< സങ്കീർത്തനങ്ങൾ 140 >

1 സംഗീതസംവിധായകന്. ദാവീദിന്റെ ഒരു സങ്കീർത്തനം. യഹോവേ, അധർമം പ്രവർത്തിക്കുന്നവരിൽനിന്ന് എന്നെ മോചിപ്പിക്കണമേ; അക്രമികളിൽനിന്ന് എന്നെ സംരക്ഷിക്കണമേ, 2 അവർ ഹൃദയത്തിൽ ദുഷ്ടതന്ത്രങ്ങൾ ആവിഷ്കരിക്കുകയും നിരന്തരം കലഹം ഇളക്കിവിടുകയുംചെയ്യുന്നു. 3 അവർ തങ്ങളുടെ നാവ് സർപ്പത്തിന്റേതുപോലെ മൂർച്ചയുള്ളതാക്കുന്നു. അവരുടെ അധരങ്ങളിൽ അണലിവിഷമുണ്ട്. (സേലാ) 4 യഹോവേ, ദുഷ്ടരുടെ കൈകളിൽനിന്ന് എന്നെ സൂക്ഷിക്കണമേ; എന്റെ കാലുകൾ കുരുക്കിൽപ്പെടുത്താൻ പദ്ധതിയിടുന്ന അക്രമികളിൽനിന്ന് എന്നെ സംരക്ഷിക്കണമേ. 5 അഹങ്കാരികൾ എനിക്കൊരു കെണി ഒരുക്കിയിരിക്കുന്നു; അവർ ഒരു വല വിരിച്ചിരിക്കുന്നു എന്റെ പാതയോരത്ത് എനിക്കായി ഒരു കുടുക്ക് ഒരുക്കിയിരിക്കുന്നു. (സേലാ) 6 “അവിടന്ന് ആകുന്നു എന്റെ ദൈവം,” എന്നു ഞാൻ യഹോവയോട് പറഞ്ഞു. യഹോവേ, കരുണയ്ക്കായുള്ള എന്റെ നിലവിളി കേൾക്കണമേ. 7 കർത്താവായ യഹോവേ, ശക്തനായ രക്ഷകാ, യുദ്ധദിവസത്തിൽ അങ്ങ് എന്റെ ശിരസ്സിൽ ഒരു കവചം അണിയിക്കുന്നു. 8 യഹോവേ, ദുഷ്ടരുടെ ആഗ്രഹം സാധിപ്പിച്ചുകൊടുക്കരുതേ, അവരുടെ ആഗ്രഹങ്ങൾ സഫലമാക്കരുതേ. (സേലാ) 9 എന്നെ വലയംചെയ്തിരിക്കുന്നവർ അഹങ്കാരത്തോടെ അവരുടെ ശിരസ്സുകൾ ഉയർത്തുന്നു; അവരുടെ അധരങ്ങളിൽനിന്നു പുറപ്പെടുന്ന തിന്മയാൽത്തന്നെ അവരെ മൂടിക്കളയണമേ. 10 അവരുടെമേൽ ജ്വലിക്കുന്ന കനലുകൾ പതിക്കട്ടെ; അഗ്നികൂപങ്ങളിലേക്ക് അവർ എറിയപ്പെടട്ടെ, ഒരിക്കലും കരകയറാനാകാത്തവിധം ചേറ്റുകുഴിയിലവർ നിപതിക്കട്ടെ. 11 പരദൂഷണം പറയുന്നവർ ദേശത്ത് പ്രബലപ്പെടാതിരിക്കട്ടെ; അക്രമികളെ ദുരന്തങ്ങൾ വേട്ടയാടി നശിപ്പിക്കട്ടെ. 12 യഹോവ പീഡിതർക്ക് ന്യായവും അഗതികൾക്ക് നീതിയും പരിപാലിക്കുമെന്ന് ഞാൻ അറിയുന്നു. 13 നീതിനിഷ്ഠർ അവിടത്തെ നാമത്തെ വാഴ്ത്തുകയും ഹൃദയപരമാർഥികൾ തിരുസന്നിധിയിൽ വസിക്കുകയും ചെയ്യും, നിശ്ചയം.

< സങ്കീർത്തനങ്ങൾ 140 >