< സങ്കീർത്തനങ്ങൾ 11 >

1 സംഗീതസംവിധായകന്. ദാവീദിന്റെ ഒരു സങ്കീർത്തനം. യഹോവയിൽ ഞാൻ അഭയംതേടുന്നു. “ഒരു പക്ഷി എന്നപോലെ, നിന്റെ പർവതത്തിലേക്കു പറന്നുപോകൂ,” എന്നു നിങ്ങൾക്കെങ്ങനെ എന്നോടു പറയാൻകഴിയും: 2 “ഇതാ, ദുഷ്ടർ വില്ലുകുലച്ച്, അസ്ത്രം ഞാണിന്മേൽ തൊടുത്തിരിക്കുന്നു; ഇരുട്ടത്തിരുന്ന് ഹൃദയപരമാർഥികളെ എയ്തുവീഴ്ത്തേണ്ടതിനാണത്. 3 അടിസ്ഥാനങ്ങൾ തകർന്നുപോകുമ്പോൾ, നീതിനിഷ്ഠർക്ക് എന്തുചെയ്യാൻ കഴിയും?” 4 യഹോവ അവിടത്തെ വിശുദ്ധമന്ദിരത്തിലുണ്ട്; യഹോവ സ്വർഗസിംഹാസനത്തിൽ ഉപവിഷ്ടനായിരിക്കുന്നു. അവിടന്ന് ഭൂമിയിലുള്ള സകലമനുഷ്യരെയും നിരീക്ഷിക്കുന്നു; അവിടത്തെ കണ്ണുകൾ അവരെ പരിശോധിക്കുന്നു. 5 യഹോവ നീതിനിഷ്ഠരെ പരിശോധിക്കുന്നു. എന്നാൽ ദുഷ്ടരെയും അക്രമാസക്തരെയും, അവിടത്തെ ഹൃദയം വെറുക്കുന്നു. 6 ദുഷ്ടരുടെമേൽ അവിടന്ന് എരിയുന്ന തീക്കനലും കത്തിജ്വലിക്കുന്ന ഗന്ധകവും വർഷിക്കുന്നു; ചുട്ടുപൊള്ളിക്കുന്ന കാറ്റാണ് അവരുടെ ഓഹരി. 7 കാരണം യഹോവ നീതിമാൻ ആകുന്നു, അവിടന്ന് നീതി ഇഷ്ടപ്പെടുന്നു; പരമാർഥികൾ തിരുമുഖം ദർശിക്കും.

< സങ്കീർത്തനങ്ങൾ 11 >