< സങ്കീർത്തനങ്ങൾ 143 >

1 ദാവീദിന്റെ ഒരു സങ്കീർത്തനം. യഹോവേ, എന്റെ പ്രാർഥന കേൾക്കണമേ, കരുണയ്ക്കായുള്ള എന്റെ നിലവിളി കേൾക്കണമേ; അങ്ങയുടെ വിശ്വസ്തതയും നീതിയുംനിമിത്തം എന്റെ ആശ്വാസത്തിനായി വരണമേ. 2 തിരുമുമ്പിൽ നീതിനിഷ്ഠരായി ജീവിക്കുന്ന ആരുമില്ലല്ലോ, അതുകൊണ്ട് അങ്ങയുടെ ദാസനെ വിചാരണയ്ക്കായി കൊണ്ടുവരരുതേ. 3 ശത്രു എന്നെ പിൻതുടരുന്നു, അയാളെന്നെ നിലത്തിട്ടു മെതിക്കുന്നു; പണ്ടേ മരിച്ചവരെപ്പോലെ അയാളെന്നെ ഇരുളിൽ പാർപ്പിക്കുന്നു. 4 അതുകൊണ്ട് എന്റെ ആത്മാവ് എന്റെയുള്ളിൽ തളരുന്നു; എന്റെ ഹൃദയം എന്റെയുള്ളിൽ സ്തംഭിച്ചിരിക്കുന്നു. 5 പൂർവകാലങ്ങളെ ഞാൻ ഓർക്കുന്നു; അവിടത്തെ സകലവിധ പ്രവൃത്തികളെയും ഞാൻ ധ്യാനിക്കുകയും തൃക്കരങ്ങളുടെ പ്രവൃത്തികളെപ്പറ്റി ചിന്തിക്കുകയുംചെയ്യുന്നു. 6 ഞാൻ എന്റെ കൈകൾ തിരുമുമ്പിൽ വിരിക്കുന്നു; ഉണങ്ങിവരണ്ട നിലംപോലെ ഞാൻ അവിടത്തേക്കായി ദാഹിക്കുന്നു. (സേലാ) 7 യഹോവേ, വേഗത്തിൽ എനിക്ക് ഉത്തരമരുളണമേ; എന്റെ ആത്മാവ് തളർന്നിരിക്കുന്നു. അങ്ങയുടെ മുഖം എന്നിൽനിന്നും മറയ്ക്കരുതേ അങ്ങനെയായാൽ ഞാൻ ശവക്കുഴിയിലേക്കു നിപതിക്കുന്നവരെപ്പോലെയാകും. 8 പ്രഭാതം അവിടത്തെ അചഞ്ചലസ്നേഹത്തെപ്പറ്റിയുള്ള കേൾവിനൽകട്ടെ, കാരണം എന്റെ ആശ്രയം അങ്ങയിൽ ഞാൻ അർപ്പിക്കുന്നു. ഞാൻ പോകേണ്ടുന്ന വഴി എനിക്കു കാണിച്ചുതരണമേ, കാരണം എന്റെ ജീവൻ ഞാൻ അങ്ങയെ ഏൽപ്പിച്ചിരിക്കുന്നു. 9 യഹോവേ, എന്റെ ശത്രുക്കളിൽനിന്ന് എന്നെ മോചിപ്പിക്കണമേ, കാരണം എന്റെ സംരക്ഷണത്തിനായി ഞാൻ അങ്ങയുടെ അടുത്തേക്കോടുന്നു. 10 തിരുഹിതംചെയ്യാൻ എന്നെ പഠിപ്പിക്കണമേ, കാരണം അവിടന്ന് ആകുന്നു എന്റെ ദൈവം; അങ്ങയുടെ നല്ല ആത്മാവ് നീതിപഥത്തിൽ എന്നെ നടത്തട്ടെ. 11 യഹോവേ, തിരുനാമത്തെപ്രതി എന്റെ ജീവൻ സംരക്ഷിക്കണമേ; അവിടത്തെ നീതിയാൽ കഷ്ടതയിൽനിന്നുമെന്നെ വിടുവിക്കണമേ. 12 അവിടത്തെ അചഞ്ചലസ്നേഹത്താൽ എന്റെ ശത്രുക്കളെ നിശ്ശബ്ദരാക്കണമേ; എന്റെ എതിരാളികളെയെല്ലാം നശിപ്പിക്കണമേ, ഞാൻ അങ്ങയുടെ സേവകനാണല്ലോ.

< സങ്കീർത്തനങ്ങൾ 143 >