< സങ്കീർത്തനങ്ങൾ 118 >

1 യഹോവയ്ക്കു സ്തോത്രംചെയ്‌വിൻ, അവിടന്ന് നല്ലവനല്ലോ; അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു. 2 ഇസ്രായേല്യർ പറയട്ടെ: “അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു.” 3 അഹരോൻഗൃഹം പറയട്ടെ: “അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു.” 4 യഹോവയെ ഭയപ്പെടുന്നവർ പറയട്ടെ: “അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു.” 5 എന്റെ കഷ്ടതയിൽ ഞാൻ യഹോവയോട് നിലവിളിച്ചു; അവിടന്ന് എനിക്ക് ഉത്തരമരുളി, എന്നെ വിശാലസ്ഥലത്തേക്ക് കൊണ്ടുവന്നിരിക്കുന്നു. 6 യഹോവ എന്റെ പക്ഷത്തുണ്ട്, ഞാൻ ഭയപ്പെടുകയില്ല. വെറും മർത്യന് എന്നോട് എന്തുചെയ്യാൻ കഴിയും? 7 യഹോവ എന്റെ പക്ഷത്തുണ്ട്, അവിടന്ന് എന്റെ സഹായകനാണ്. ഞാൻ വിജയംനേടി എന്റെ ശത്രുക്കളെ കാണും. 8 മനുഷ്യരിൽ ആശ്രയിക്കുന്നതിനെക്കാൾ യഹോവയിൽ അഭയം തേടുന്നതാണ് നല്ലത്. 9 പ്രഭുക്കന്മാരിൽ ആശ്രയിക്കുന്നതിനെക്കാൾ യഹോവയിൽ അഭയം തേടുന്നതാണ് നല്ലത്. 10 സകലരാഷ്ട്രങ്ങളും എന്നെ വളഞ്ഞു, എന്നാൽ യഹോവയുടെ നാമത്തിൽ ഞാൻ അവരെ തകർത്തുകളഞ്ഞു. 11 അവർ എന്നെ വളഞ്ഞു; അതേ അവർ എന്നെ വളഞ്ഞു, എന്നാൽ യഹോവയുടെ നാമത്തിൽ ഞാൻ അവരെ തകർത്തുകളഞ്ഞു. 12 തേനീച്ചപോലെ എനിക്കുചുറ്റുമവർ ഇരച്ചുകയറി, എന്നാൽ മുൾത്തീപോലെ വേഗത്തിൽ അവർ എരിഞ്ഞമർന്നു; യഹോവയുടെ നാമത്തിൽ ഞാൻ അവരെ തകർത്തുകളഞ്ഞു. 13 ഞാൻ വീഴാൻ തക്കവണ്ണം എന്റെ ശത്രുക്കൾ എന്നെ തള്ളി, എന്നാൽ യഹോവ എന്നെ സഹായിച്ചു. 14 യഹോവ എന്റെ ബലവും എന്റെ ഗീതവും ആകുന്നു; അവിടന്ന് എന്റെ രക്ഷയായിരിക്കുന്നു. 15 നീതിനിഷ്ഠരുടെ കൂടാരങ്ങളിൽ ആനന്ദത്തിന്റെയും വിജയത്തിന്റെയും ഘോഷം ഉയരുന്നു: “യഹോവയുടെ വലങ്കൈ വൻകാര്യങ്ങൾ പ്രവർത്തിച്ചിരിക്കുന്നു! 16 യഹോവയുടെ വലങ്കൈ ഉയർന്നിരിക്കുന്നു; യഹോവയുടെ വലങ്കൈ വൻകാര്യങ്ങൾ പ്രവർത്തിച്ചിരിക്കുന്നു!” 17 ഞാൻ മരിക്കുകയില്ല, എന്നാൽ ജീവിച്ചിരുന്ന്, യഹോവയുടെ പ്രവൃത്തികൾ വർണിക്കും. 18 യഹോവ എന്നെ തിരുത്തുന്നതിന് കഠിനമായി ശിക്ഷിക്കുന്നു, എങ്കിലും അവിടന്ന് എന്നെ മരണത്തിന് ഏൽപ്പിച്ചുകൊടുത്തില്ല. 19 നീതിയുടെ കവാടങ്ങൾ എനിക്കായി തുറന്നു തരിക; ഞാൻ അവയിലൂടെ പ്രവേശിച്ച് യഹോവയ്ക്കു സ്തോത്രമർപ്പിക്കും. 20 യഹോവയുടെ കവാടം ഇതാകുന്നു നീതിനിഷ്ഠർ അതിൽക്കൂടെ പ്രവേശിക്കും. 21 അവിടന്ന് എനിക്ക് ഉത്തരമരുളിയതുകൊണ്ട് ഞാൻ അങ്ങേക്കു സ്തോത്രംചെയ്യും; അങ്ങ് എന്റെ രക്ഷയായിത്തീർന്നിരിക്കുന്നുവല്ലോ. 22 ശില്പികൾ ഉപേക്ഷിച്ച ആ കല്ലുതന്നെ മൂലക്കല്ലായിത്തീർന്നിരിക്കുന്നു; 23 ഇത് യഹോവ ചെയ്തു; നമ്മുടെ ദൃഷ്ടിയിൽ ആശ്ചര്യകരവുമായിരിക്കുന്നു. 24 ഇന്ന് യഹോവ ഉണ്ടാക്കിയ ദിവസം; ഇന്ന് നമുക്ക് ആനന്ദിച്ച് ഉല്ലസിക്കാം. 25 യഹോവേ, ഞങ്ങളെ രക്ഷിക്കണമേ! യഹോവേ, ഞങ്ങൾക്കു വിജയം നൽകണമേ! 26 യഹോവയുടെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ; യഹോവയുടെ മന്ദിരത്തിൽനിന്ന് ഞങ്ങൾ നിങ്ങളെ അനുഗ്രഹിക്കുന്നു. 27 യഹോവ ആകുന്നു ദൈവം, അവിടന്ന് ഞങ്ങൾക്കു പ്രകാശം നൽകിയിരിക്കുന്നു. യാഗപീഠത്തിന്റെ കൊമ്പുകളിൽ യാഗമൃഗത്തെ ബന്ധിക്കുക. 28 അവിടന്ന് ആകുന്നു എന്റെ ദൈവം, അങ്ങയെ ഞാൻ സ്തുതിക്കുന്നു; അവിടന്ന് ആകുന്നു എന്റെ ദൈവം, അങ്ങയെ ഞാൻ പുകഴ്ത്തുന്നു. 29 യഹോവയ്ക്കു സ്തോത്രംചെയ്‌വിൻ, അവിടന്ന് നല്ലവനല്ലോ; അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു.

< സങ്കീർത്തനങ്ങൾ 118 >