< സങ്കീർത്തനങ്ങൾ 98 >

1 ഒരു സങ്കീർത്തനം. യഹോവയ്ക്ക് ഒരു നവഗാനം ആലപിക്കുക; അവിടന്ന് അത്ഭുതകാര്യങ്ങൾ ചെയ്തിരിക്കുന്നു. അവിടത്തെ വലതുകരവും വിശുദ്ധഭുജവും അവിടത്തേക്ക് ജയം നേടിക്കൊടുത്തിരിക്കുന്നു. 2 യഹോവ തന്റെ രക്ഷ വിളംബരംചെയ്തിരിക്കുന്നു അവിടത്തെ നീതി ജനതകൾക്കു വെളിപ്പെടുത്തിയിരിക്കുന്നു. 3 അവിടന്ന് ഇസ്രായേൽഗൃഹത്തോടുള്ള തന്റെ സ്നേഹവും വിശ്വസ്തതയും ഓർത്തിരിക്കുന്നു; നമ്മുടെ ദൈവത്തിന്റെ രക്ഷയെ ഭൂമിയുടെ എല്ലാ അതിർത്തികളും ദർശിച്ചിരിക്കുന്നു. 4 സർവഭൂമിയുമേ, യഹോവയ്ക്ക് ആനന്ദത്തോടെ ആർപ്പിടുക, ആഹ്ലാദാരവത്തോടെ അവിടത്തേയ്ക്ക് സ്തുതിപാടുക; 5 കിന്നരത്തോടെ യഹോവയ്ക്ക് സ്തുതിഗീതം ആലപിക്കുക, കിന്നരത്തോടും സംഗീതാലാപനത്തോടുംതന്നെ, 6 കാഹളംകൊണ്ടും കോലാട്ടിൻകൊമ്പിനാൽ തീർത്ത കാഹളംകൊണ്ടും— രാജാവായ യഹോവയുടെമുമ്പിൽ ആനന്ദഘോഷം മുഴക്കുക. 7 സമുദ്രവും അതിലുള്ള സമസ്തവും മാറ്റൊലി മുഴക്കട്ടെ, ഭൂമിയും അതിലധിവസിക്കുന്ന സകലതുംതന്നെ. 8 നദികൾ കരഘോഷം മുഴക്കട്ടെ, മാമലകൾ ഒന്നുചേർന്ന് ആനന്ദകീർത്തനം ആലപിക്കട്ടെ; 9 അവ യഹോവയുടെ സന്നിധിയിൽ ഗാനം ആലപിക്കട്ടെ; അവിടന്നു ഭൂമിയെ ന്യായംവിധിക്കാൻ വരുന്നല്ലോ. അവിടന്ന് ലോകത്തെ നീതിയോടും ജനതകളെ ന്യായപൂർവമായും വിധിക്കും.

< സങ്കീർത്തനങ്ങൾ 98 >