< യിരെമ്യാവു 47 >

1 ഫറവോൻ ഗസ്സയെ ആക്രമിച്ചു കീഴ്പ്പെടുത്തുന്നതിനുമുമ്പ് ഫെലിസ്ത്യരെക്കുറിച്ച് യിരെമ്യാപ്രവാചകനുണ്ടായ യഹോവയുടെ അരുളപ്പാട്: 2 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഇതാ, വടക്കുനിന്ന് വെള്ളം പൊങ്ങുന്നു; അവർ കവിഞ്ഞൊഴുകുന്ന ഒരു പ്രവാഹമായിത്തീരും. അത് ദേശത്തിന്റെയും അതിലുള്ള എല്ലാറ്റിന്റെയും നഗരത്തിന്റെയും അതിൽ വസിക്കുന്നവരുടെയുംമീതേ കവിഞ്ഞൊഴുകും. മനുഷ്യർ നിലവിളിക്കും, ദേശവാസികളൊക്കെയും വിലപിക്കും; 3 കുതിച്ചുപായുന്ന ആൺകുതിരകളുടെ കുളമ്പടിനാദവും ശത്രുരഥങ്ങളുടെ ഘോഷവും ചക്രങ്ങളുടെ ആരവവും കേൾക്കുമ്പോൾത്തന്നെ. മാതാപിതാക്കളുടെ കൈകൾ കുഴഞ്ഞുതൂങ്ങും; അവർ തങ്ങളുടെ മക്കളെ തിരിഞ്ഞുനോക്കുകയില്ല. 4 ഫെലിസ്ത്യരെ മുഴുവനായി നശിപ്പിക്കുന്നതിനും സോരിൽനിന്നും സീദോനിൽനിന്നും അവരുടെ എല്ലാ സഹായികളെയും ഛേദിച്ചുകളയാനുമുള്ള ദിവസം വരുന്നതിനാൽതന്നെ. കഫ്തോർ തീരങ്ങളിൽ ശേഷിച്ചിരിക്കുന്ന ഫെലിസ്ത്യരെ യഹോവ നശിപ്പിക്കാൻ പോകുന്നു. 5 ഗസ്സാ വിലപിച്ചുകൊണ്ട് അവളുടെ തല ക്ഷൗരംചെയ്യും; അസ്കലോൻ നിശ്ശബ്ദരായിത്തീരും. താഴ്വരയിലെ ശേഷിപ്പേ, എത്രവരെ നീ സ്വയം ക്ഷതമേൽപ്പിക്കും? 6 “‘അയ്യോ, യഹോവയുടെ വാളേ, നീ എത്രവരെ വിശ്രമമില്ലാതിരിക്കും? നിന്റെ ഉറയിലേക്കു പിൻവാങ്ങുക വെട്ടുന്നതു നിർത്തി വിശ്രമിക്കുക.’ 7 അസ്കലോനെയും സമുദ്രതീരത്തെയും ആക്രമിക്കാൻ യഹോവ അതിന് ആജ്ഞ കൊടുത്തിരിക്കെ, അതിനായിട്ട് അവിടന്ന് കൽപ്പിച്ചിരിക്കെ, അതിന് എങ്ങനെ അടങ്ങിയിരിക്കാൻ കഴിയും?”

< യിരെമ്യാവു 47 >