< സങ്കീർത്തനങ്ങൾ 97 >

1 യഹോവ വാഴുന്നു, ഭൂമി ഉല്ലസിക്കട്ടെ; വിദൂരതീരങ്ങൾ ആഹ്ലാദിക്കട്ടെ; 2 മേഘവും അന്ധതമസ്സും അവിടത്തെ വലയംചെയ്തിരിക്കുന്നു; നീതിയും ന്യായവും അവിടത്തെ സിംഹാസനത്തിന്റെ അടിസ്ഥാനം ആകുന്നു. 3 അഗ്നി അങ്ങേക്കുമുമ്പേ പുറപ്പെടുന്നു ചുറ്റുമുള്ള തന്റെ എതിരാളികളെ ദഹിപ്പിക്കുന്നു. 4 അവിടത്തെ മിന്നൽപ്പിണരുകൾ പ്രപഞ്ചത്തെ പ്രകാശിപ്പിക്കുന്നു; ഭൂമി അതു കാണുകയും പ്രകമ്പനംകൊള്ളുകയുംചെയ്യുന്നു. 5 പർവതങ്ങൾ യഹോവയുടെമുമ്പിൽ മെഴുകുപോലെ ഉരുകുന്നു, സർവഭൂമിയുടെയും കർത്താവിന്റെ മുമ്പിൽത്തന്നെ. 6 ആകാശം അവിടത്തെ നീതി പ്രഖ്യാപിക്കുകയും ജനതകൾ അവിടത്തെ മഹത്ത്വം ദർശിക്കുകയുംചെയ്യുന്നു. 7 പ്രതിമകളെ ആരാധിക്കുന്ന എല്ലാവരും ലജ്ജിതരായിത്തീരും, വിഗ്രഹങ്ങളിൽ പ്രശംസിക്കുന്നവരും അങ്ങനെതന്നെ— സകലദേവതകളുമേ, യഹോവയെ നമസ്കരിക്കുക! 8 യഹോവേ, അവിടത്തെ ന്യായവിധികൾനിമിത്തം സീയോൻ കേൾക്കുകയും ആനന്ദിക്കുകയും യെഹൂദാപുത്രിമാർ ആഹ്ലാദിക്കുകയും ചെയ്യുന്നു. 9 കാരണം യഹോവേ, അങ്ങാണല്ലോ സർവഭൂമിക്കുംമീതേ അത്യുന്നതൻ; അവിടന്ന് സകലദേവന്മാരെക്കാളും അത്യന്തം ഉന്നതൻതന്നെ. 10 യഹോവയെ സ്നേഹിക്കുന്നവർ തിന്മ വെറുക്കട്ടെ, കാരണം അവിടന്ന് തന്റെ വിശ്വസ്തരുടെ പ്രാണനെ കാക്കുന്നു അവരെ ദുഷ്ടരുടെ കൈകളിൽനിന്നു മോചിപ്പിക്കുന്നു. 11 നീതിനിഷ്ഠരുടെമേൽ പ്രകാശം ഉദിക്കുന്നു; ഹൃദയപരമാർഥികളുടെമേൽ ആനന്ദവും. 12 നീതിനിഷ്ഠരേ, യഹോവയിൽ ആനന്ദിക്കുകയും അവിടത്തെ വിശുദ്ധനാമത്തെ പുകഴ്ത്തുകയും ചെയ്യുക.

< സങ്കീർത്തനങ്ങൾ 97 >