< 2 ദിനവൃത്താന്തം 33 >

1 മനശ്ശെ രാജാവായപ്പോൾ അദ്ദേഹത്തിനു പന്ത്രണ്ടുവയസ്സായിരുന്നു. അദ്ദേഹം ജെറുശലേമിൽ അൻപത്തിയഞ്ചു വർഷം വാണു.
മനശ്ശെ രാജാവായി വാഴ്ച തുടങ്ങിയപ്പോൾ അവന് പന്ത്രണ്ട് വയസ്സായിരുന്നു; അവൻ അമ്പത്തഞ്ച് സംവത്സരം യെരൂശലേമിൽ വാണു.
2 ഇസ്രായേലിന്റെ മുമ്പിൽനിന്ന് യഹോവ നീക്കിക്കളഞ്ഞ അന്യരാഷ്ട്രങ്ങളുടെ മ്ലേച്ഛ ആചാരങ്ങളെ പിൻതുടർന്ന് അദ്ദേഹം യഹോവയുടെ ദൃഷ്ടിയിൽ അറപ്പുളവാക്കുന്ന കാര്യങ്ങൾ പ്രവർത്തിച്ചു.
യഹോവ യിസ്രായേൽ മക്കളുടെ മുമ്പിൽനിന്ന് നീക്കിക്കളഞ്ഞ ജാതികളുടെ മ്ലേച്ഛതകളിൽ മുഴുകി അവൻ യഹോവയ്ക്ക് അനിഷ്ടമായത് ചെയ്തു.
3 തന്റെ പിതാവായ ഹിസ്കിയാവ് ഇടിച്ചുകളഞ്ഞ ക്ഷേത്രങ്ങൾ അദ്ദേഹം പുനർനിർമിച്ചു; ബാലിനുള്ള ബലിപീഠങ്ങളും അശേരാപ്രതിഷ്ഠകളും നിർമിച്ചു. അദ്ദേഹം എല്ലാ ആകാശസൈന്യങ്ങളെയും വണങ്ങുകയും ആരാധിക്കുകയും ചെയ്തു.
തന്റെ അപ്പനായ യെഹിസ്കീയാവ് ഇടിച്ചുകളഞ്ഞ പൂജാഗിരികൾ വീണ്ടും പണിത്, ബാല്‍ വിഗ്രഹങ്ങൾക്ക് ബലിപീഠങ്ങൾ തീർത്തു; അശേരാപ്രതിഷ്ഠകളും ഉണ്ടാക്കി; ആകാശത്തിലെ സർവ്വസൈന്യത്തെയും ആരാധിക്കുകയും, സേവിക്കുകയും ചെയ്തു.
4 “എന്റെ നാമം ജെറുശലേമിൽ എന്നെന്നും നിലനിൽക്കും,” എന്ന് ഏതൊരാലയത്തെക്കുറിച്ച് യഹോവ കൽപ്പിച്ചിരുന്നോ, ആ ആലയത്തിൽത്തന്നെ അദ്ദേഹം ബലിപീഠങ്ങൾ നിർമിച്ചു.
“യെരൂശലേമിൽ എന്റെ നാമം എന്നേക്കും വസിക്കും” എന്ന് ഏത് ആലയത്തേപ്പറ്റി യഹോവ അരുളിച്ചെയ്തുവോ ആ ആലയത്തിലും അവൻ ബലിപീഠങ്ങൾ പണിതു.
5 യഹോവയുടെ ആലയത്തിന്റെ രണ്ട് അങ്കണങ്ങളിലും അദ്ദേഹം സകല ആകാശസൈന്യങ്ങൾക്കുമുള്ള ബലിപീഠങ്ങൾ നിർമിച്ചു.
യഹോവയുടെ ആലയത്തിന്റെ രണ്ട് പ്രാകാരങ്ങളിലും അവൻ ആകാശത്തിലെ സൈന്യത്തിന് ബലിപീഠങ്ങൾ പണിതു.
6 അദ്ദേഹം തന്റെ പുത്രന്മാരെ ബെൻ-ഹിന്നോം താഴ്വരയിൽ അഗ്നിയിൽ ഹോമിച്ചു; ദേവപ്രശ്നംവെക്കുക, ആഭിചാരം, ശകുനംനോക്കുക ഇവയെല്ലാം ചെയ്തു; ലക്ഷണംപറയുന്നവർ, വെളിച്ചപ്പാടുകൾ, ഭൂതസേവക്കാർ എന്നിവരോട് ആലോചന ചോദിച്ചു; ഇങ്ങനെ യഹോവയുടെ ദൃഷ്ടിയിൽ ഏറ്റവും തിന്മയായതു പ്രവർത്തിച്ച് അവിടത്തെ പ്രകോപിപ്പിച്ചു.
അവൻ തന്റെ പുത്രന്മാരെ ബെൻ-ഹിന്നോം താഴ്വരയിൽ അഗ്നിപ്രവേശം ചെയ്യിച്ചു; ലക്ഷണം നോക്കിച്ചു; മന്ത്രവാദവും, ആഭിചാരവും പ്രയോഗിച്ചു, വെളിച്ചപ്പാടുകളുടെയും, ലക്ഷണം പറയുന്നവരെയും നിയമിച്ചു. ഇങ്ങനെ യഹോവയ്ക്ക് അനിഷ്ടമായ പലതും ചെയ്ത് അവനെ കോപിപ്പിച്ചു.
7 താൻ കൊത്തിച്ച വിഗ്രഹം കൊണ്ടുവന്ന് അദ്ദേഹം ദൈവത്തിന്റെ ആലയത്തിൽ പ്രതിഷ്ഠിച്ചു. ഈ ആലയത്തെപ്പറ്റി ദൈവം ദാവീദിനോടും അദ്ദേഹത്തിന്റെ പുത്രനായ ശലോമോനോടും ഈ വിധം കൽപ്പിച്ചിരുന്നല്ലോ: “ഇസ്രായേലിന്റെ സകലഗോത്രങ്ങളിൽനിന്നുമായി ഞാൻ തെരഞ്ഞെടുത്ത ഈ ജെറുശലേമിലും ഈ ആലയത്തിലും ഞാൻ എന്നെന്നേക്കുമായി എന്റെ നാമം സ്ഥാപിക്കും
കൊത്തുപണി ചെയ്ത് താൻ ഉണ്ടാക്കിയ വിഗ്രഹം അവൻ ദൈവാലയത്തിൽ പ്രതിഷ്ഠിച്ചു; ഈ ആലയത്തെക്കുറിച്ച് ദൈവം ദാവീദിനോടും അവന്റെ മകനായ ശലോമോനോടും ഇപ്രകാരം അരുളിചെയ്തിരുന്നു: “ഞാൻ യിസ്രായേൽ ഗോത്രങ്ങളിൽനിന്ന് തെരഞ്ഞെടുത്തിരിക്കുന്ന യെരൂശലേമിലുള്ള ഈ ആലയത്തിൽ ഞാൻ എന്റെ നാമം എന്നേക്കും സ്ഥാപിക്കും.
8 നിങ്ങളുടെ പൂർവികർക്കായി നിയോഗിച്ചുതന്നിരിക്കുന്ന ഈ ദേശം വിട്ടുപോകാൻ ഇസ്രായേല്യരുടെ പാദങ്ങൾക്ക് ഇനിയും ഒരിക്കലും ഞാൻ ഇടവരുത്തുകയില്ല; എന്നാൽ ഞാൻ മോശമുഖാന്തരം നൽകിയിരിക്കുന്ന നിയമങ്ങളും ഉത്തരവുകളും അനുശാസനങ്ങളും ഓരോന്നും പ്രമാണിക്കുന്നതിൽ അവർ ശ്രദ്ധാലുക്കളായിരിക്കുമെങ്കിൽമാത്രം!”
ഞാൻ മോശെമുഖാന്തരം യിസ്രായേലിനോട് കല്പിച്ച നിയമങ്ങളും, ചട്ടങ്ങളും, വിധികളും അനുസരിച്ചു നടപ്പാൻ അവർ ശ്രദ്ധിക്കുമെങ്കിൽ, അവരുടെ പിതാക്കന്മാർക്കായി നിശ്ചയിച്ച ദേശത്തുനിന്ന് അവരുടെ കാൽ ഇനി നീക്കിക്കളകയില്ല”.
9 എന്നാൽ യഹോവ ഇസ്രായേൽജനതയുടെമുമ്പിൽനിന്നു നശിപ്പിച്ചുകളഞ്ഞ അന്യരാഷ്ട്രങ്ങൾ ചെയ്തതിനെക്കാൾ അധികം വഷളത്തം പ്രവർത്തിക്കത്തക്കവണ്ണം മനശ്ശെ യെഹൂദ്യയെയും ജെറുശലേം ജനതയെയും വഴിപിഴച്ചവരാക്കിത്തീർത്തു.
അങ്ങനെ മനശ്ശെ, യഹോവ യിസ്രായേൽ മക്കളുടെ മുമ്പിൽ നശിപ്പിച്ച ജാതികൾ ചെയ്തതിലും അധികം വഷളത്തം പ്രവർത്തിപ്പാൻ തക്കവണ്ണം യെഹൂദയെയും യെരൂശലേം നിവാസികളെയും വശീകരിച്ച് തെറ്റിച്ചുകളഞ്ഞു.
10 യഹോവ മനശ്ശെയോടും അദ്ദേഹത്തിന്റെ ജനത്തോടും സംസാരിച്ചു; എന്നാൽ അവർ അതു ഗൗനിച്ചതേയില്ല.
൧൦യഹോവ മനശ്ശെയോടും അവന്റെ ജനത്തോടും സംസാരിച്ചു; എങ്കിലും അവർ ശ്രദ്ധിച്ചില്ല.
11 അതിനാൽ യഹോവ അശ്ശൂർരാജാവിന്റെ സൈന്യാധിപന്മാരെ അവർക്കെതിരേ വരുത്തി. അവർ മനശ്ശെയെ തടവുകാരനായി പിടിച്ച് അദ്ദേഹത്തിന്റെ മൂക്കിൽ ഒരു കൊളുത്തിട്ട് ഓട്ടുചങ്ങലകളാൽ ബന്ധിച്ച് ബാബേലിലേക്കു കൊണ്ടുപോയി.
൧൧ആകയാൽ യഹോവ അശ്ശൂർരാജാവിന്റെ സേനാധിപന്മാരെ അവരുടെ നേരെ വരുത്തി; അവർ മനശ്ശെയെ കൊളുത്തുകളാൽ പിടിച്ച് പിത്തളചങ്ങലയാൽ ബന്ധിച്ച് ബാബേലിലേക്ക് കൊണ്ടുപോയി.
12 തന്റെ കഷ്ടതയിൽ അദ്ദേഹം തന്റെ ദൈവമായ യഹോവയെ അന്വേഷിച്ചു; അവിടത്തെ കരുണയ്ക്കായി അപേക്ഷിച്ചു; തന്റെ പിതാക്കന്മാരുടെ ദൈവമായ യഹോവയുടെ സന്നിധിയിൽ തന്നത്താൻ ഏറ്റവും എളിമപ്പെട്ടു.
൧൨കഷ്ടതയിൽ ആയപ്പോൾ അവൻ തന്റെ ദൈവമായ യഹോവയോട് അപേക്ഷിച്ചു; തന്റെ പിതാക്കന്മാരുടെ ദൈവത്തിന്റെ മുമ്പിൽ തന്നെത്താൻ ഏറ്റവും താഴ്ത്തി അവനോട് പ്രാർത്ഥിച്ചു.
13 അദ്ദേഹം പ്രാർഥിച്ചപ്പോൾ അദ്ദേഹത്തിന്റെ സങ്കടയാചനയിൽ യഹോവ മനസ്സലിഞ്ഞു; അദ്ദേഹത്തിന്റെ അപേക്ഷ കൈക്കൊണ്ട് യഹോവ അദ്ദേഹത്തെ ജെറുശലേമിലേക്ക്, അദ്ദേഹത്തിന്റെ രാജ്യത്തിലേക്കുതന്നെ തിരികെവരുത്തി. യഹോവ ആകുന്നു ദൈവം എന്ന് അപ്പോൾ മനശ്ശെ മനസ്സിലാക്കി.
൧൩അവൻ അവന്റെ പ്രാർത്ഥനയും യാചനയും കൈക്കൊണ്ട് അവനെ വീണ്ടും യെരൂശലേമിൽ അവന്റെ രാജത്വത്തിലേക്ക് തിരിച്ചുവരുത്തി; യഹോവ തന്നെ ദൈവം എന്ന് മനശ്ശെക്ക് ബോധ്യമായി.
14 അതിനുശേഷം മനശ്ശെ താഴ്വരയിൽ ഗീഹോൻ അരുവിക്കു പടിഞ്ഞാറുമുതൽ ഓഫേൽ കുന്നിനെ വലയംചെയ്ത് മീൻകവാടത്തിന്റെ പ്രവേശനകവാടംവരെ ദാവീദിന്റെ നഗരത്തിന്റെ പുറംമതിൽ പുതുക്കിപ്പണിതു. അദ്ദേഹമത് വളരെ ഉയരത്തിലാണു കെട്ടിയത്. യെഹൂദ്യയിൽ കോട്ടകെട്ടിയുറപ്പിച്ച നഗരങ്ങളിലെല്ലാം അദ്ദേഹം സൈന്യാധിപന്മാരെ പാർപ്പിച്ചു.
൧൪അതിനുശേഷം അവൻ ഗീഹോന് പടിഞ്ഞാറുള്ള താഴ്വരയിൽ, മീൻവാതിലിന്റെ പ്രവേശനംവരെ, ദാവീദിന്റെ നഗരത്തിന് പുറത്തായി ഒരു മതിൽ പണിതു; അവൻ അത് ഓഫേലിന് ചുറ്റും വളരെ പൊക്കത്തിൽ പണിയുകയും യെഹൂദയിലെ ഉറപ്പുള്ള പട്ടണങ്ങളിൽ സേനാധിപന്മാരെ പാർപ്പിക്കയും ചെയ്തു.
15 യഹോവയുടെ ആലയത്തിൽനിന്ന് അദ്ദേഹം അന്യദേവന്മാരെയും വിഗ്രഹത്തെയും നീക്കംചെയ്തു. ദൈവാലയം നിർമിച്ചിരുന്ന മലയിലും ജെറുശലേംനഗരത്തിലും താൻ നിർമിച്ചിരുന്ന ബലിപീഠങ്ങളെല്ലാം തകർത്തു. അവയെല്ലാം അദ്ദേഹം നഗരത്തിനു പുറത്തേക്ക് എറിഞ്ഞുകളഞ്ഞു.
൧൫അവൻ യഹോവയുടെ ആലയത്തിൽനിന്ന് അന്യദൈവങ്ങളെയും വിഗ്രഹത്തെയും യഹോവയുടെ ആലയം നില്ക്കുന്ന പർവ്വതത്തിലും യെരൂശലേമിലും താൻ പണിതിരുന്ന സകലബലിപീഠങ്ങളേയും നീക്കി, നഗരത്തിന് പുറത്ത് എറിഞ്ഞുകളഞ്ഞു.
16 തുടർന്ന് അദ്ദേഹം യഹോവയുടെ യാഗപീഠം പുനരുദ്ധരിച്ച് അതിന്മേൽ സമാധാനയാഗങ്ങളും സ്തോത്രയാഗങ്ങളും അർപ്പിച്ചു. ഇസ്രായേലിന്റെ ദൈവമായ യഹോവയെ ആരാധിക്കാൻ അദ്ദേഹം യെഹൂദയോട് ആജ്ഞാപിച്ചു.
൧൬അവൻ യഹോവയുടെ യാഗപീഠം നന്നാക്കി, അതിന്മേൽ സമാധാനയാഗങ്ങളും സ്തോത്രയാഗങ്ങളും അർപ്പിച്ചു; യിസ്രായേലിന്റെ ദൈവമായ യഹോവയെ സേവിക്കുവാൻ യെഹൂദയോട് കല്പിച്ചു.
17 എന്നിരുന്നാലും ജനം ക്ഷേത്രങ്ങളിൽ യാഗമർപ്പിക്കുന്നതു തുടർന്നുകൊണ്ടിരുന്നു; പക്ഷേ, തങ്ങളുടെ ദൈവമായ യഹോവയ്ക്കുവേണ്ടിമാത്രം ആയിരുന്നു അവിടങ്ങളിൽ യാഗം അർപ്പിച്ചത്!
൧൭ജനം പൂജാഗിരികളിൽ യാഗം കഴിച്ചുപോന്നു എങ്കിലും തങ്ങളുടെ ദൈവമായ യഹോവയ്ക്ക് അത്രേ അവർ യാഗം കഴിച്ചത്.
18 തന്റെ ദൈവത്തോടുള്ള മനശ്ശെയുടെ പ്രാർഥനയും ഇസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തിൽ ദർശകന്മാർ അദ്ദേഹത്തോടു സംസാരിച്ച വാക്കുകളും ഉൾപ്പെടെ മനശ്ശെയുടെ ഭരണത്തിലെ ഇതര സംഭവങ്ങളെല്ലാം ഇസ്രായേൽരാജാക്കന്മാരുടെ ചരിത്രഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നു.
൧൮മനശ്ശെയുടെ മറ്റ് വൃത്താന്തങ്ങളും അവൻ തന്റെ ദൈവത്തോട് കഴിച്ച പ്രാർത്ഥനയും യിസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തിൽ അവനോട് സംസാരിച്ച ദർശകന്മാരുടെ വചനങ്ങളും യിസ്രായേൽ രാജാക്കന്മാരുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നു.
19 അദ്ദേഹത്തിന്റെ പ്രാർഥനയും അഭയയാചനയുംകേട്ട് യഹോവ മനസ്സലിഞ്ഞു. ഇങ്ങനെ അദ്ദേഹം ദൈവമുമ്പാകെ വിനയപ്പെടുന്നതിനുമുമ്പ് ചെയ്ത സകലപാപങ്ങളും അവിശ്വസ്തതയും, എവിടെയെല്ലാം ക്ഷേത്രങ്ങൾ നിർമിച്ചുവെന്നും അശേരാപ്രതിഷ്ഠകളും ബിംബങ്ങളും സ്ഥാപിച്ചുവെന്നുമുള്ള ചരിത്രമെല്ലാം ദർശകന്മാരുടെ ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നു.
൧൯അവൻ പ്രാർത്ഥിച്ചതും, ദൈവം അവന്റെ പ്രാർത്ഥന കേട്ടതും, അവൻ തന്നെത്താൻ താഴ്ത്തിയതിന് മുമ്പെയുള്ള അവന്റെ സകലപാപവും അകൃത്യവും അവൻ ഏതെല്ലാം ഇടങ്ങളിൽ പൂജാഗിരികൾ നിർമ്മിക്കുകയും അശേരാപ്രതിഷ്ഠകളും വിഗ്രഹങ്ങളും സ്ഥാപിക്കുകയും ചെയ്തു എന്നും ദർശകന്മാരുടെ വൃത്താന്തത്തിൽ എഴുതിയിരിക്കുന്നു.
20 മനശ്ശെ നിദ്രപ്രാപിച്ച് തന്റെ പിതാക്കന്മാരോട് ചേർന്നു. സ്വന്തം അരമനയിൽ അദ്ദേഹത്തെ അടക്കംചെയ്തു. അദ്ദേഹത്തിന്റെ മകനായ ആമോൻ അദ്ദേഹത്തിനുപകരം രാജാവായി.
൨൦മനശ്ശെ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവനെ അവന്റെ അരമനയിൽ അടക്കം ചെയ്തു; അവന്റെ മകനായ ആമോൻ അവന് പകരം രാജാവായി.
21 ആമോൻ രാജാവാകുമ്പോൾ അദ്ദേഹത്തിന് ഇരുപത്തിരണ്ടു വയസ്സായിരുന്നു. അദ്ദേഹം ജെറുശലേമിൽ രണ്ടുവർഷം വാണു.
൨൧ആമോൻ വാഴ്ച തുടങ്ങിയപ്പോൾ അവന് ഇരുപത്തിരണ്ട് വയസ്സായിരുന്നു; അവൻ രണ്ട് സംവത്സരം യെരൂശലേമിൽ വാണു.
22 തന്റെ പിതാവായ മനശ്ശെ ചെയ്തിരുന്നതുപോലെ അദ്ദേഹവും യഹോവയുടെമുമ്പിൽ തിന്മ പ്രവർത്തിച്ചു. മനശ്ശെ ഉണ്ടാക്കിയിരുന്ന സകലബിംബങ്ങൾക്കും ആമോൻ ബലികൾ അർപ്പിക്കുകയും അവയെ സേവിക്കുകയും ചെയ്തു.
൨൨അവൻ തന്റെ അപ്പനായ മനശ്ശെയെപ്പോലെ യഹോവയ്ക്ക് അനിഷ്ടമായത് ചെയ്തു; തന്റെ അപ്പനായ മനശ്ശെ ഉണ്ടാക്കിയ സകലവിഗ്രഹങ്ങൾക്കും ആമോൻ ബലികഴിച്ച് അവയെ സേവിച്ചു.
23 എന്നാൽ തന്റെ പിതാവായ മനശ്ശെയിൽനിന്നു വ്യത്യസ്തമായി, ആമോൻ യഹോവയുടെമുമ്പാകെ വിനയപ്പെട്ടില്ല; അദ്ദേഹം തന്റെ അപരാധം വർധിപ്പിക്കുകമാത്രമേ ചെയ്തുള്ളൂ.
൨൩തന്റെ അപ്പനായ മനശ്ശെ തന്നെത്താൻ യഹോവയുടെ മുമ്പാകെ താഴ്ത്തിയതു പോലെ അവൻ തന്നെത്താൻ താഴ്ത്തിയില്ല; ആമോൻ മേല്ക്കുമേൽ അകൃത്യം ചെയ്തതേയുള്ളു.
24 ആമോന്റെ ഉദ്യോഗസ്ഥന്മാർ അദ്ദേഹത്തിനെതിരേ ഗൂഢാലോചന നടത്തുകയും സ്വന്തം അരമനയിൽവെച്ച് അദ്ദേഹത്തെ വധിക്കുകയും ചെയ്തു.
൨൪അവന്റെ ഭൃത്യന്മാർ അവന്റെനേരെ കൂട്ടുകെട്ടുണ്ടാക്കി അവനെ അരമനയിൽവെച്ച് കൊന്നുകളഞ്ഞു.
25 അതിനുശേഷം ദേശത്തിലെ ജനം ആമോൻരാജാവിനെതിരേ ഗൂഢാലോചന നടത്തിയവരെയെല്ലാം കൊന്നു. അവർ അദ്ദേഹത്തിന്റെ മകനായ യോശിയാവിനെ അദ്ദേഹത്തിന്റെ സ്ഥാനത്തു രാജാവാക്കി.
൨൫എന്നാൽ ദേശത്തെ ജനം ആമോൻ രാജാവിന്റെ നേരെ കൂട്ടുകെട്ടുണ്ടാക്കിയവരെയെല്ലാം കൊന്ന് അവന്റെ മകനായ യോശീയാവെ അവന് പകരം രാജാവാക്കി.

< 2 ദിനവൃത്താന്തം 33 >