< സങ്കീർത്തനങ്ങൾ 122 >

1 ദാവീദിന്റെ ആരോഹണഗീതം. “നമുക്കു യഹോവയുടെ ആലയത്തിലേക്കു പോകാം,” എന്ന് അവർ എന്നോടു പറഞ്ഞപ്പോൾ ഞാൻ ആനന്ദിച്ചു. 2 ജെറുശലേമേ, ഞങ്ങളുടെ കാലുകൾ നിന്റെ കവാടങ്ങൾക്കുള്ളിൽ നിൽക്കുന്നു. 3 ഉറപ്പോടെ നിർമിക്കപ്പെട്ട ഒരു പട്ടണമാണ് ജെറുശലേം; അതു നല്ല സാന്ദ്രതയോടെ ചേർത്തിണക്കി പണിതിരിക്കുന്നു. 4 അവിടെ ഗോത്രങ്ങൾ കയറിച്ചെല്ലുന്നു— യഹോവയുടെ ഗോത്രങ്ങൾ— ഇസ്രായേലിനു നൽകിയ നിയമത്തിനനുസൃതമായി യഹോവയുടെ നാമത്തിനു സ്തോത്രം അർപ്പിക്കാൻതന്നെ. 5 അവിടെ ന്യായപാലനത്തിന് സിംഹാസനങ്ങൾ സ്ഥാപിച്ചിരിക്കുന്നു; ദാവീദുഗൃഹത്തിന്റെ സിംഹാസനങ്ങൾതന്നെ. 6 ജെറുശലേമിന്റെ സമാധാനത്തിനായി പ്രാർഥിക്കുക: “ഈ പട്ടണത്തെ സ്നേഹിക്കുന്നവർ സുരക്ഷിതരായിരിക്കട്ടെ. 7 നിന്റെ കോട്ടകൾക്കുള്ളിൽ സമാധാനവും അരമനകൾക്കുള്ളിൽ ഐശ്വര്യവും കുടികൊള്ളട്ടെ.” 8 എന്റെ സഹോദരങ്ങൾക്കും സ്നേഹിതർക്കുംവേണ്ടി, “നിന്നിൽ സമാധാനം ഉണ്ടാകട്ടെ,” എന്നു ഞാൻ പറയും. 9 നമ്മുടെ ദൈവമായ യഹോവയുടെ ആലയത്തിനുവേണ്ടി ഞാൻ നിന്റെ അഭിവൃദ്ധി ആഗ്രഹിക്കുന്നു.

< സങ്കീർത്തനങ്ങൾ 122 >