< 1 ദിനവൃത്താന്തം 24 >

1 അഹരോന്റെ പുത്രന്മാരുടെ കൂറുകളോ: അഹരോന്റെ പുത്രന്മാർ: നാദാബ്, അബീഹൂ, എലെയാസാർ, ഈഥാമാർ. 2 നാദാബും അബീഹൂവും അവരുടെ അപ്പന്നു മുമ്പെ മരിച്ചുപോയി; അവൎക്കു പുത്രന്മാർ ഉണ്ടായിരുന്നതുമില്ല; അതുകൊണ്ടു എലെയാസാരും ഈഥാമാരും പൌരോഹിത്യം നടത്തി. 3 ദാവീദ് എലെയാസാരിന്റെ പുത്രന്മാരിൽ സാദോക്, ഈഥാമാരിന്റെ പുത്രന്മാരിൽ അഹീമേലെക്ക് എന്നിവരുമായി അവരെ അവരുടെ ശുശ്രൂഷയുടെ മുറപ്രകാരം വിഭാഗിച്ചു. 4 ഈഥാമാരിന്റെ പുത്രന്മാരിലുള്ളതിനെക്കാൾ എലെയാസാരിന്റെ പുത്രന്മാരിൽ അധികം തലവന്മാരെ കണ്ടതുകൊണ്ടു എലെയാസാരിന്റെ പുത്രന്മാരിൽ പതിനാറു പിതൃഭവനത്തലവന്മാരും ഈഥാമാരിന്റെ പുത്രന്മാരിൽ എട്ടു പിതൃഭവനത്തലവന്മാരുമായി വിഭാഗിച്ചു. 5 എലെയാസാരിന്റെ പുത്രന്മാരിലും ഈഥാമാരിന്റെ പുത്രന്മാരിലും വിശുദ്ധസ്ഥലത്തിന്റെ പ്രഭുക്കന്മാരും ദൈവാലയത്തിന്റെ പ്രഭുക്കന്മാരും ഉള്ളതുകൊണ്ടു അവരെ തരഭേദം കൂടാതെ ചീട്ടിട്ടു വിഭാഗിച്ചു. 6 ലേവ്യരിൽ നെഥനയേലിന്റെ മകനായ ശെമയ്യാശാസ്ത്രി രാജാവിന്നും പ്രഭുക്കന്മാൎക്കും പുരോഹിതനായ സാദോക്കിന്നും അബ്യാഥാരിന്റെ മകനായ അഹീമേലെക്കിന്നും പുരോഹിതന്മാരുടെയും ലേവ്യരുടെയും പിതൃഭവനത്തലവന്മാൎക്കും മുമ്പാകെ ഒരു പിതൃഭവനം എലെയാസാരിന്നും മറ്റൊന്നു ഈഥാമാരിന്നുമായി ചീട്ടുവന്നതു എഴുതിവെച്ചു. 7 ഒന്നാമത്തെ ചീട്ട് യെഹോയാരീബിന്നും രണ്ടാമത്തേതു യെദായാവിന്നും 8 മൂന്നാമത്തേതു ഹാരീമിന്നും നാലാമത്തേതു ശെയോരീമിന്നും 9 അഞ്ചാമത്തേതു മല്ക്കീയാവിന്നും ആറാമത്തേതു മീയാമിന്നും 10 ഏഴാമത്തേതു ഹാക്കോസിന്നും എട്ടാമത്തേതു അബീയാവിന്നും 11 ഒമ്പതാമത്തേതു യേശൂവെക്കും പത്താമത്തേതു ശെഖന്യാവിന്നും 12 പതിനൊന്നാമത്തേതു എല്യാശീബിന്നും പന്ത്രണ്ടാമത്തേതു യാക്കീമിന്നും 13 പതിമ്മൂന്നാമത്തേതു ഹുപ്പെക്കും പതിന്നാലാമത്തേതു യേശെബെയാമിന്നും 14 പതിനഞ്ചാമത്തേതു ബിൽഗെക്കും പതിനാറാമത്തേതു ഇമ്മേരിന്നും 15 പതിനേഴാമത്തേതു ഹേസീരിന്നും പതിനെട്ടാമത്തേതു ഹപ്പിസ്സേസിന്നും 16 പത്തൊമ്പതാമത്തേതു പെതഹ്യാവിന്നും ഇരുപതാമത്തേതു യെഹെസ്കേലിന്നും 17 ഇരുപത്തൊന്നാമത്തേതു യാഖീന്നും ഇരുപത്തിരണ്ടാമത്തേതു ഗാമൂലിന്നും 18 ഇരുപത്തിമൂന്നാമത്തേതു ദെലായാവിന്നും ഇരുപത്തിനാലാമത്തേതു മയസ്യാവിന്നും വന്നു. 19 യിസ്രായേലിന്റെ ദൈവമായ യഹോവ അവരുടെ പിതാവായ അഹരോനോടു കല്പിച്ചതുപോലെ അവൻ അവൎക്കു കൊടുത്ത നിയമപ്രകാരം അവരുടെ ശുശ്രൂഷെക്കായിട്ടു യഹോവയുടെ ആലയത്തിലേക്കു അവർ വരേണ്ടുന്ന ക്രമം ഇതു ആയിരുന്നു. 20 ശേഷം ലേവിപുത്രന്മാരോ: അമ്രാമിന്റെ പുത്രന്മാരിൽ ശൂബായേൽ; ശൂബായേലിന്റെ പുത്രന്മാരിൽ യെഹ്ദെയാവു. 21 രെഹബ്യാവോ: രെഹബ്യാവിന്റെ പുത്രന്മാരിൽ തലവൻ യിശ്യാവു. 22 യിസ്ഹാൎയ്യരിൽ ശെലോമോത്ത്; ശലോമോത്തിന്റെ പുത്രന്മാരിൽ യഹത്ത്. 23 ഹെബ്രോന്റെ പുത്രന്മാർ: യെരിയാവു തലവൻ; അമൎയ്യാവു രണ്ടാമൻ; യഹസീയേൽ മൂന്നാമൻ; യെക്കമെയാം നാലാമൻ. 24 ഉസ്സീയേലിന്റെ പുത്രന്മാർ: മീഖ; മീഖയുടെ പുത്രന്മാർ: 25 ശാമീർ, മീഖയുടെ സഹോദരൻ യിശ്ശ്യാവു: യിശ്ശ്യാവിന്റെ പുത്രന്മാരിൽ സെഖൎയ്യാവു. 26 മെരാരിയുടെ പുത്രന്മാർ: മഹ്ലി, മൂശി, യയസ്യാവിന്റെ പുത്രന്മാർ: ബെനോ. 27 മെരാരിയുടെ പുത്രന്മാർ: യയസ്യാവിൽനിന്നുത്ഭവിച്ച ബെനോ, ശോഹം, സക്കൂർ, ഇബ്രി. 28 മഹ്ലിയുടെ മകൻ എലെയാസാർ; അവന്നു പുത്രന്മാർ ഉണ്ടായില്ല. 29 കീശോ: കീശിന്റെ പുത്രന്മാർ യെരഹ്മെയേൽ. 30 മൂശിയുടെ പുത്രന്മാർ: മഹ്ലി, ഏദെർ, യെരീമോത്ത്; ഇവർ പിതൃഭവനം പിതൃഭവനമായി ലേവിയുടെ പുത്രന്മാർ. 31 അവരും അഹരോന്റെ പുത്രന്മാരായ തങ്ങളുടെ സഹോദരന്മാരെപ്പോലെ തന്നേ ദാവീദ് രാജാവിന്നും സാദോക്കിന്നും അഹീമേലെക്കിന്നും പുരോഹിതന്മാരുടെയും ലേവ്യരുടെയും പിതൃഭവനത്തലവന്മാൎക്കും മുമ്പാകെ അതതു പിതൃഭവനത്തിൽ ഓരോ തലവൻ താന്താന്റെ ഇളയസഹോദരനെപ്പോലെ തന്നേ ചീട്ടിട്ടു.

< 1 ദിനവൃത്താന്തം 24 >