< ഉല്പത്തി 41 >

1 രണ്ടുവർഷം കഴിഞ്ഞപ്പോൾ ഫറവോൻ ഒരു സ്വപ്നംകണ്ടു: അദ്ദേഹം നൈൽനദീതീരത്തു നിൽക്കുകയായിരുന്നു. 2 അപ്പോൾ കാഴ്ചയ്ക്കു മോടിയുള്ളതും കൊഴുത്തതുമായ ഏഴു പശുക്കൾ നദിയിൽനിന്ന് കയറിവന്ന് ഞാങ്ങണകൾക്കിടയിൽ മേഞ്ഞുകൊണ്ടിരുന്നു. 3 അതിനുശേഷം അവയുടെ പിന്നാലെ വിരൂപവും മെലിഞ്ഞതുമായ വേറെ ഏഴു പശുക്കൾ നദിയിൽനിന്ന് കയറിവന്നു. അവ നദീതീരത്തു നിന്നിരുന്ന പശുക്കളുടെ അരികിൽത്തന്നെ വന്നുനിന്നു. 4 മെലിഞ്ഞു വിരൂപമായ പശുക്കൾ ഭംഗിയും പുഷ്ടിയുമുള്ള ഏഴു പശുക്കളെ തിന്നുകളഞ്ഞു! അപ്പോൾ ഫറവോൻ ഉണർന്നു. 5 അദ്ദേഹം വീണ്ടും ഉറങ്ങി. രണ്ടാമതൊരു സ്വപ്നംകണ്ടു: ഇതാ, ഒരു തണ്ടിൽ പുഷ്ടിയുള്ളതും നല്ലതുമായ ഏഴു കതിരുകൾ മുളച്ചുവന്നു. 6 അവയ്ക്കു പിന്നാലെ, നേർത്തതും കിഴക്കൻകാറ്റേറ്റ് ഉണങ്ങിക്കരിഞ്ഞതുമായ വേറെ ഏഴു കതിരുകൾ മുളച്ചുവന്നു. 7 ആ നേർത്ത ഏഴു കതിരുകൾ ആരോഗ്യമുള്ളതും ധാന്യം നിറഞ്ഞതുമായ ഏഴു കതിരുകളെയും വിഴുങ്ങിക്കളഞ്ഞു. അപ്പോൾ ഫറവോൻ ഉണർന്നു, അതൊരു സ്വപ്നമായിരുന്നു എന്നു മനസ്സിലാക്കി. 8 പ്രഭാതത്തിൽ അദ്ദേഹത്തിന്റെ മനസ്സ് അസ്വസ്ഥമായിരുന്നു. അദ്ദേഹം ഈജിപ്റ്റിലെ സകലജ്യോതിഷികളെയും ജ്ഞാനികളെയും ആളയച്ചുവരുത്തി; ഫറവോൻ അവരോട് തന്റെ സ്വപ്നം പറഞ്ഞു; എന്നാൽ അതു വ്യാഖ്യാനിക്കാൻ ആർക്കും കഴിഞ്ഞില്ല. 9 അപ്പോൾ പ്രധാന വീഞ്ഞുകാരൻ ഫറവോനോടു പറഞ്ഞു: “ഇന്ന് ഞാൻ എന്റെ തെറ്റ് ഓർക്കുന്നു. 10 ഒരിക്കൽ ഫറവോൻ തന്റെ ദാസന്മാരോടു കോപിച്ചു; അവിടന്ന് എന്നെയും പ്രധാന അപ്പക്കാരനെയും അംഗരക്ഷകരുടെ അധിപന്റെ വീട്ടിൽ തടവിലാക്കി. 11 ഒരേരാത്രിയിൽ ഞങ്ങൾ ഇരുവരും വ്യത്യസ്ത അർഥമുള്ള ഓരോ സ്വപ്നംകണ്ടു; 12 അംഗരക്ഷകരുടെ അധിപന്റെ ദാസനായ ഒരു എബ്രായയുവാവ് അന്നു ഞങ്ങളോടുകൂടെ ഉണ്ടായിരുന്നു. ഞങ്ങൾ ഞങ്ങളുടെ സ്വപ്നങ്ങൾ അവനെ അറിയിച്ചു; അവൻ ഞങ്ങൾക്ക് അവ വ്യാഖ്യാനിച്ചുതന്നു; ഓരോരുത്തന്റെയും സ്വപ്നത്തിന്റെ അർഥവും പറഞ്ഞുതന്നു. 13 അവൻ അവ ഞങ്ങൾക്കു വ്യാഖ്യാനിച്ചുതന്നതുപോലെതന്നെ സംഭവിച്ചു; എന്നെ പഴയ സ്ഥാനത്ത് ആക്കുകയും മറ്റവനെ തൂക്കിലേറ്റുകയും ചെയ്തു.” 14 ഫറവോൻ യോസേഫിനുവേണ്ടി ആളയച്ചു; അവനെ കൽത്തുറുങ്കിൽനിന്ന് ഉടൻതന്നെ വരുത്തി. അവൻ ക്ഷൗരംചെയ്ത് വസ്ത്രം മാറിയതിനുശേഷം ഫറവോന്റെ സന്നിധിയിൽ വന്നു. 15 ഫറവോൻ യോസേഫിനോടു പറഞ്ഞു: “ഞാനൊരു സ്വപ്നംകണ്ടു, അതു വ്യാഖ്യാനിക്കാൻ ആർക്കും കഴിയുന്നില്ല. എന്നാൽ നിനക്ക് ഒരു സ്വപ്നം കേൾക്കുമ്പോൾത്തന്നെ അതു വ്യാഖ്യാനിക്കാൻ കഴിയുമെന്നു നിന്നെക്കുറിച്ചു ഞാൻ കേട്ടിരിക്കുന്നു.” 16 “ഞാനല്ല, ദൈവമാണ് ഫറവോനു ശുഭകരമായ മറുപടി നൽകുന്നത്,” യോസേഫ് ഫറവോനോട് ഉത്തരം പറഞ്ഞു. 17 അപ്പോൾ ഫറവോൻ യോസേഫിനോടു പറഞ്ഞു: “ഞാൻ സ്വപ്നത്തിൽ നദീതീരത്തു നിൽക്കുകയായിരുന്നു; 18 അപ്പോൾ പുഷ്ടിയും ഭംഗിയും ഉള്ള ഏഴു പശുക്കൾ നദിയിൽനിന്ന് കയറിവന്ന്, ഞാങ്ങണകൾക്കിടയിൽ മേഞ്ഞുകൊണ്ടിരുന്നു. 19 അവയ്ക്കു പിന്നാലെ തീരെ മെലിഞ്ഞ് വിരൂപമായ വേറെ ഏഴു പശുക്കൾ കയറിവന്നു. ഇത്രയും വിരൂപമായ പശുക്കളെ ഞാൻ ഈജിപ്റ്റുദേശത്തെങ്ങും ഇതിനുമുമ്പ് ഒരിക്കലും കണ്ടിട്ടില്ല. 20 മെലിഞ്ഞു വിരൂപമായ ആ പശുക്കൾ, ആദ്യം കയറിവന്ന പുഷ്ടിയുള്ള ഏഴു പശുക്കളെയും തിന്നുകളഞ്ഞു. 21 അവ അവയുടെ വയറ്റിൽ ചെന്നു; എന്നിട്ടും അവ അവയുടെ വയറ്റിൽ ചെന്നതിന്റെ ഒരു ലക്ഷണവും ഉണ്ടായിരുന്നില്ല. മുമ്പിലത്തെപ്പോലെതന്നെ അവ വിരൂപമായിരുന്നു. അപ്പോൾ ഞാൻ ഉണർന്നു. 22 “പിന്നെയും എന്റെ സ്വപ്നത്തിൽ ഞാൻ ധാന്യം നിറഞ്ഞതും നല്ലതുമായ ഏഴു കതിരുകൾ ഒരേ തണ്ടിൽനിന്ന് പൊങ്ങിവന്നതായി കണ്ടു. 23 അവയ്ക്കു പിന്നാലെ കൊഴിഞ്ഞതും നേർത്തതും കിഴക്കൻകാറ്റടിച്ചു വരണ്ടുപോയതുമായ വേറെ ഏഴു കതിരുകൾ ഉയർന്നുവന്നു. 24 ആ നേർത്ത ധാന്യക്കതിരുകൾ നല്ല ഏഴു കതിരുകളെയും വിഴുങ്ങിക്കളഞ്ഞു. ഞാൻ ഇതു ജ്യോതിഷപുരോഹിതന്മാരോടു പറഞ്ഞു, എങ്കിലും എനിക്ക് അതു വിശദീകരിച്ചുതരാൻ ആർക്കും കഴിഞ്ഞില്ല.” 25 ഇതു കേട്ടതിനുശേഷം യോസേഫ് ഫറവോനോട്: “ഫറവോന്റെ സ്വപ്നങ്ങൾ ഒന്നുതന്നെയാണ്. അവിടന്ന് എന്താണു ചെയ്യാൻ പോകുന്നതെന്നു ദൈവം ഫറവോനു വെളിപ്പെടുത്തിയിരിക്കുന്നു. 26 ഏഴു നല്ല പശുക്കൾ ഏഴുവർഷങ്ങളാണ്; ഏഴു നല്ല ധാന്യക്കതിരുകളും ഏഴുവർഷങ്ങൾ; സ്വപ്നം ഒന്നുതന്നെ. 27 പിന്നാലെ കയറിവന്ന മെലിഞ്ഞു വിരൂപമായ ഏഴു പശുക്കൾ ഏഴുവർഷങ്ങളത്രേ; കിഴക്കൻകാറ്റടിച്ച് ഉണങ്ങിപ്പോയ, കൊള്ളരുതാത്ത ഏഴു ധാന്യക്കതിരുകളും ഏഴുവർഷങ്ങൾതന്നെ. അവ ക്ഷാമത്തിന്റെ ഏഴുവർഷങ്ങളാണ്. 28 “വസ്തുത ഞാൻ ഫറവോനോടു പറഞ്ഞതുപോലെതന്നെ: ദൈവം താൻ ചെയ്യാൻപോകുന്നത് ഫറവോനു കാണിച്ചുതന്നിരിക്കുന്നു. 29 ഈജിപ്റ്റുദേശത്തെങ്ങും മഹാസമൃദ്ധിയുടെ ഏഴുവർഷം വരാൻപോകുന്നു. 30 എന്നാൽ അവയ്ക്കുശേഷം ക്ഷാമത്തിന്റെ ഏഴുവർഷവും ഉണ്ടാകും. അപ്പോൾ, ഈജിപ്റ്റിൽ ഉണ്ടായിരുന്ന സമൃദ്ധി പാടേ വിസ്മരിക്കപ്പെടും; ക്ഷാമം ദേശത്തെ ക്ഷയിപ്പിക്കും. 31 സമൃദ്ധിയെ തുടർന്നുണ്ടാകുന്ന ക്ഷാമം അതിരൂക്ഷമായിരിക്കയാലാണ് ദേശത്തെ സമൃദ്ധി ഓർമിക്കപ്പെടാതെ പോകുന്നത്. 32 സ്വപ്നം രണ്ടുരീതിയിൽ ഫറവോന് ഉണ്ടായതോ; ഇക്കാര്യം ദൈവത്തിൽനിന്നാകുകയാൽ ഉറപ്പാക്കപ്പെട്ടിരിക്കുന്നെന്നും ദൈവം അത് ഉടൻതന്നെ ചെയ്യാൻപോകുന്നു എന്നും കാണിക്കുന്നു. 33 “ഫറവോൻ ഇപ്പോൾ വിവേചനശക്തിയും ജ്ഞാനവും ഉള്ള ഒരുവനെ കണ്ടുപിടിച്ച് ഈജിപ്റ്റുദേശത്തിന്റെ ചുമതല ഏൽപ്പിക്കണം. 34 സമൃദ്ധിയുടെ ഏഴുവർഷത്തിൽ ഈജിപ്റ്റിലുണ്ടാകുന്ന വിളവിന്റെ അഞ്ചിലൊന്ന് ശേഖരിക്കാൻ ഫറവോൻ അധികാരികളെ നിയോഗിക്കുകയും വേണം. 35 അവർ, വരാൻപോകുന്ന നല്ല വർഷങ്ങളിലെ ഭക്ഷ്യവസ്തുക്കൾ മുഴുവൻ ശേഖരിക്കുകയും ഫറവോന്റെ ആധിപത്യത്തിൽ, ആഹാരത്തിനായി, നഗരങ്ങളിൽ സൂക്ഷിച്ചുവെക്കുകയും വേണം. 36 ഈജിപ്റ്റിന്മേൽ വരാൻപോകുന്ന ക്ഷാമത്തിന്റെ ഏഴുവർഷക്കാലം ഉപയോഗിക്കേണ്ടതിന് ഇതു ദേശത്തിനുള്ള കരുതൽധാന്യമായിരിക്കേണ്ടതാണ്; അങ്ങനെയെങ്കിൽ ക്ഷാമംകൊണ്ടു ദേശം നശിച്ചുപോകാതിരിക്കും.” 37 ഈ നിർദേശം നല്ലതെന്ന് ഫറവോനും അദ്ദേഹത്തിന്റെ സകല ഉദ്യോഗസ്ഥന്മാർക്കും തോന്നി. 38 അതുകൊണ്ടു ഫറവോൻ അവരോട്, “ദൈവാത്മാവുള്ള ഈ മനുഷ്യനെപ്പോലെ ഒരുവനെ നമുക്കു കണ്ടെത്താൻ കഴിയുമോ?” എന്നു ചോദിച്ചു. 39 പിന്നെ ഫറവോൻ യോസേഫിനോടു പറഞ്ഞു: “ദൈവം ഇതെല്ലാം നിന്നെ അറിയിച്ചിരിക്കുന്നതുകൊണ്ട് നിന്നെപ്പോലെ വിവേചനവും ജ്ഞാനവും ഉള്ള മറ്റാരുമില്ല. 40 എന്റെ കൊട്ടാരത്തിന്റെ ചുമതല നിനക്കായിരിക്കും; എന്റെ സകലപ്രജകളും നിന്റെ ആജ്ഞകൾക്കു വിധേയരായിരിക്കും. സിംഹാസനത്തിന്റെ കാര്യത്തിൽമാത്രം ഞാൻ നിന്നെക്കാൾ ശ്രേഷ്ഠനായിരിക്കും.” 41 ഫറവോൻ യോസേഫിനോട്, “ഞാൻ ഇതിനാൽ നിന്നെ ഈജിപ്റ്റുദേശത്തിന്റെ മുഴുവൻ അധികാരിയായി നിയമിക്കുന്നു” എന്നു പറഞ്ഞു. 42 പിന്നെ ഫറവോൻ തന്റെ മുദ്രമോതിരം കൈയിൽനിന്നും ഊരി യോസേഫിന്റെ കൈയിൽ ഇട്ടു. അദ്ദേഹം യോസേഫിനെ നേർമയേറിയ നിലയങ്കി ധരിപ്പിക്കുകയും അവന്റെ കഴുത്തിൽ സ്വർണമാല അണിയിക്കുകയും ചെയ്തു. 43 അതിനുശേഷം യോസേഫിനെ തന്റെ അടുത്ത അധികാരി കയറുന്ന രഥത്തിൽ കയറ്റി; “മുട്ടുകുത്തുവിൻ” എന്ന് അവന്റെ മുന്നിൽ വിളിച്ചുപറയിച്ചു. അങ്ങനെ ഫറവോൻ അദ്ദേഹത്തെ ഈജിപ്റ്റുദേശത്തിന്റെ മുഴുവനും അധികാരിയാക്കി. 44 ഇതിനുശേഷം ഫറവോൻ യോസേഫിനോട്, “ഞാൻ ഫറവോൻ ആകുന്നു; എന്നാൽ നിന്റെ അനുവാദം കൂടാതെ ഈജിപ്റ്റിൽ എങ്ങും ആരും കൈയോ കാലോ അനക്കുകയില്ല” എന്നു പറഞ്ഞു. 45 ഫറവോൻ യോസേഫിനു സാപ്നത്-പനേഹ് എന്നു പേരിട്ടു; ഓനിലെ പുരോഹിതനായ പോത്തിഫേറയുടെ പുത്രിയായ ആസ്നത്തിനെ അദ്ദേഹത്തിനു ഭാര്യയായി കൊടുക്കുകയും ചെയ്തു. യോസേഫ് ഈജിപ്റ്റുദേശത്തുടനീളം സഞ്ചരിച്ചു. 46 ഈജിപ്റ്റിലെ രാജാവായ ഫറവോന്റെ മുന്നിൽ യോസേഫ് നിൽക്കുമ്പോൾ യോസേഫിന് മുപ്പതുവയസ്സായിരുന്നു. യോസേഫ് ഫറവോന്റെ സന്നിധിയിൽനിന്ന് പുറപ്പെട്ടുപോയി ദേശത്തെങ്ങും സഞ്ചരിച്ചു. 47 സമൃദ്ധിയുടെ ഏഴുവർഷങ്ങളിൽ ദേശം അത്യധികം വിളവുനൽകി. 48 ഈജിപ്റ്റിൽ, സമൃദ്ധിയുടെ ആ ഏഴുവർഷങ്ങളിൽ വിളഞ്ഞ ധാന്യം മുഴുവൻ യോസേഫ് ശേഖരിച്ച് നഗരങ്ങളിൽ സൂക്ഷിച്ചു. ഓരോ നഗരത്തിന്റെയും ചുറ്റുപാടുമുള്ള വയലുകളിൽ വിളഞ്ഞ ധാന്യം അദ്ദേഹം അതതു നഗരത്തിൽ സൂക്ഷിച്ചുവെച്ചു. 49 കടൽക്കരയിലെ മണൽപോലെ വളരെയധികം ധാന്യം യോസേഫ് ശേഖരിച്ചു. അളന്നു തിട്ടപ്പെടുത്താൻ അസാധ്യമായതുകൊണ്ട് അളക്കുന്നതു നിർത്തിക്കളഞ്ഞു. 50 ക്ഷാമകാലം വരുന്നതിനുമുമ്പ് യോസേഫിന് ഓനിലെ പുരോഹിതനായ പോത്തിഫേറയുടെ മകൾ ആസ്നത്തിൽ രണ്ടു പുത്രന്മാർ ജനിച്ചു. 51 “എന്റെ സകലകഷ്ടതയെയും എന്റെ പിതൃഭവനത്തെയും മറക്കാൻ ദൈവം എനിക്ക് ഇടയാക്കി,” എന്നു പറഞ്ഞുകൊണ്ട് യോസേഫ് തന്റെ ആദ്യജാതനു മനശ്ശെ എന്നു പേരിട്ടു. 52 “എന്റെ യാതനയുടെ ദേശത്ത് ദൈവം എനിക്കു ഫലസമൃദ്ധി നൽകി,” എന്നു പറഞ്ഞ് അദ്ദേഹം രണ്ടാമത്തെ മകന് എഫ്രയീം എന്നു പേരിട്ടു. 53 ഈജിപ്റ്റിലെ സമൃദ്ധിയുടെ ഏഴുവർഷങ്ങൾ അവസാനിച്ചു; 54 യോസേഫ് പറഞ്ഞിരുന്നതുപോലെ ക്ഷാമത്തിന്റെ ഏഴുവർഷങ്ങൾ ആരംഭിച്ചു. എല്ലാ ദേശങ്ങളിലും ക്ഷാമമുണ്ടായി; എന്നാൽ ഈജിപ്റ്റിലെല്ലായിടത്തും ആഹാരം ലഭ്യമായിരുന്നു. 55 ഈജിപ്റ്റിലും ക്ഷാമം അനുഭവപ്പെട്ടുതുടങ്ങിയപ്പോൾ ജനങ്ങൾ ആഹാരത്തിനുവേണ്ടി ഫറവോനോടു നിലവിളിച്ചു. അപ്പോൾ ഫറവോൻ എല്ലാ ഈജിപ്റ്റുകാരോടും, “നിങ്ങൾ യോസേഫിന്റെ അടുക്കൽ ചെന്ന് അവൻ നിങ്ങളോടു പറയുന്നതുപോലെ ചെയ്യുക” എന്നു പറഞ്ഞു. 56 ക്ഷാമം ദേശത്തെല്ലായിടത്തും വ്യാപിച്ചുകഴിഞ്ഞപ്പോൾ യോസേഫ് സംഭരണശാലകൾ തുറന്ന് ഈജിപ്റ്റുകാർക്കു ധാന്യം വിറ്റു; ഈജിപ്റ്റിൽ ക്ഷാമം രൂക്ഷമായിരുന്നു. 57 യോസേഫിനോടു ധാന്യം വാങ്ങാൻ എല്ലാ ദേശക്കാരും ഈജിപ്റ്റിലെത്തി; കാരണം എല്ലായിടത്തും ക്ഷാമം അതികഠിനമായിരുന്നു.

< ഉല്പത്തി 41 >