< സങ്കീർത്തനങ്ങൾ 20 >

1 യഹോവ കഷ്ടകാലത്തിൽ നിനക്കു ഉത്തരമരുളുമാറാകട്ടെ; യാക്കോബിൻ ദൈവത്തിന്റെ നാമം നിന്നെ ഉയൎത്തുമാറാകട്ടെ. 2 അവൻ വിശുദ്ധമന്ദിരത്തിൽനിന്നു നിനക്കു സഹായം അയക്കുമാറാകട്ടെ; സീയോനിൽനിന്നു നിന്നെ താങ്ങുമാറാകട്ടെ. 3 നിന്റെ വഴിപാടുകളെ ഒക്കെയും അവൻ ഓൎക്കട്ടെ; നിന്റെ ഹോമയാഗം കൈക്കൊള്ളുമാറാകട്ടെ. (സേലാ) 4 നിന്റെ ഹൃദയത്തിലെ ആഗ്രഹം അവൻ നിനക്കു നല്കട്ടെ; നിന്റെ താല്പൎയ്യമൊക്കെയും നിവൎത്തിക്കട്ടെ. 5 ഞങ്ങൾ നിന്റെ ജയത്തിൽ ഘോഷിച്ചുല്ലസിക്കും; ഞങ്ങളുടെ ദൈവത്തിന്റെ നാമത്തിൽ കൊടി ഉയൎത്തും; യഹോവ നിന്റെ അപേക്ഷകളൊക്കെയും നിവൎത്തിക്കുമാറാകട്ടെ. 6 യഹോവ തന്റെ അഭിഷിക്തനെ രക്ഷിക്കുന്നു എന്നു ഞാൻ ഇപ്പോൾ അറിയുന്നു; അവൻ തന്റെ വിശുദ്ധസ്വൎഗ്ഗത്തിൽനിന്നു തന്റെ വലങ്കയ്യുടെ രക്ഷാകരമായ വീൎയ്യപ്രവൃത്തികളാൽ അവന്നു ഉത്തരമരുളും. 7 ചിലർ രഥങ്ങളിലും ചിലർ കുതിരകളിലും ആശ്രയിക്കുന്നു; ഞങ്ങളോ ഞങ്ങളുടെ ദൈവമായ യഹോവയുടെ നാമത്തെ കീൎത്തിക്കും. 8 അവർ കുനിഞ്ഞു വീണുപോയി; എന്നാൽ ഞങ്ങൾ എഴുന്നേറ്റു നിവിൎന്നു നില്ക്കുന്നു. 9 യഹോവേ, രാജാവിനെ രക്ഷിക്കേണമേ; ഞങ്ങൾ അപേക്ഷിക്കുമ്പോൾ ഉത്തരമരുളേണമേ.

< സങ്കീർത്തനങ്ങൾ 20 >