< സങ്കീർത്തനങ്ങൾ 46 >

1 സംഗീതസംവിധായകന്. അലാമോത്ത് രാഗത്തിൽ കോരഹ് പുത്രന്മാരുടെ ഒരു ഗീതം. ദൈവം നമ്മുടെ സങ്കേതവും ശക്തിസ്രോതസ്സും ആകുന്നു, കഷ്ടങ്ങളിൽ അവിടന്ന് ഏറ്റവും അടുത്ത തുണയായിരിക്കുന്നു. 2 അതുകൊണ്ട് ഭൂമി വഴുതിമാറിയാലും പർവതങ്ങൾ ആഴിയുടെ ആഴത്തിൽ അമർന്നാലും 3 അതിലെ വെള്ളം ആർത്തിരമ്പി നുരച്ചുപൊങ്ങിയാലും അതിന്റെ പ്രകമ്പനത്താൽ പർവതങ്ങൾ വിറകൊണ്ടാലും ഞങ്ങൾ ഭയപ്പെടുകയില്ല. (സേലാ) 4 ഒരു നദിയുണ്ട്; അതിന്റെ അരുവികൾ ദൈവനഗരത്തെ ആനന്ദഭരിതമാക്കുന്നു, അത്യുന്നതന്റെ നിവാസസ്ഥാനമായ വിശുദ്ധ സ്ഥലത്തെത്തന്നെ. 5 ദൈവം ആ നഗരത്തിലുണ്ട്, അതിന് ഇളക്കംതട്ടുകയില്ല; പുലർകാലംമുതൽതന്നെ ദൈവം അതിനെ സംരക്ഷിക്കും. 6 രാഷ്ട്രങ്ങൾ ഇളകിമറിയുന്നു, രാജ്യങ്ങൾ നിലംപൊത്തുന്നു; അവിടന്നു തന്റെ ശബ്ദമുയർത്തുന്നു, ഭൂമി ഉരുകിയൊലിക്കുന്നു. 7 സൈന്യങ്ങളുടെ യഹോവ നമ്മോടൊപ്പമുണ്ട്; യാക്കോബിന്റെ ദൈവം നമ്മുടെ കോട്ടയാകുന്നു. (സേലാ) 8 വരിക, യഹോവയുടെ പ്രവൃത്തികളെ കാണുക, അവിടന്ന് ഭൂമിയിൽ എത്ര ശൂന്യത വരുത്തിയിരിക്കുന്നു. 9 അവിടന്ന് ഭൂസീമകളിൽ യുദ്ധത്തിനു വിരാമംകുറിച്ചിരിക്കുന്നു. അവിടന്ന് വില്ല് ഒരുക്കുകയും കുന്തത്തെ ചിതറിക്കുകയും; രഥങ്ങൾ അഗ്നിക്കിരയാക്കുകയും ചെയ്തിരിക്കുന്നു. 10 “ശാന്തരായിരുന്ന് ഞാൻ ആകുന്നു ദൈവം എന്ന് അറിഞ്ഞുകൊൾക; ഞാൻ രാഷ്ട്രങ്ങൾക്കിടയിൽ ഉന്നതനാകും ഞാൻ ഭൂമിയിൽ ഉന്നതനാകും.” 11 സൈന്യങ്ങളുടെ യഹോവ നമ്മോടൊപ്പമുണ്ട്; യാക്കോബിന്റെ ദൈവം നമ്മുടെ കോട്ടയാകുന്നു. (സേലാ)

< സങ്കീർത്തനങ്ങൾ 46 >