< മീഖാ 3 >

1 അപ്പോൾ ഞാൻ പറഞ്ഞു: “യാക്കോബിന്റെ നേതാക്കന്മാരേ, ഇസ്രായേൽഗൃഹത്തിലെ ഭരണാധിപന്മാരേ, ശ്രദ്ധിക്കുക. നിങ്ങൾ നീതിയെ അല്ലയോ ആലിംഗനംചെയ്യേണ്ടത്. 2 നന്മയെ വെറുത്ത് തിന്മയെ സ്നേഹിക്കുന്നവരേ, എന്റെ ജനത്തിന്റെ ത്വക്ക് വേർപെടുത്തുകയും അസ്ഥികളിൽനിന്നു മാംസം പറിച്ചെടുക്കുകയും ചെയ്യുന്നവരേ, 3 എന്റെ ജനത്തിന്റെ മാംസം തിന്നുന്നവരേ, അവരുടെ ത്വക്ക് ഉരിയുന്നവരേ, അവരുടെ അസ്ഥികൾ തകർക്കുന്നവരേ, ചട്ടിയിലേക്ക് ഇറച്ചിയും കലത്തിലേക്ക് മാംസവും എന്നപോലെ അവരെ ഛേദിക്കുന്നവരേ, നീതി എന്തെന്ന് നിങ്ങൾ അറിയുന്നില്ലേ?” 4 അന്ന് അവർ യഹോവയോടു നിലവിളിക്കുമ്പോൾ അവിടന്ന് അവർക്ക് ഉത്തരമരുളുകയില്ല. അവർ ചെയ്ത ദുഷ്ടതനിമിത്തം അവിടന്ന് തന്റെ മുഖം അവർക്കു മറച്ചുകളയും. 5 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഭക്ഷണം നൽകുന്നവരോട് ‘സമാധാനം,’ എന്നും ആഹാരം നൽകാത്തവരോട്, യുദ്ധത്തിന് ഒരുങ്ങുക എന്നും പറഞ്ഞുകൊണ്ട്, എന്റെ ജനത്തെ വഴിതെറ്റിക്കുന്ന പ്രവാചകരേ, 6 ദർശനമില്ലാത്ത രാത്രികൾ നിങ്ങൾക്കു വരും നിങ്ങളുടെ പ്രശ്നംവെപ്പിന് അന്തംവരുത്തുന്ന അന്ധകാരവും നിങ്ങളുടെമേൽ വരും. പ്രവാചകന്മാർക്കു സൂര്യൻ അസ്തമിച്ചുപോകും അവർക്കു പകൽ ഇരുണ്ടുപോകും. 7 ദർശകന്മാർ ലജ്ജിക്കും; ദേവപ്രശ്നംവെക്കുന്നവർ നിന്ദിതരാകും. ദൈവത്തിൽനിന്ന് യാതൊരു മറുപടിയും ലഭിക്കാത്തതിനാൽ അവർ വായ് പൊത്തും.” 8 യാക്കോബിനോട് അവന്റെ അതിക്രമത്തെയും ഇസ്രായേലിനോട് അവന്റെ പാപത്തെയുംകുറിച്ചു പറയേണ്ടതിന്, ഞാൻ യഹോവയുടെ ആത്മാവിന്റെ ശക്തിയാലും നീതിയാലും ബലത്താലും നിറഞ്ഞിരിക്കുന്നു. 9 യാക്കോബുഗൃഹത്തിന്റെ നേതാക്കന്മാരേ, ഇസ്രായേൽഗൃഹത്തിന്റെ ഭരണാധിപന്മാരേ, ഇതു കേൾക്കുക! നിങ്ങൾ നീതി നിഷേധിച്ചു; നീതിനിഷ്ഠമായ സകലതും അട്ടിമറിക്കുന്നു. 10 അവർ രക്തം ചൊരിഞ്ഞുകൊണ്ട് സീയോനെയും ദുഷ്ടതകൊണ്ട് ജെറുശലേമിനെയും പണിയുന്നു. 11 അവളുടെ ന്യായാധിപന്മാർ കൈക്കൂലി വാങ്ങി ന്യായപാലനം നടത്തുന്നു; അവളുടെ പുരോഹിതന്മാർ കൂലിവാങ്ങി ഉപദേശിക്കുന്നു; അവളുടെ പ്രവാചകന്മാർ പണത്തിനുവേണ്ടി ലക്ഷണംപറയുന്നു. എന്നിട്ടും അവർ യഹോവയിൽ ആശ്രയിക്കുന്നു എന്ന വ്യാജേന: “യഹോവ നമ്മുടെ മധ്യത്തിലില്ലേ? ഒരു അത്യാഹിതവും നമ്മുടെമേൽ വരികയില്ല” എന്നു പറയുന്നു. 12 അതുകൊണ്ട്, നിങ്ങൾനിമിത്തം സീയോൻ ഒരു വയൽപോലെ ഉഴുതുമറിക്കപ്പെടും; ജെറുശലേം ഒരു കൽക്കൂമ്പാരമായിത്തീരും; ദൈവാലയം നിൽക്കുന്ന മല അമിതമായി കുറ്റിക്കാടുവളർന്ന കുന്നുപോലെയാകും.

< മീഖാ 3 >