< സങ്കീർത്തനങ്ങൾ 126 >

1 ആരോഹണഗീതം. യഹോവ സീയോന്റെ ബന്ധിതരെ മടക്കിവരുത്തിയപ്പോൾ, ഞങ്ങൾ സ്വപ്നം കാണുന്നവരെപ്പോലെ ആയിരുന്നു. 2 ഞങ്ങളുടെ വായിൽ ചിരിയും ഞങ്ങളുടെ നാവിൽ ആനന്ദഗീതങ്ങളും നിറഞ്ഞു. അപ്പോൾ രാഷ്ട്രങ്ങൾക്കിടയിൽ ഇപ്രകാരം പ്രകീർത്തിക്കപ്പെട്ടു: “യഹോവ അവർക്കുവേണ്ടി വൻകാര്യങ്ങൾ ചെയ്തിരിക്കുന്നു.” 3 യഹോവ ഞങ്ങൾക്കുവേണ്ടി വൻകാര്യങ്ങൾ ചെയ്തിരിക്കുന്നു, ഞങ്ങൾ ആനന്ദാതിരേകത്താൽ തുള്ളിച്ചാടുന്നു. 4 യഹോവേ, തെക്കേദേശത്തിലെ തോടുകളെ എന്നപോലെ, ഞങ്ങളുടെ ബന്ധിതരെ മടക്കിവരുത്തണമേ. 5 കണ്ണുനീരോടെ വിതയ്ക്കുന്നവർ ആനന്ദഘോഷത്തോടെ കൊയ്തെടുക്കും. 6 വിതയ്ക്കാനുള്ള വിത്തു ചുമന്നുകൊണ്ട്, കണ്ണുനീരോടെ നടക്കുന്നവർ, കറ്റകൾ ചുമന്നുകൊണ്ട് ആനന്ദഗീതം പാടി മടങ്ങുന്നു.

< സങ്കീർത്തനങ്ങൾ 126 >