< സങ്കീർത്തനങ്ങൾ 112 >

1 യഹോവയെ വാഴ്ത്തുക. യഹോവയെ ഭയപ്പെടുകയും അവിടത്തെ കൽപ്പനകളിൽ ആഹ്ലാദിക്കുകയും ചെയ്യുന്നവർ അനുഗൃഹീതർ. 2 അവരുടെ മക്കൾ ദേശത്ത് പ്രബലരായിത്തീരും; പരമാർഥികളുടെ തലമുറ അനുഗ്രഹിക്കപ്പെടും. 3 ഐശ്വര്യവും സമ്പത്തും അവരുടെ ഭവനങ്ങളിലുണ്ട്, അവരുടെ നീതി എന്നേക്കും നിലനിൽക്കുന്നു. 4 പരമാർഥികൾക്ക് അന്ധകാരത്തിൽ പ്രകാശം ഉദിക്കുന്നു, അങ്ങനെയുള്ളവർ കരുണയും കൃപയും നീതിയും ഉള്ളവർ ആകുന്നു. 5 ഔദാര്യത്തോടെ വായ്പകൊടുക്കുകയും നീതിയോടെ കാര്യങ്ങൾ നിർവഹിക്കുകയും ചെയ്യുന്നവർക്ക് നന്മയുണ്ടാകും. 6 നീതിനിഷ്ഠർ ഒരിക്കലും കുലുങ്ങുകയില്ല; അവരുടെ ഓർമ എന്നും നിലനിൽക്കും. 7 ദുർവർത്തമാനംനിമിത്തം അവർ ഭയപ്പെടുകയില്ല; കാരണം യഹോവയിൽ ആശ്രയിക്കുന്നതിനാൽ അവരുടെ ഹൃദയം സുസ്ഥിരമായിരിക്കുന്നു. 8 അവരുടെ ഹൃദയം ദൃഢവും നിർഭയവും ആയിരിക്കും; ഒടുവിൽ തങ്ങളുടെ ശത്രുക്കളുടെ പരാജയം അവർ കാണും. 9 അവർ വാരിവിതറി ദരിദ്രർക്കു കൊടുക്കുന്നു, അവരുടെ നീതി എന്നേക്കും നിലനിൽക്കുന്നു; അവരുടെ കൊമ്പ് അഭിമാനത്തോടെ ഉയർന്നുനിൽക്കുന്നു. 10 ദുഷ്ടർ കണ്ട് അസ്വസ്ഥരാകും, അവർ പല്ലുഞെരിച്ച് ഉരുകിപ്പോകും; ദുഷ്ടരുടെ പ്രതീക്ഷകൾ നിഷ്ഫലമായിത്തീരും.

< സങ്കീർത്തനങ്ങൾ 112 >