< സങ്കീർത്തനങ്ങൾ 33 >

1 നീതിനിഷ്ഠരേ, ആനന്ദത്തോടെ യഹോവയ്ക്ക് പാടുക; പരമാർഥികളുടെ സ്തുതി ഉചിതംതന്നെ. 2 കിന്നരംകൊണ്ട് യഹോവയെ ഞാൻ വാഴ്ത്തുക; പത്തുകമ്പിയുള്ള വീണകൊണ്ട് അവിടത്തേക്ക് സംഗീതം ആലപിക്കുക. 3 അവിടത്തേക്ക് ഒരു നവഗാനം ആലപിക്കുക; വൈദഗ്ദ്ധ്യത്തോടെ വാദ്യങ്ങളിൽ ആനന്ദസ്വരം മുഴക്കുക. 4 കാരണം, യഹോവയുടെ വചനം നീതിയുക്തമാകുന്നു; അവിടന്ന് തന്റെ എല്ലാ പ്രവൃത്തികളിലും വിശ്വസ്തൻതന്നെ. 5 യഹോവ നീതിയും ന്യായവും ഇഷ്ടപ്പെടുന്നു; അവിടത്തെ അചഞ്ചലസ്നേഹത്താൽ ഭൂമണ്ഡലം നിറഞ്ഞിരിക്കുന്നു. 6 യഹോവയുടെ വചനത്താൽ ആകാശം സൃഷ്ടിക്കപ്പെട്ടു, തിരുവായിലെ ശ്വാസത്താൽ താരഗണങ്ങളും. 7 അവിടന്ന് സമുദ്രജലരാശിയെ കൂമ്പാരമായി കൂട്ടുന്നു; ആഴിയെ കലവറകളിൽ സംഭരിക്കുന്നു. 8 സർവഭൂമിയും യഹോവയെ ഭയപ്പെടട്ടെ; ഭൂസീമവാസികളെല്ലാം തിരുമുമ്പിൽ ഭയഭക്തിയോടെ നിലകൊള്ളട്ടെ. 9 കാരണം, അവിടന്ന് അരുളിച്ചെയ്തു, അവയുണ്ടായി; അവിടന്ന് കൽപ്പിച്ചു, അവ സ്ഥാപിതമായി. 10 യഹോവ രാഷ്ട്രങ്ങളുടെ പദ്ധതികൾ നിഷ്ഫലമാക്കുന്നു; ജനതകളുടെ ആലോചനകൾ വിഫലമാക്കുന്നു. 11 എന്നാൽ യഹോവയുടെ പദ്ധതികൾ എന്നെന്നേക്കും സ്ഥിരമായിരിക്കുന്നു; അവിടത്തെ ഹൃദയവിചാരങ്ങൾ തലമുറതലമുറകളോളവും. 12 യഹോവ ദൈവമായിരിക്കുന്ന രാഷ്ട്രം അനുഗ്രഹിക്കപ്പെട്ടത്, അവിടന്ന് തന്റെ അവകാശമായി തെരഞ്ഞെടുക്കപ്പെട്ട ജനതയും. 13 യഹോവ സ്വർഗത്തിൽനിന്നു താഴേക്കു നോക്കുന്നു; സകലമാനവവംശത്തെയും വീക്ഷിക്കുന്നു; 14 അവിടന്നു തന്റെ നിവാസസ്ഥാനത്തുനിന്ന് ഭൂമിയിലെ സകലനിവാസികളെയും നിരീക്ഷിക്കുന്നു— 15 അവിടന്ന് അവരുടെയെല്ലാം ഹൃദയങ്ങളെ രൂപപ്പെടുത്തുന്നു, അവരുടെ പ്രവൃത്തികളെല്ലാം അവിടന്ന് ശ്രദ്ധിക്കുന്നു. 16 സൈന്യബലത്താൽ ഒരു രാജാവും വിജയശ്രീലാളിതനാകുന്നില്ല; തന്റെ കായികബലത്താൽ ഒരു സേനാനിയും രക്ഷപ്പെടുന്നില്ല. 17 പടക്കുതിരയെക്കൊണ്ട് വിജയിക്കാമെന്ന ആശ വ്യർഥം; അതിന്റെ വൻശക്തിയാൽ, നിന്നെ രക്ഷിക്കാൻ അതിനു കഴിയുകയുമില്ല. 18 എന്നാൽ യഹോവയുടെ ദൃഷ്ടി തന്നെ ഭയപ്പെടുന്നവരിലും അവിടത്തെ അചഞ്ചലസ്നേഹത്തിൽ പ്രത്യാശ അർപ്പിക്കുന്നവരിലുമുണ്ട്, 19 അവിടന്നവരെ മരണത്തിൽനിന്ന് മോചിപ്പിക്കുകയും ക്ഷാമകാലത്ത് അവരുടെ ജീവൻ രക്ഷിക്കുകയും ചെയ്യുന്നു. 20 എന്റെയുള്ളം യഹോവയ്ക്കായി കാത്തിരിക്കുന്നു; അവിടന്നു നമ്മുടെ സഹായവും പരിചയും ആകുന്നു. 21 നമ്മുടെ ഹൃദയം യഹോവയിൽ ആനന്ദിക്കുന്നു, കാരണം, അവിടത്തെ വിശുദ്ധനാമത്തെ നാം ശരണംപ്രാപിക്കുന്നു. 22 ഞങ്ങൾ അങ്ങയിൽ പ്രത്യാശ അർപ്പിക്കുന്നതുപോലെ യഹോവേ, അവിടത്തെ അചഞ്ചലസ്നേഹം ഞങ്ങളോടൊപ്പം ഉണ്ടാകണമേ.

< സങ്കീർത്തനങ്ങൾ 33 >