകിൻനിഴലിൽ ഞാൻ ആനന്ദഗാനമാലപിക്കും. 8 ഞാൻ അങ്ങയോട് പറ്റിച്ചേരുന്നു; അങ്ങയുടെ വലങ്കൈ എന്നെ താങ്ങിനിർത്തുന്നു. 9 എന്നെ വധിക്കാൻ പരിശ്രമിക്കുന്നവർ നശിച്ചുപോകും; അവർ ഭൂമിയുടെ അഗാധഗർത്തങ്ങളിലേക്ക് നിപതിക്കും. 10 അവർ വാളിന് ഇരയാക്കപ്പെടും കുറുനരികൾക്കവർ ഇരയായിത്തീരും. 11 എന്നാൽ രാജാവ് ദൈവത്തിൽ ആനന്ദിക്കും; ദൈവനാമത്തിൽ ശപഥംചെയ്യുന്നവർ ദൈവത്തിൽ പുകഴും, എന്നാൽ ഭോഷ്കുപറയുന്ന വായ് നിശ്ശബ്ദമാക്കപ്പെടും.

< സങ്കീർത്തനങ്ങൾ 63 >