< ഉല്പത്തി 31 >

1 “ഞങ്ങളുടെ അപ്പന്റെ സ്വന്തമായിരുന്നതെല്ലാം യാക്കോബ് എടുത്തു; അപ്പന്റെ സ്വത്തിൽനിന്ന് അദ്ദേഹം ഈ ധനമെല്ലാം സമ്പാദിച്ചിരിക്കുന്നു,” എന്നു ലാബാന്റെ പുത്രന്മാർ പറയുന്നതായി യാക്കോബ് കേട്ടു.
എന്നാൽ ഞങ്ങളുടെ അപ്പന്നുള്ളതൊക്കെയും യാക്കോബ് എടുത്തുകളഞ്ഞു ഞങ്ങളുടെ അപ്പന്റെ വകകൊണ്ടു അവൻ ഈ ധനം ഒക്കെയും സമ്പാദിച്ചു എന്നു ലാബാന്റെ പുത്രന്മാർ പറഞ്ഞ വാക്കുകളെ അവൻ കേട്ടു.
2 ലാബാനു തന്നോടുള്ള മനോഭാവം പണ്ടത്തേതിൽനിന്ന് മാറിപ്പോയിരിക്കുന്നു എന്നതും യാക്കോബ് ശ്രദ്ധിച്ചു.
യാക്കോബ് ലാബാന്റെ മുഖത്തു നോക്കിയാറെ അതു തന്റെ നേരെ മുമ്പെ ഇരുന്നതുപോലെ അല്ല എന്നു കണ്ടു.
3 അപ്പോൾ യഹോവ യാക്കോബിനോട്, “നിന്റെ പിതാക്കന്മാരുടെ ദേശത്തേക്കും നിന്റെ ബന്ധുക്കളുടെ അടുത്തേക്കും മടങ്ങിപ്പോകുക; ഞാൻ നിന്നോടുകൂടെ ഉണ്ടായിരിക്കും” എന്ന് അരുളിച്ചെയ്തു.
അപ്പോൾ യഹോവ യാക്കോബിനോടു: നിന്റെ പിതാക്കന്മാരുടെ ദേശത്തേക്കും നിന്റെ ചാൎച്ചക്കാരുടെ അടുക്കലേക്കും മടങ്ങിപ്പോക; ഞാൻ നിന്നോടുകൂടെ ഇരിക്കും എന്നു അരുളിച്ചെയ്തു.
4 യാക്കോബ് ആളയച്ച് റാഹേലിനെയും ലേയയെയും തന്റെ ആട്ടിൻപറ്റങ്ങൾ മേയുന്ന വയലിലേക്കു വിളിപ്പിച്ചു.
യാക്കോബ് ആളയച്ചു റാഹേലിനേയും ലേയയെയും വയലിൽ തന്റെ ആട്ടിൻ കൂട്ടത്തിന്റെ അടുക്കൽ വിളിപ്പിച്ചു,
5 അദ്ദേഹം അവരോടു പറഞ്ഞു: “നിങ്ങളുടെ അപ്പന് എന്നോടുള്ള മനോഭാവം മാറിപ്പോയിരിക്കുന്നു എന്നു ഞാൻ കാണുന്നു; എന്നാൽ എന്റെ പിതാവിന്റെ ദൈവം ഇതുവരെയും എന്നോടുകൂടെയിരുന്നു.
അവരോടു പറഞ്ഞതു: നിങ്ങളുടെ അപ്പന്റെ മുഖം എന്റെ നേരെ മുമ്പെപ്പോലെ അല്ല എന്നു ഞാൻ കാണുന്നു; എങ്കിലും എന്റെ അപ്പന്റെ ദൈവം എന്നോടുകൂടെ ഉണ്ടായിരുന്നു.
6 എന്റെ കഴിവു മുഴുവൻ ഉപയോഗിച്ചു ഞാൻ നിങ്ങളുടെ അപ്പനുവേണ്ടി ജോലിചെയ്തുവെന്നു നിങ്ങൾക്കറിയാമല്ലോ;
നിങ്ങളുടെ അപ്പനെ ഞാൻ എന്റെ സൎവ്വബലത്തോടും കൂടെ സേവിച്ചു എന്നു നിങ്ങൾക്കു തന്നേ അറിയാമല്ലോ.
7 എന്നാൽ നിങ്ങളുടെ അപ്പൻ പത്തുപ്രാവശ്യം എന്റെ പ്രതിഫലം മാറ്റുകയും അങ്ങനെ എന്നെ കബളിപ്പിക്കുകയും ചെയ്തു. ഏതായിരുന്നാലും എനിക്കു ദോഷം ചെയ്യാൻ ദൈവം അദ്ദേഹത്തെ അനുവദിച്ചില്ല.
നിങ്ങളുടെ അപ്പനോ എന്നെ ചതിച്ചു എന്റെ പ്രതിഫലം പത്തു പ്രാവശ്യം മാറ്റി; എങ്കിലും എന്നോടു ദോഷം ചെയ്‌വാൻ ദൈവം അവനെ സമ്മതിച്ചില്ല.
8 ‘പുള്ളിയുള്ളവ നിന്റെ പ്രതിഫലമായിരിക്കട്ടെ’ എന്ന് അദ്ദേഹം പറഞ്ഞപ്പോൾ ആട്ടിൻപറ്റങ്ങളെല്ലാം പുള്ളിയുള്ള കുട്ടികളെ പ്രസവിച്ചു; ‘വരയുള്ളതെല്ലാം നിന്റെ പ്രതിഫലമായിരിക്കട്ടെ’ എന്ന് അദ്ദേഹം പറഞ്ഞപ്പോഴെല്ലാം ആട്ടിൻപറ്റങ്ങൾ വരയുള്ള കുട്ടികളെ പെറ്റു.
പുള്ളിയുള്ളവ നിന്റെ പ്രതിഫലം ആയിരിക്കട്ടെ എന്നു അവൻ പറഞ്ഞു എങ്കിൽ കൂട്ടമൊക്കെയും പുള്ളിയുള്ള കുട്ടികളെ പെറ്റു; വരയുള്ളവ നിന്റെ പ്രതിഫലം ആയിരിക്കട്ടെ എന്നു അവൻ പറഞ്ഞു എങ്കിൽ കൂട്ടമൊക്കെയും വരയുള്ള കുട്ടികളെ പെറ്റു.
9 അങ്ങനെ ദൈവം നിങ്ങളുടെ അപ്പന്റെ ആട്ടിൻപറ്റത്തെ എടുത്ത് എനിക്കു തന്നിരിക്കുന്നു.
ഇങ്ങനെ ദൈവം നിങ്ങളുടെ അപ്പന്റെ ആട്ടിൻകൂട്ടത്തെ എടുത്തു എനിക്കു തന്നിരിക്കുന്നു.
10 “ആടുകൾ ചനയേൽക്കുന്ന കാലത്ത്, ഇണചേരുന്ന മുട്ടാടുകൾ വരയും പുള്ളിയും മറുകും ഉള്ളവയാണെന്ന് ഞാൻ സ്വപ്നത്തിൽ കണ്ടു.
ആടുകൾ ചനയേല്ക്കുന്ന കാലത്തു ഞാൻ സ്വപ്നത്തിൽ ആടുകളിന്മേൽ കയറുന്ന മുട്ടാടുകൾ വരയും പുള്ളിയും മറുവും ഉള്ളവ എന്നു കണ്ടു.
11 ദൈവത്തിന്റെ ദൂതൻ എന്നെ സ്വപ്നത്തിൽ ‘യാക്കോബേ,’ എന്നു വിളിച്ചു. ‘അടിയൻ ഇതാ’ എന്നു ഞാൻ ഉത്തരം പറഞ്ഞു.
ദൈവത്തിന്റെ ദൂതൻ സ്വപ്നത്തിൽ എന്നോടു: യാക്കോബേ എന്നു വിളിച്ചു; ഞാൻ ഇതാ, എന്നു ഞാൻ പറഞ്ഞു.
12 അപ്പോൾ അവിടന്ന്: ‘നീ തലയുയർത്തി നോക്കുക, ഇണചേരുന്ന മുട്ടാടുകൾ വരയും പുള്ളിയും മറുകും ഉള്ളവതന്നെ; ലാബാൻ നിന്നോടു ചെയ്തുപോന്നതെല്ലാം ഞാൻ കണ്ടിരിക്കുന്നു.
അപ്പോൾ അവൻ: നീ തലപൊക്കി നോക്കുക; ആടുകളുടെ മേൽ കയറുന്ന മുട്ടാടുകൾ ഒക്കെയും വരയും പുള്ളിയും മറുവുമുള്ളവയല്ലോ; ലാബാൻ നിന്നോടു ചെയ്യുന്നതു ഒക്കെയും ഞാൻ കണ്ടിരിക്കുന്നു.
13 നീ തൂണിനെ അഭിഷേകംചെയ്തതും എന്നോടു ശപഥംചെയ്തതുമായ ബേഥേലിലെ ദൈവമാണ് ഞാൻ. നീ ഉടൻതന്നെ ഈ ദേശംവിട്ട് നിന്റെ സ്വദേശത്തേക്കു മടങ്ങിപ്പോകുക എന്ന് അരുളിച്ചെയ്തു.’”
നീ തൂണിനെ അഭിഷേകം ചെയ്കയും എന്നോടു നേൎച്ചനേരുകയും ചെയ്ത സ്ഥലമായ ബേഥേലിന്റെ ദൈവം ആകുന്നു ഞാൻ; ആകയാൽ നീ എഴുന്നേറ്റു, ഈ ദേശംവിട്ടു നിന്റെ ജന്മദേശത്തേക്കു മടങ്ങിപ്പോക എന്നു കല്പിച്ചിരിക്കുന്നു.
14 അപ്പോൾ റാഹേലും ലേയയും ഇങ്ങനെ മറുപടി പറഞ്ഞു: “ഞങ്ങളുടെ പിതാവിന്റെ സ്വത്തിൽ ഞങ്ങൾക്ക് അവകാശപ്പെട്ട ഓഹരി ഇനി എന്തെങ്കിലും അവശേഷിക്കുന്നുണ്ടോ?
റാഹേലും ലേയയും അവനോടു ഉത്തരം പറഞ്ഞതു: അപ്പന്റെ വീട്ടിൽ ഞങ്ങൾക്കു ഇനി ഓഹരിയും അവകാശവും ഉണ്ടോ?
15 അദ്ദേഹം ഞങ്ങളെ പ്രവാസികളായിട്ടല്ലയോ കണക്കാക്കുന്നത്? ഞങ്ങളെ വിൽക്കുകമാത്രമല്ല, ഞങ്ങളുടെ വിലയായി ലഭിച്ചത് ഉപയോഗിച്ചുതീർക്കുകയും ചെയ്തിരിക്കുന്നു.
അവൻ ഞങ്ങളെ അന്യരായിട്ടല്ലയോ വിചാരിക്കുന്നതു? ഞങ്ങളെ വിറ്റു വിലയും എല്ലാം തിന്നു കളഞ്ഞുവല്ലോ.
16 ഞങ്ങളുടെ പിതാവിന്റെ പക്കൽനിന്ന് ദൈവം നീക്കംചെയ്ത സ്വത്തുക്കൾ എല്ലാം ഞങ്ങൾക്കും ഞങ്ങളുടെ കുഞ്ഞുങ്ങൾക്കും ഉള്ളതാണ്. അതുകൊണ്ട് ദൈവം അങ്ങയോട് എന്തു പറഞ്ഞിരിക്കുന്നോ അതു ചെയ്തുകൊൾക.”
ദൈവം ഞങ്ങളുടെ അപ്പന്റെ പക്കൽനിന്നു എടുത്തുകളഞ്ഞ സമ്പത്തൊക്കെയും ഞങ്ങൾക്കും ഞങ്ങളുടെ മക്കൾക്കും ഉള്ളതല്ലോ; ആകയാൽ ദൈവം നിന്നോടു കല്പിച്ചതു ഒക്കെയും ചെയ്തുകൊൾക.
17 ഇതിനുശേഷം യാക്കോബ് തന്റെ കുട്ടികളെയും ഭാര്യമാരെയും ഒട്ടകങ്ങളുടെ പുറത്തു കയറ്റി;
അങ്ങനെ യാക്കോബ് എഴുന്നേറ്റു തന്റെ ഭാൎയ്യമാരെയും പുത്രന്മാരെയും ഒട്ടകപ്പുറത്തു കയറ്റി.
18 തനിക്കുള്ള സകല ആടുമാടുകളും പദ്ദൻ-അരാമിൽവെച്ചു സമ്പാദിച്ച എല്ലാ വസ്തുക്കളും തനിക്കുമുമ്പേ അയച്ചു; ഇങ്ങനെ കനാൻദേശത്തു തന്റെ പിതാവായ യിസ്ഹാക്കിന്റെ അടുക്കലേക്ക് അദ്ദേഹം യാത്രപുറപ്പെട്ടു.
തന്റെ കന്നുകാലികളെ ഒക്കെയും താൻ സമ്പാദിച്ച സമ്പത്തു ഒക്കെയും താൻ പദ്ദൻ-അരാമിൽ സമ്പാദിച്ച മൃഗസമ്പത്തു ഒക്കെയും ചേൎത്തുകൊണ്ടു കനാൻദേശത്തു തന്റെ അപ്പനായ യിസ്ഹാക്കിന്റെ അടുക്കൽ പോകുവാൻ പുറപ്പെട്ടു.
19 ലാബാൻ തന്റെ ആടുകളുടെ രോമം കത്രിക്കുന്നതിനു പോയിരുന്നപ്പോൾ റാഹേൽ അവളുടെ അപ്പന്റെ ഗൃഹബിംബങ്ങൾ മോഷ്ടിച്ചു.
ലാബാൻ തന്റെ ആടുകളെ രോമം കത്രിപ്പാൻ പോയിരുന്നു; റാഹേൽ തന്റെ അപ്പന്നുള്ള ഗൃഹവിഗ്രഹങ്ങളെ മോഷ്ടിച്ചു.
20 യാക്കോബും താൻ ഓടിപ്പോകുന്നെന്ന് അരാമ്യനായ ലാബാനോട് അറിയിക്കാതിരുന്നതു നിമിത്തം അദ്ദേഹത്തെ കബളിപ്പിച്ചാണു പോയത്.
താൻ ഓടിപ്പോകുന്നതു യാക്കോബ് അരാമ്യനായ ലാബാനോടു അറിയിക്കായ്കയാൽ അവനെ തോല്പിച്ചായിരുന്നു പോയതു.
21 അങ്ങനെ തനിക്കുള്ള സകലവുമായി യാക്കോബ് ഓടിപ്പോയി; അദ്ദേഹം യൂഫ്രട്ടീസ് നദികടന്ന് ഗിലെയാദ് പർവതം ലക്ഷ്യമാക്കി യാത്രതുടർന്നു.
ഇങ്ങനെ അവൻ തനിക്കുള്ള സകലവുമായി ഓടിപ്പോയി; അവൻ പുറപ്പെട്ടു നദി കടന്നു, ഗിലെയാദ്പൎവ്വതത്തിന്നു നേരെ തിരിഞ്ഞു.
22 യാക്കോബ് ഓടിപ്പോയി എന്നു മൂന്നാംദിവസം ലാബാന് അറിവുലഭിച്ചു.
യാക്കോബ് ഓടിപ്പോയി എന്നു ലാബാന്നു മൂന്നാം ദിവസം അറിവു കിട്ടി.
23 അദ്ദേഹം തന്റെ ബന്ധുക്കളെക്കൂട്ടി ഏഴുദിവസം യാക്കോബിനെ പിൻതുടർന്നു; ഗിലെയാദിലെ മലമ്പ്രദേശത്തുവെച്ച് യാക്കോബിനൊപ്പമെത്തി.
ഉടനെ അവൻ തന്റെ സഹോദരന്മാരെ കൂട്ടിക്കൊണ്ടു ഏഴു ദിവസത്തെ വഴി അവനെ പിന്തുടൎന്നു ഗിലെയാദ്പൎവ്വതത്തിൽ അവനോടു ഒപ്പം എത്തി.
24 എന്നാൽ, ദൈവം രാത്രിയിൽ—അരാമ്യനായ ലാബാന്റെ അടുക്കൽ—സ്വപ്നത്തിൽ വന്ന് അയാളോട്, “നീ യാക്കോബിനോടു ഗുണമോ ദോഷമോ പറയാതിരിക്കാൻ സൂക്ഷിക്കുക” എന്ന് അരുളിച്ചെയ്തു.
എന്നാൽ ദൈവം രാത്രി സ്വപ്നത്തിൽ അരാമ്യനായ ലാബാന്റെ അടുക്കൽ വന്നു അവനോടു: നീ യാക്കോബിനോടു ഗുണമെങ്കിലും ദോഷമെങ്കിലും പറയാതിരിപ്പാൻ സൂക്ഷിച്ചുകൊൾക എന്നു കല്പിച്ചു.
25 ലാബാൻ തന്റെ മുന്നിൽ കയറിയ സമയം യാക്കോബ് ഗിലെയാദിലെ മലമ്പ്രദേശത്തു കൂടാരം അടിച്ചിരുന്നു. ലാബാനും തന്റെ ബന്ധുക്കളോടൊപ്പം ഗിലെയാദ് പർവതത്തിൽ കൂടാരം അടിച്ചു.
ലാബാൻ യാക്കോബിനോടു ഒപ്പം എത്തി; യാക്കോബ് പൎവ്വതത്തിൽ കൂടാരം അടിച്ചിരുന്നു; ലാബാനും തന്റെ സഹോദരന്മാരുമായി ഗിലെയാദ്പൎവ്വതത്തിൽ കൂടാരം അടിച്ചു.
26 പിന്നെ ലാബാൻ യാക്കോബിനോടു പറഞ്ഞു: “നീ എന്താണു ചെയ്തത്? എന്നെ കബളിപ്പിച്ച് എന്റെ പെൺമക്കളെ യുദ്ധത്തടവുകാരെപ്പോലെ കൊണ്ടുപോന്നിരിക്കുന്നു!
ലാബാൻ യാക്കോബിനോടു പറഞ്ഞതു: നീ എന്നെ ഒളിച്ചു പോയ്ക്കളകയും എന്റെ പുത്രിമാരെ വാളാൽ പിടിച്ചവരെപ്പോലെ കൊണ്ടുപോകയും ചെയ്തതു എന്തു?
27 എന്തിനാണ് ഒളിച്ചോടുകയും എന്നെ വഞ്ചിക്കുകയും ചെയ്തത്? എന്നോടു നീ പറയാതിരുന്നതെന്ത്? പറഞ്ഞിരുന്നെങ്കിൽ ഞാൻ നിന്നെ തംബുരു, കിന്നരം എന്നിവയുടെ സംഗീതത്തോടുകൂടി സന്തോഷത്തോടെ യാത്രയയയ്ക്കുമായിരുന്നു?
നീ എന്നെ തോല്പിച്ചു രഹസ്യമായിട്ടു ഓടിപ്പോകയും ഞാൻ സന്തോഷത്തോടും സംഗീതത്തോടും മുരജത്തോടും വീണയോടുംകൂടെ നിന്നെ അയപ്പാന്തക്കവണ്ണം എന്നെ അറിയിക്കാതിരിക്കയും
28 എന്റെ കൊച്ചുമക്കളെയും പെൺമക്കളെയും ചുംബിച്ചു യാത്രയയയ്ക്കാനുള്ള അവസരംപോലും നീ എനിക്കു തന്നില്ല. നീ ചെയ്തത് ഭോഷത്തമാണ്.
എന്റെ പുത്രന്മാരെയും പുത്രിമാരെയും ചുംബിപ്പാൻ എനിക്കു ഇടതരാതിരിക്കയും ചെയ്തതു എന്തു? ഭോഷത്വമാകുന്നു നീ ചെയ്തതു.
29 നിനക്കു ദോഷം ചെയ്യാൻ എനിക്കു ശക്തിയുണ്ട്; എന്നാൽ, കഴിഞ്ഞരാത്രിയിൽ നിന്റെ അപ്പന്റെ ദൈവം ‘യാക്കോബിനോടു ഗുണമോ ദോഷമോ ഒന്നും പറയാതിരിക്കാൻ സൂക്ഷിക്കുക’ എന്ന് എന്നോടു കൽപ്പിച്ചു.
നിങ്ങളോടു ദോഷം ചെയ്‌വാൻ എന്റെ പക്കൽ ശക്തിയുണ്ടു; എങ്കിലും നീ യാക്കോബിനോടു ഗുണമെങ്കിലും ദോഷമെങ്കിലും ചെയ്യാതിരിപ്പാൻ സൂക്ഷിച്ചുകൊൾക എന്നു നിങ്ങളുടെ പിതാവിന്റെ ദൈവം കഴിഞ്ഞ രാത്രി എന്നോടു കല്പിച്ചിരിക്കുന്നു.
30 നീ ഇപ്പോൾ അപ്പന്റെ വീട്ടിൽ എത്താനുള്ള മോഹംകൊണ്ടാണു പോന്നത്. ആകട്ടെ, എന്റെ ദേവന്മാരെ നീ മോഷ്ടിച്ചതെന്തിന്?”
ആകട്ടെ, നിന്റെ പിതൃഭവനത്തിന്നായുള്ള അതിവാഞ്ഛയാൽ നീ പുറപ്പെട്ടുപോന്നു; എന്നാൽ എന്റെ ദേവന്മാരെ മോഷ്ടിച്ചതു എന്തിന്നു?
31 അതിനുത്തരമായി യാക്കോബ് ലാബാനോടു പറഞ്ഞു: “അങ്ങു ബലം പ്രയോഗിച്ച് അങ്ങയുടെ പെൺമക്കളെ എന്റെ പക്കൽനിന്നു കൊണ്ടുപോകും എന്നു ഞാൻ ചിന്തിച്ച് ഭയപ്പെട്ടു.
യാക്കോബ് ലാബാനോടു: പക്ഷെ നിന്റെ പുത്രിമാരെ നീ എന്റെ പക്കൽനിന്നു അപഹരിക്കും എന്നു ഞാൻ ഭയപ്പെട്ടു.
32 എന്നാൽ, അങ്ങയുടെ ദേവന്മാരെ ആരുടെയെങ്കിലും കൈവശം കണ്ടാൽ ആ വ്യക്തി ജീവിച്ചിരിക്കരുത്. അങ്ങയുടെ വസ്തുക്കളിൽ എന്തെങ്കിലും ഇവിടെ എന്റെപക്കൽ ഉണ്ടോ എന്ന് നമ്മുടെ ബന്ധുക്കളുടെമുമ്പിൽവെച്ചു പരിശോധിക്കുക; ഉണ്ടെങ്കിൽ എടുത്തുകൊള്ളുക.” എന്നാൽ, റാഹേൽ അവയെ മോഷ്ടിച്ചത് യാക്കോബ് അറിഞ്ഞിരുന്നില്ല.
എന്നാൽ നീ ആരുടെ പക്കൽ എങ്കിലും നിന്റെ ദേവന്മാരെ കണ്ടാൽ അവൻ ജീവനോടിരിക്കരുതു; എന്റെ പക്കൽ നിന്റെ വക വല്ലതും ഉണ്ടോ എന്നു നീ നമ്മുടെ സഹോദരന്മാർ കാൺകെ നോക്കി എടുക്ക എന്നു ഉത്തരം പറഞ്ഞു. റാഹേൽ അവയെ മോഷ്ടിച്ചതു യാക്കോബ് അറിഞ്ഞില്ല.
33 ലാബാൻ യാക്കോബിന്റെ കൂടാരത്തിലും ലേയായുടെ കൂടാരത്തിലും ദാസിമാരുടെ രണ്ടുപേരുടെയും കൂടാരത്തിലും ചെന്നു; എന്നാൽ ഒന്നും കണ്ടെടുത്തില്ല. ലേയയുടെ കൂടാരത്തിൽനിന്നു പുറത്തുവന്നതിനുശേഷം അദ്ദേഹം റാഹേലിന്റെ കൂടാരത്തിലേക്കുചെന്നു.
അങ്ങനെ ലാബാൻ യാക്കോബിന്റെ കൂടാരത്തിലും ലേയയുടെ കൂടാരത്തിലും രണ്ടു ദാസിമാരുടെ കൂടാരത്തിലും ചെന്നു നോക്കി, ഒന്നും കണ്ടില്ല താനും; അവൻ ലേയയുടെ കൂടാരത്തിൽ നിന്നു ഇറങ്ങി റാഹേലിന്റെ കൂടാരത്തിൽ ചെന്നു.
34 റാഹേൽ ഗൃഹബിംബങ്ങളെ എടുത്ത് ഒട്ടകത്തിന്റെ ജീനിയിൽ വെച്ചിട്ട് അതിന്മേൽ ഇരിക്കുകയായിരുന്നു. ലാബാൻ കൂടാരത്തിനുള്ളിലുള്ള സകലതും പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്തിയില്ല.
എന്നാൽ റാഹേൽ വിഗ്രഹങ്ങളെ എടുത്തു ഒട്ടകക്കോപ്പിനകത്തു ഇട്ടു അതിന്മേൽ ഇരിക്കയായിരുന്നു. ലാബാൻ കൂടാരത്തിൽ ഒക്കെയും തിരഞ്ഞു നോക്കി, കണ്ടില്ല താനും.
35 റാഹേൽ തന്റെ പിതാവിനോട്, “പ്രഭോ, അങ്ങു കോപിക്കരുതേ, അടിയന് സ്ത്രീകൾക്കുള്ള പതിവു വന്നിരിക്കുന്നതിനാൽ അങ്ങയുടെ സന്നിധിയിൽ എഴുന്നേറ്റു നിൽക്കാൻ വയ്യാ” എന്നു പറഞ്ഞു. അദ്ദേഹം എല്ലായിടത്തും ഗൃഹബിംബങ്ങൾ അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല.
അവൾ അപ്പനോടു: യജമാനൻ കോപിക്കരുതേ; നിന്റെ മുമ്പാകെ എഴുന്നേല്പാൻ എനിക്കു കഴിവില്ല; സ്ത്രീകൾക്കുള്ള മുറ എനിക്കു വന്നിരിക്കുന്നു എന്നു പറഞ്ഞു. അങ്ങനെ അവൻ ശോധന കഴിച്ചു; ഗൃഹവിഗ്രഹങ്ങളെ കണ്ടില്ല താനും.
36 യാക്കോബ് കോപിഷ്ഠനായി; അദ്ദേഹം ലാബാനോടു കയർത്തു: “എന്താണ് എന്റെ കുറ്റം? എന്നെ വേട്ടയാടാൻ ഞാൻ ചെയ്ത അപരാധം എന്ത്?
അപ്പോൾ യാക്കോബിന്നു കോപം ജ്വലിച്ചു, അവൻ ലാബാനോടു വാദിച്ചു. യാക്കോബ് ലാബാനോടു പറഞ്ഞതു എന്തെന്നാൽ: എന്റെ കുറ്റം എന്തു? നീ ഇത്ര ഉഗ്രതയോടെ എന്റെ പിന്നാലെ ഓടി വരേണ്ടതിന്നു എന്റെ തെറ്റു എന്തു?
37 താങ്കൾ എന്റെ വസ്തുവകകളെല്ലാം അരിച്ചുപെറുക്കി നോക്കിയല്ലോ! താങ്കളുടെ വീട്ടിലെ ഏതെങ്കിലും സാധനം കണ്ടെടുത്തോ? എങ്കിൽ അത് ഇവിടെ താങ്കളുടെയും എന്റെയും ബന്ധുക്കളുടെയും മുമ്പാകെ വെക്കുക; അവർ നമുക്കു രണ്ടുപേർക്കും മധ്യേ ന്യായംവിധിക്കട്ടെ.
നീ എന്റെ സാമാനം ഒക്കെയും ശോധന കഴിച്ചുവല്ലോ; നിന്റെ വീട്ടിലെ സാമാനം വല്ലതും കണ്ടുവോ? എന്റെ സഹോദരന്മാൎക്കും നിന്റെ സഹോദരന്മാൎക്കും മുമ്പാകെ ഇവിടെ വെക്കുക; അവർ നമുക്കിരുവൎക്കും മദ്ധ്യേ വിധിക്കട്ടെ.
38 “കഴിഞ്ഞ ഇരുപതുവർഷം ഞാൻ താങ്കളുടെകൂടെ ജീവിച്ചു; താങ്കളുടെ ചെമ്മരിയാടുകൾക്കോ കോലാടുകൾക്കോ ഗർഭനാശം സംഭവിച്ചില്ല; ആട്ടിൻപറ്റങ്ങളിൽനിന്ന് ആട്ടുകൊറ്റന്മാരെ ഞാൻ തിന്നിട്ടുമില്ല.
ഈ ഇരുപതു സംവത്സരം ഞാൻ നിന്റെ അടുക്കൽ പാൎത്തു; നിന്റെ ചെമ്മരിയാടുകൾക്കും കോലാടുകൾക്കും ചനനാശം വന്നിട്ടില്ല. നിന്റെ കൂട്ടത്തിലെ ആട്ടുകൊറ്റന്മാരെ ഞാൻ തിന്നുകളഞ്ഞിട്ടുമില്ല.
39 വന്യജന്തുക്കൾ കീറിക്കളഞ്ഞവയെ ഞാൻ താങ്കളുടെ അടുക്കൽ എത്തിച്ചില്ല; നഷ്ടം ഞാൻതന്നെ സഹിച്ചു. പകലാകട്ടെ രാത്രിയാകട്ടെ, മോഷ്ടിക്കപ്പെട്ട സകലതിന്റെയും വില താങ്കൾ എന്നോട് ആവശ്യപ്പെട്ടു.
ദുഷ്ടമൃഗം കടിച്ചുകീറിയതിനെ നിന്റെ അടുക്കൽ കൊണ്ടുവരാതെ ഞാൻ അതിന്നു ഉത്തരവാദിയായിരുന്നു; പകൽ കളവു പോയതിനെയും രാത്രി കളവുപോയതിനെയും നീ എന്നോടു ചോദിച്ചു.
40 എന്റെ സ്ഥിതി ഇതായിരുന്നു: പകലിൽ അത്യുഷ്ണവും രാത്രിയിൽ അതിശൈത്യവും എന്നെ ക്ഷയിപ്പിച്ചു; എന്റെ കണ്ണുകൾക്ക് ഉറക്കം ഇല്ലാതെയായി.
ഇങ്ങനെയായിരുന്നു എന്റെ വസ്തുത; പകൽ വെയിൽകൊണ്ടും രാത്രി ശീതംകൊണ്ടും ഞാൻക്ഷയിച്ചു; എന്റെ കണ്ണിന്നു ഉറക്കമില്ലാതെയായി.
41 ഞാൻ താങ്കളുടെ വീട്ടിൽ ചെലവഴിച്ച ഇരുപതുവർഷവും സ്ഥിതി ഇതുതന്നെ ആയിരുന്നു. താങ്കളുടെ രണ്ടു പുത്രിമാർക്കുവേണ്ടി പതിന്നാലു വർഷവും താങ്കളുടെ ആട്ടിൻപറ്റങ്ങൾക്കുവേണ്ടി ആറു വർഷവും ഞാൻ താങ്കളെ സേവിച്ചു; താങ്കൾ പത്തുപ്രാവശ്യം എന്റെ പ്രതിഫലം മാറ്റി.
ഈ ഇരുപതു സംവത്സരം ഞാൻ നിന്റെ വീട്ടിൽ പാൎത്തു; പതിന്നാലു സംവത്സരം നിന്റെ രണ്ടു പുത്രിമാൎക്കായിട്ടും ആറു സംവത്സരം നിന്റെ ആട്ടിൻ കൂട്ടത്തിന്നായിട്ടും നിന്നെ സേവിച്ചു; പത്തു പ്രാവശ്യം നീ എന്റെ പ്രതിഫലം മാറ്റി.
42 എന്റെ പിതാവിന്റെ ദൈവം—അതേ, അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ഭയവുമായവൻ—എന്നോടുകൂടെ ഇല്ലായിരുന്നെങ്കിൽ താങ്കൾ എന്നെ വെറുംകൈയോടെ അയച്ചുകളയുമായിരുന്നു. എന്നാൽ ദൈവം എന്റെ കഷ്ടപ്പാടും എന്റെ കൈകളുടെ അത്യധ്വാനവും കാണുകയും കഴിഞ്ഞരാത്രിയിൽ താങ്കളെ ശാസിക്കുകയും ചെയ്തിരിക്കുന്നു.”
എന്റെ പിതാവിന്റെ ദൈവമായി അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ഭയവുമായവൻ എനിക്കു ഇല്ലാതിരുന്നു എങ്കിൽ നീ ഇപ്പോൾ എന്നെ വെറുതെ അയച്ചുകളയുമായിരുന്നു; ദൈവം എന്റെ കഷ്ടതയും എന്റെ കൈകളുടെ പ്രയത്നവും കണ്ടു കഴിഞ്ഞ രാത്രി ന്യായം വിധിച്ചു.
43 അതിനു ലാബാൻ യാക്കോബിനോട്: “ഈ സ്ത്രീകൾ എന്റെ പുത്രിമാർ; ഈ പുത്രന്മാർ എന്റെ പുത്രന്മാർ; ഈ ആട്ടിൻപറ്റം എന്റെ ആട്ടിൻപറ്റം. നീ കാണുന്നതെല്ലാം എന്റേത്. എന്റെ പുത്രിമാരോടോ അവർ പ്രസവിച്ച പുത്രന്മാരോടോ ഞാൻ എന്തു ചെയ്യാനാണ്?
ലാബാൻ യാക്കോബിനോടു: പുത്രിമാർ എന്റെ പുത്രിമാർ, മക്കൾ എന്റെ മക്കൾ, ആട്ടിൻ കൂട്ടം എന്റെ ആട്ടിൻ കൂട്ടം; നീ കാണുന്നതൊക്കെയും എനിക്കുള്ളതു തന്നേ; ഈ എന്റെ പുത്രിമാരോടോ അവർ പ്രസവിച്ച മക്കളോടോ ഞാൻ ഇന്നു എന്തു ചെയ്യും?
44 ഇപ്പോൾ വരിക, ഞാനും നീയുംതമ്മിൽ ഒരു ഉടമ്പടി ചെയ്യാം; അത് എനിക്കും നിനക്കും മധ്യേ സാക്ഷിയായിരിക്കട്ടെ” എന്ന് ഉത്തരം പറഞ്ഞു.
ആകയാൽ വരിക, ഞാനും നീയും തമ്മിൽ ഒരു ഉടമ്പടി ചെയ്ക; അതു എനിക്കും നിനക്കും മദ്ധ്യേ സാക്ഷിയായിരിക്കട്ടെ എന്നു ഉത്തരം പറഞ്ഞു.
45 അങ്ങനെ യാക്കോബ് ഒരു കല്ല് എടുത്തു തൂണാക്കി നാട്ടി.
അപ്പോൾ യാക്കോബ് ഒരു കല്ലു എടുത്തു തൂണായി നിൎത്തി.
46 അദ്ദേഹം തന്റെ ബന്ധുക്കളോട്: “കുറെ കല്ലുകൾ ശേഖരിക്കുക” എന്നു പറഞ്ഞു. അവർ കല്ലുകൾ ശേഖരിച്ച് ഒരു കൂമ്പാരമായി കൂട്ടി; അതിനുശേഷം അവർ അതിനരികിൽ ഇരുന്ന് ആഹാരം കഴിച്ചു.
കല്ലു കൂട്ടുവിൻ എന്നു യാക്കോബ് തന്റെ സഹോദരന്മാരോടു പറഞ്ഞു; അവർ കല്ലു എടുത്തു ഒരു കൂമ്പാരമുണ്ടാക്കി; കൂമ്പാരത്തിന്മേൽവെച്ചു അവർ ഭക്ഷണം കഴിച്ചു.
47 ലാബാൻ അതിന് യെഗർ-സാഹദൂഥാ എന്നും യാക്കോബ്, ഗലേദ് എന്നും പേരിട്ടു.
ലാബാൻ അതിന്നു യെഗർ-സഹദൂഥാ (സാക്ഷ്യത്തിന്റെ കൂമ്പാരം) എന്നു പേരിട്ടു; യാക്കോബ് അതിന്നു ഗലേദ് (സാക്ഷ്യത്തിന്റെ കൂമ്പാരം) എന്നു പേരിട്ടു.
48 പിന്നെ ലാബാൻ: “ഈ കൂമ്പാരം ഇന്ന് എനിക്കും നിനക്കും മധ്യേ ഒരു സാക്ഷിയാണ്” എന്നു പറഞ്ഞു. ഇക്കാരണത്താൽ അതിനു ഗലേദ് എന്നു പേരിട്ടു.
ഈ കൂമ്പാരം ഇന്നു എനിക്കും നിനക്കും മദ്ധ്യേ സാക്ഷി എന്നു ലാബാൻ പറഞ്ഞു. അതുകൊണ്ടു അതിന്നു ഗലേദ് എന്നും മിസ്പാ (കാവൽ മാടം) എന്നും പോരായി:
49 “നമ്മൾ പരസ്പരം അകലെ ആയിരിക്കുമ്പോൾ യഹോവ എനിക്കും നിനക്കും മധ്യേ കാവൽനിൽക്കട്ടെ.
നാം തമ്മിൽ അകന്നിരിക്കുമ്പോൾ യഹോവ എനിക്കും നിനക്കും നടുവെ കാവലായിരിക്കട്ടെ.
50 നീ എന്റെ പുത്രിമാരോട് ക്രൂരമായി പെരുമാറുകയോ ഇവരെക്കൂടാതെ മറ്റു ഭാര്യമാരെ സ്വീകരിക്കുകയോ ചെയ്താൽ, നമ്മോടുകൂടെ ആരും ഇല്ലെങ്കിൽപോലും, ദൈവം നിനക്കും എനിക്കും മധ്യേ സാക്ഷിയാകുന്നു എന്ന് ഓർത്തുകൊള്ളുക” എന്നും ലാബാൻ പറഞ്ഞു. അതുകൊണ്ട് ആ കൂമ്പാരത്തിനു മിസ്പാ എന്നും പേരുണ്ടായി.
നീ എന്റെ പുത്രിമാരെ ഉപദ്രവിക്കയോ എന്റെ പുത്രിമാരെയല്ലാതെ വേറെ സ്ത്രീകളെ പരിഗ്രഹിക്കയോ ചെയ്യുമെങ്കിൽ നമ്മോടുകൂടെ ആരും ഇല്ല; നോക്കുക, ദൈവം തന്നേ എനിക്കും നിനക്കും മദ്ധ്യേ സാക്ഷി എന്നു അവൻ പറഞ്ഞു.
51 ലാബാൻ വീണ്ടും യാക്കോബിനോടു പറഞ്ഞു: “ഇതാ, ഈ കൂമ്പാരം! ഇതാ, നിനക്കും എനിക്കും മധ്യേ ഞാൻ നാട്ടിയ തൂൺ!
ലാബാൻ പിന്നെയും യാക്കോബിനോടു: ഇതാ, ഈ കൂമ്പാരം; ഇതാ, എനിക്കും നിനക്കും മദ്ധ്യേ നിൎത്തിയ തൂൺ.
52 നിനക്കു ദോഷം ചെയ്യാൻ ഈ കൂമ്പാരത്തിന് അപ്പുറത്തേക്കു ഞാൻ വരികയില്ല എന്നതിനും എനിക്കു ദോഷം ചെയ്യാൻ ഈ കൂമ്പാരത്തിനും തൂണിനും ഇപ്പുറത്തേക്കു നീ വരികയില്ല എന്നതിനും ഈ കൂമ്പാരം സാക്ഷി! ഈ തൂണും സാക്ഷി!
ദോഷത്തിന്നായി ഞാൻ ഈ കൂമ്പാരം കടന്നു നിന്റെ അടുക്കൽ വരാതെയും നീ ഈ കൂമ്പാരവും ഈ തൂണും കടന്നു എന്റെ അടുക്കൽ വരാതെയും ഇരിക്കേണ്ടതിന്നു ഈ കൂമ്പാരവും സാക്ഷി, ഈ തൂണും സാക്ഷി.
53 അബ്രാഹാമിന്റെ ദൈവവും നാഹോരിന്റെ ദൈവവും അവരുടെ പിതാവിന്റെ ദൈവവുമായവൻ നമുക്കുമധ്യേ ന്യായംവിധിക്കട്ടെ.” അപ്പോൾ യാക്കോബ് തന്റെ പിതാവായ യിസ്ഹാക്കിന്റെ ഭയമായവന്റെ നാമത്തിൽ ശപഥംചെയ്തു.
അബ്രാഹാമിന്റെ ദൈവവും നാഹോരിന്റെ ദൈവവും അവരുടെ പിതാവിന്റെ ദൈവവുമായവൻ നമുക്കു മദ്ധ്യേ വിധിക്കട്ടെ എന്നു പറഞ്ഞു. യാക്കോബ് തന്റെ പിതാവായ യിസ്ഹാക്കിന്റെ ഭയമായവനെച്ചൊല്ലി സത്യം ചെയ്തു.
54 അദ്ദേഹം ആ മലയിൽ ഒരു യാഗം അർപ്പിക്കുകയും വിരുന്നിനു സഹോദരന്മാരെ ക്ഷണിക്കുകയും ചെയ്തു. ഭക്ഷണത്തിനുശേഷം എല്ലാവരും ആ രാത്രി അവിടെത്തന്നെ താമസിച്ചു.
പിന്നെ യാക്കോബ് പൎവ്വതത്തിൽ യാഗം അൎപ്പിച്ചു ഭക്ഷണം കഴിപ്പാൻ തന്റെ സഹോദരന്മാരെ വിളിച്ചു; അവർ ഭക്ഷണം കഴിച്ചു പൎവ്വതത്തിൽ രാപാൎത്തു.
55 പിറ്റേന്ന് അതിരാവിലെ ലാബാൻ തന്റെ പേരക്കിടാങ്ങളെയും പെൺമക്കളെയും ചുംബിക്കുകയും അനുഗ്രഹിക്കുകയും ചെയ്തു. പിന്നെ അദ്ദേഹം അവിടംവിട്ട് സ്വദേശത്തേക്കു മടങ്ങിപ്പോയി.
ലാബാൻ അതികാലത്തു എഴുന്നേറ്റു തന്റെ പുത്രന്മാരെയും പുത്രിമാരെയും ചുംബിക്കയും അനുഗ്രഹിക്കയും ചെയ്തശേഷം അവിടെനിന്നു പുറപ്പെട്ടു സ്വദേശത്തേക്കു മടങ്ങിപ്പോയി.

< ഉല്പത്തി 31 >