< ഉല്പത്തി 36 >

1 ഏദോം എന്ന ഏശാവിന്റെ വംശപാരമ്പര്യമാണിത്: 2 ഏശാവ് ഹിത്യനായ ഏലോന്റെ മകൾ ആദാ, ഹിവ്യനായ സിബെയോന്‍റെ മകളായ അനായുടെ മകൾ ഒഹൊലീബാ എന്നീ കനാന്യകന്യകമാരെയും 3 യിശ്മായേലിന്റെ മകളും നെബായോത്തിന്റെ സഹോദരിയുമായ ബാസമത്തിനെയും ഭാര്യമാരായി സ്വീകരിച്ചു. 4 ആദാ ഏശാവിന് എലീഫാസിനെ പ്രസവിച്ചു; ബാസമത്ത് രെയൂവേലിനെ പ്രസവിച്ചു; 5 ഒഹൊലീബാമാ യെയൂശിനെയും യലാമിനെയും കോരഹിനെയും പ്രസവിച്ചു; ഇവർ ഏശാവിനു കനാൻദേശത്തുവച്ചു ജനിച്ച പുത്രന്മാർ. 6 എന്നാൽ ഏശാവ് തന്റെ ഭാര്യമാരെയും പുത്രന്മാരെയും പുത്രിമാരെയും വീട്ടിലുള്ളവരെ എല്ലാവരേയും തന്റെ ആടുമാടുകളെയും സകലമൃഗങ്ങളെയും കനാൻദേശത്തു സമ്പാദിച്ച സമ്പത്തൊക്കെയുംകൊണ്ടു തന്റെ സഹോദരനായ യാക്കോബിന്റെ സമീപത്തുനിന്നു ദൂരെ ഒരു ദേശത്തേക്ക് പോയി. 7 അവർക്ക് ഒന്നിച്ച് പാർക്കുവാൻ കഴിയാത്തവിധം അവരുടെ സമ്പത്ത് അധികമായിരുന്നു; അവരുടെ ആടുമാടുകൾ നിമിത്തം അവർ പരദേശികളായി പാർത്തിരുന്ന ദേശത്തിന് അവരെ വഹിച്ചുകൂടായിരുന്നു. 8 അങ്ങനെ ഏദോം എന്നും പേരുള്ള ഏശാവ് സേയീർപർവ്വതത്തിൽ പാർത്തു. 9 സേയീർപർവ്വതത്തിലുള്ള ഏദോമ്യരുടെ പിതാവായ ഏശാവിന്റെ വംശപാരമ്പര്യം: 10 ൧൦ ഏശാവിന്റെ പുത്രന്മാരുടെ പേരുകൾ: ഏശാവിന്റെ ഭാര്യയായ ആദായുടെ മകൻ എലീഫാസ്, ഏശാവിന്റെ ഭാര്യയായ ബാസമത്തിന്റെ മകൻ രെയൂവേൽ. 11 ൧൧ എലീഫാസിന്റെ പുത്രന്മാർ: തേമാൻ, ഓമാർ, സെഫോ, ഗത്ഥാം, കെനസ്. 12 ൧൨ തിമ്നാ എന്നവൾ ഏശാവിന്റെ മകനായ എലീഫാസിന്റെ വെപ്പാട്ടി ആയിരുന്നു. അവൾ എലീഫാസിന് അമാലേക്കിനെ പ്രസവിച്ചു; ഇവർ ഏശാവിന്റെ ഭാര്യയായ ആദായുടെ പുത്രന്മാർ. 13 ൧൩ രെയൂവേലിന്‍റെ പുത്രന്മാർ: നഹത്ത്, സേരഹ്, ശമ്മാ, മിസ്സാ; ഇവർ ഏശാവിന്‍റെ ഭാര്യയായ ബാസമത്തിന്‍റെ പുത്രന്മാർ. 14 ൧൪ സിബെയോന്‍റെ മകളായ അനായുടെ മകൾ ഒഹൊലീബാമാ എന്ന ഏശാവിന്റെ ഭാര്യയുടെ പുത്രന്മാർ ആരെന്നാൽ: അവൾ ഏശാവിനു യെയൂശ്, യലാം, കോരഹ് എന്നിവരെ പ്രസവിച്ചു. 15 ൧൫ ഏശാവിന്റെ പുത്രന്മാരിലെ പ്രഭുക്കന്മാർ ആരെന്നാൽ: ഏശാവിന്റെ ആദ്യജാതൻ എലീഫാസിന്റെ പുത്രന്മാർ: തേമാൻപ്രഭു, ഓമാർപ്രഭു, സെഫോപ്രഭു, കെനസ്പ്രഭു, 16 ൧൬ കോരഹ്പ്രഭു, ഗത്ഥാംപ്രഭു, അമാലേക്പ്രഭു; ഇവർ ഏദോംദേശത്ത് എലീഫാസിൽ നിന്നുത്ഭവിച്ച പ്രഭുക്കന്മാർ; ഇവർ ആദായുടെ പുത്രന്മാർ. 17 ൧൭ ഏശാവിന്റെ മകനായ രെയൂവേലിന്റെ പുത്രന്മാർ ആരെന്നാൽ: നഹത്ത്പ്രഭു, സേരഹ്പ്രഭു, ശമ്മാപ്രഭു, മിസ്സാപ്രഭു, ഇവർ ഏദോംദേശത്ത് രെയൂവേലിൽനിന്ന് ഉത്ഭവിച്ച പ്രഭുക്കന്മാർ; ഇവർ ഏശാവിന്റെ ഭാര്യ ബാസമത്തിന്റെ പുത്രന്മാർ. 18 ൧൮ ഏശാവിന്റെ ഭാര്യയായ ഒഹൊലീബാമായുടെ പുത്രന്മാർ ആരെന്നാൽ: യെയൂശ്പ്രഭു, യലാംപ്രഭു, കോരഹ്പ്രഭു; ഇവർ അനായുടെ മകളായി ഏശാവിന്റെ ഭാര്യയായ ഒഹൊലീബാമായിൽ നിന്ന് ഉത്ഭവിച്ച പ്രഭുക്കന്മാർ. 19 ൧൯ ഇവർ ഏദോം എന്നും പേരുള്ള ഏശാവിന്റെ പുത്രന്മാരും അവരിൽനിന്ന് ഉത്ഭവിച്ച പ്രഭുക്കന്മാരും ആകുന്നു. 20 ൨൦ ഹോര്യനായ സേയീരിന്റെ പുത്രന്മാരായിരുന്ന ദേശത്തിലെ പൂർവ്വനിവാസികൾ ആരെന്നാൽ: ലോതാൻ, ശോബാൽ, സിബെയോൻ, 21 ൨൧ അനാ, ദീശോൻ, ഏസെർ, ദീശാൻ; ഇവർ ഏദോംദേശത്ത് സേയീരിന്റെ പുത്രന്മാരായ ഹോര്യപ്രഭുക്കന്മാർ. 22 ൨൨ ലോതാന്റെ പുത്രന്മാർ ഹോരിയും ഹേമാമും ആയിരുന്നു. ലോതാന്റെ സഹോദരി തിമ്നാ. 23 ൨൩ ശോബാലിന്റെ പുത്രന്മാർ ആരെന്നാൽ: അൽവാൻ, മാനഹത്ത്, ഏബാൽ, ശെഫോ, ഓനാം. 24 ൨൪ സിബെയോന്റെ പുത്രന്മാർ: അയ്യാവും അനാവും ആയിരുന്നു; മരുഭൂമിയിൽ തന്റെ അപ്പനായ സിബെയോന്റെ കഴുതകളെ മേയ്ക്കുമ്പോൾ ചൂടുറവുകൾ കണ്ടെത്തിയ അനാ ഇവൻ തന്നെ. 25 ൨൫ അനാവിന്റെ മക്കൾ ഇവർ: ദീശോനും അനാവിന്റെ മകൾ ഒഹൊലീബാമായും ആയിരുന്നു. 26 ൨൬ ദീശാന്റെ പുത്രന്മാർ ആരെന്നാൽ: ഹെംദാൻ, എശ്ബാൻ, യിത്രാൻ, കെരാൻ. 27 ൨൭ ഏസെരിന്റെ പുത്രന്മാർ: ബിൽഹാൻ, സാവാൻ, അക്കാൻ. 28 ൨൮ ദീശാന്റെ പുത്രന്മാർ ഊസും അരാനും ആയിരുന്നു. 29 ൨൯ ഹോര്യപ്രഭുക്കന്മാർ ആരെന്നാൽ: ലോതാൻപ്രഭു, ശോബാൽപ്രഭു, സിബെയോൻപ്രഭു, അനാപ്രഭു, 30 ൩൦ ദീശോൻപ്രഭു, ഏസെർപ്രഭു, ദീശാൻ പ്രഭു; സേയീർദേശത്തിലെ വിവിധഭാഗങ്ങളിലെ വംശക്കാർ അവരുടെ പൂർവ്വപിതാക്കന്മാരായ പ്രഭുക്കന്മാരുടെ പേരിൽ അറിയപ്പെട്ടു. 31 ൩൧ യിസ്രായേൽമക്കൾക്കു രാജാവുണ്ടാകുന്നതിനു മുമ്പ് ഏദോംദേശത്തു ഭരിച്ച രാജാക്കന്മാർ ആരെന്നാൽ: 32 ൩൨ ബെയോരിന്റെ പുത്രനായ ബേല ഏദോമിൽ രാജാവായിരുന്നു; അവന്റെ പട്ടണത്തിന് ദിൻഹാബാ എന്നു പേര്. 33 ൩൩ ബേല മരിച്ചശേഷം ബൊസ്രക്കാരനായ സേരെഹിന്റെ മകൻ യോബാബ് അവന് പകരം രാജാവായി. 34 ൩൪ യോബാബ് മരിച്ചശേഷം തേമാന്യദേശക്കാരനായ ഹൂശാം അവന് പകരം രാജാവായി. 35 ൩൫ ഹൂശാം മരിച്ചശേഷം മോവാബ് സമഭൂമിയിൽവച്ചു മിദ്യാനെ തോല്പിച്ച ബദദിന്റെ മകൻ ഹദദ് അവന് പകരം രാജാവായി; അവന്റെ പട്ടണത്തിന് അവീത്ത് എന്നു പേര്. 36 ൩൬ ഹദദ് മരിച്ചശേഷം മസ്രേക്കക്കാരൻ സമ്ലാ അവനു പകരം രാജാവായി. 37 ൩൭ സമ്ലാ മരിച്ചശേഷം നദീതീരത്തുള്ള രെഹോബോത്ത് പട്ടണക്കാരനായ ശൌല്‍ അവന് പകരം രാജാവായി. 38 ൩൮ ശൌല്‍ മരിച്ചശേഷം അക്ബോരിന്റെ മകൻ ബാൽഹാനാൻ അവന് പകരം രാജാവായി. 39 ൩൯ അക്ബോരിന്റെ മകനായ ബാൽഹാനാൻ മരിച്ചശേഷം ഹദർ അവനു പകരം രാജാവായി. അവന്റെ പട്ടണത്തിന് പാവു എന്നു പേർ. അവന്റെ ഭാര്യക്ക് മെഹേതബേൽ എന്നു പേര്; അവൾ മേസാഹാബിന്റെ മകളായ മത്രേദിന്റെ മകൾ ആയിരുന്നു. 40 ൪൦ വംശങ്ങളായും കുലങ്ങളായും ഏശാവിൽനിന്ന് ഉത്ഭവിച്ച പ്രഭുക്കന്മാരുടെ പേരുകൾ ഇവയാകുന്നു: തിമ്നാപ്രഭു, അൽവാപ്രഭു, യെഥേത്ത്പ്രഭു, ഒഹൊലീബാമാപ്രഭു; 41 ൪൧ ഏലാപ്രഭു, പീനോൻപ്രഭു, കെനസ്പ്രഭു, തേമാൻപ്രഭു; 42 ൪൨ മിബ്സാർപ്രഭു, മഗ്ദീയേൽപ്രഭു, ഈരാംപ്രഭു; 43 ൪൩ ഇവർ അവകാശമാക്കിയ ദേശത്തുള്ള വാസസ്ഥലങ്ങളുടെ അടിസ്ഥാനത്തിൽ ഏദോമ്യപ്രഭുക്കന്മാർ ഇവർ ആകുന്നു; ഏദോമ്യരുടെ പിതാവ് ഏശാവ് തന്നെ.

< ഉല്പത്തി 36 >